എംഎല്‍എയ്ക്ക് നിവേദനം നല്കി ഫ്രാന്
നെയ്യാറ്റിന്‍കര: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ നെയ്യാറ്റിന്‍കരയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. നഗരപരിസരത്തെ ഇടവഴികളില്‍ പോലും പലപ്പോഴും വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതായി യാത്രക്കാര്‍ ആരോപിച്ചു.
പൊതുവേ വീതി കുറഞ്ഞതാണ് ബാലരാമപുരം -നെയ്യാറ്റിന്‍കര പാത. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനു പേരുകേട്ട ബാലരാമപുരത്തിനു തൊട്ടുപിറകിലാണ് ഇക്കാര്യത്തില്‍ ആലുംമൂട് ജംഗ്ഷന്റെ സ്ഥാനം. രാവിലെ വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാര്ഥികളുമായെത്തുന്ന വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഈ ഗതാഗതക്കുരുക്കിനെ അതിജീവിക്കുന്നത്. അനധികൃത പാര്‍ക്കിംഗ് മുതല്‍ വഴിയോര കച്ചവടം വരെ നീളുന്ന നിരവധി ഘടകങ്ങളും ഗതാഗതത്തെ അവതാളത്തിലാക്കുന്നുണ്ട്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തുന്ന ആംബുലന്‍സുകള്‍ പോലും ചിലപ്പോള്‍ ഈ ഗതാഗതക്കുരുക്കില്‍ അകപ്പെടാറുണ്ടെന്നു മുന്‍ കൗണ്‍സിലര്‍ കൂടിയായ മഞ്ചത്തല സുരേഷ് ചൂണ്ടിക്കാട്ടി.
കരമന- കളിയിക്കാവിള പാതയില്‍ ബാലരാമപുരം കൊടിനട മുതലുള്ള ഭാഗത്തെ പാതവികസനം സാധ്യമായാലേ ഗതാഗത തടസ്സങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവുകയുള്ളൂ. വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള പാത വികസനത്തിന് മുൻഗണന നൽകുമെന്ന് എൻ. ശക്തൻ എംഎൽഎ കഴിഞ്ഞ ദിവസം താലൂക്കിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാന് നല്കിയ സ്വീകരണത്തിനു മറുപടിയായി പറഞ്ഞു. പാത വികസനം അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം അടങ്ങിയ നിവേദനം ഫ്രാന് ഭാരവാഹികള്‍ എംഎല്‍എ യ്ക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ 10 വർഷമായി തയാറാക്കി കൊണ്ടിരിക്കുന്ന വഴിമുക്ക് - കളിയിക്കാവിള റോഡിന്റെ അലെയ്മെന്റ് അംഗീകരിച്ച് ഏറ്റെടുക്കുന്ന ഭൂമി അതിരു തിരിച്ച് കല്ലിടുന്നതിനാവശ്യമായ തുക വരുന്ന ബജറ്റിൽ വകയിരുത്തണമെന്നും ഫ്രാൻ നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.