തുളസീദാസ് കൃഷിയിടത്തിൽ.
മുഹമ്മ: ജോലിത്തിരക്കിനിടയിലും കാർഷികമേഖലയിൽ വിജയക്കൊടി പാറിക്കുകയാണ് കൊച്ചനാകുളങ്ങര തുളസിഭവനത്തിൽ തുളസീദാസ്. വീടിനോട് ചേർന്നുള്ള ഒരേക്കർ പുരയിടത്തിലാണ് പച്ചക്കറിയിനങ്ങൾ കൃഷി ചെയ്യുന്നത്.
വർഷം ഒന്നരലക്ഷം രൂപയിലേറെ കൃഷിയിൽനിന്ന് തുളസീദാസിന് ആദായമായി ലഭിക്കുന്നുണ്ട്. ക്ഷീരകർഷകൻ കൂടിയായ തുളസിദാസ് രാസവളത്തിന്റെ കലർപ്പില്ലാതെയാണ് കൃഷി നടത്തുന്നത്. വിഷരഹിത പച്ചക്കറിയിനങ്ങളായതിനാൽ വിപണനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുളസീദാസിനെ അലട്ടാറില്ല. കഞ്ഞിക്കുഴി, പുത്തനങ്ങാടി മേഖലകളിലെ പച്ചക്കറി കടകളിലും കൃഷിഭവന്റെ വില്പനശാലകളിലുമാണ് എത്തിക്കുന്നത്.
മികച്ച ജൈവകർഷകനുള്ള കൃഷിഭവന്റെ അവാർഡ് ഇത്തവണ ലഭിച്ചത് തുളസീദാസിനാണ്. എൽഐസി ഏജന്റായാ തുളസിദാസ് ജോലിയുടെ ഇടവേളകളിലാണ് കൃഷിയിടത്തിലുണ്ടാകുക. ഭാര്യ ബിന്ദുവാണ് തുളസിദാസിന്റെ അഭാവത്തിൽ കാർഷികവിളകളെ പരിചരിക്കുന്നത്.
കരപ്പുറത്തെ ചൊരിമണലിൽ മറ്റ് കർഷകർ ചെയ്യാൻ മടിക്കുന്ന കോളിഫ്ളവർ, കാബേജ് തുടങ്ങിയ കാർഷിക വിളകളും തുളസീദാസ് വിജയകരമായി കൃഷി ചെയ്യുന്നു. പയർ, വെണ്ട, കുക്കുംബർ, ചീര തുടങ്ങിയവയാണ് മറ്റ് കൃഷികൾ.
വെറ്റില കൃഷിയാണ് തുളസിദാസിന് ഏറെ പ്രീയം. കൃത്യമായ വരുമാനം ലഭിക്കുമെന്നതാണ് ഈ കൃഷിയുടെ മെച്ചമെന്ന് തുളസീദാസ് പറയുന്നു.
നെൽകൃഷി നേരത്തെ നടത്തിയിരിന്നെങ്കിലും ഇപ്പോൾ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വയലുമായി ബന്ധപ്പെട്ട ജലനിർഗമനമാർഗങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചിയാക്കാത്തതാണ് കൃഷി മുടങ്ങാൻ കാരണം. വയലിൽ നിറയുന്ന ജലം ഒഴുകി നീങ്ങാതെ കൃഷി നശിക്കുന്നതായുള്ള പരാതികൾ അവഗണിക്കപ്പെടുകയാണ് പതിവെന്ന് തുളസീദാസ് പറയുന്നു.
Tags : NattuVishesham DistrictNews