ആലുവ: ദേശീയപാതയിൽ ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ ദേശം ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾ. ഇന്നലെ രാവിലെ മുതൽ ആലുവ മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ പാലം എന്നിവ കടക്കാൻ ആംബുലൻസുകൾ പോലും ഏറെ കഷ്ടപ്പെട്ടു.
ദേശീയപാതയിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരുടേതടക്കം യാത്രമുടങ്ങുന്ന സാഹചര്യമുണ്ടെന്ന് അൻവർ സാദത്ത് എംഎൽഎ ദീപികയോട് പറഞ്ഞു. എലവേറ്റഡ് ഹൈവേ, സമാന്തരമായി മൂന്നാം പാലം എന്നീ ആശയങ്ങൾ പലവട്ടം ഉയർന്നുവന്നെങ്കിലും ഒന്നും നടപ്പിലായില്ല.
ബജറ്റിൽ ഉൾപ്പെടുത്തണം
ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പുതിയ പാലമോ, അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേയോ നിർമിക്കുന്നതിന് വിശദമായ പഠനം നടത്തുന്നതിനായി തുക ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് അൻവർ സാദത്ത് നിയമസഭയിൽ ആവശ്യപ്പെട്ടു.
രോഗികളുമായി ആശുപത്രികളിലേക്ക് പോകുന്നവർക്കും ആലുവകടന്നു പോകേണ്ടവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.മാർത്താണ്ഡവർമ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുകയോ, പുളിഞ്ചോടു കവല മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നും, എം എൽ എ ആവശ്യപ്പെട്ടു.
കേന്ദ്രവുമായി ചർച്ച
നിലവിൽ സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ പരിഗണയിൽ ഈ വിഷയം ഇല്ലെന്നും, എന്നാൽ ജൂലൈ ഏഴിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തുന്ന ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നും സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സഭയിൽ പറഞ്ഞു.
Tags : nattu vishesham Traffic jam highway