ചപ്പാരപ്പടവ് ടൗണിൽ വീണ്ടും വെള്ളം കയറിയപ്പോൾ.
ചപ്പാരപ്പടവ്: ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ മലയോരമേഖലയിൽ നാശനഷ്ടം തുടരുന്നു. ചപ്പാരപ്പടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ചെളി കയറി സാധനങ്ങൾ നശിച്ചതിനെ തുടർന്ന് വ്യാപാരികൾക്ക് വലിയ നഷ്ടമാണു നേരിടേണ്ടിവന്നത്. വ്യാപാരസ്ഥാപനങ്ങളും റോഡും കല്ലും മണ്ണും ചെളികളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഇവ ശുചീകരണം നടത്തി വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ തന്നെ വീണ്ടും മഴ ശക്തമായി സ്ഥാപനങ്ങളിൽ വെള്ളം കയറി.
ചപ്പാരപ്പടവ് പാലത്തിന് അടിയിൽ കൂടി ആലക്കോട് ഭാഗത്തേക്കും പഞ്ചായത്ത് ഓഫീസിലേക്കും പോകുന്ന പ്രധാന റോഡാണു വെള്ളം കയറിയതിനെ തുടർന്ന് യാത്ര തടസപ്പെട്ടിരിക്കുന്നത്. ഇവിടെ ടൗണിൽ വെള്ളം കയറാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്കു മുമ്പ് തന്നെ പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് എല്ലാവർഷവും വ്യാപാരികൾക്ക് ദുരിതം താങ്ങേണ്ടി വരുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഒടുവള്ളി ഹാജിവളവിൽ താമസിക്കുന്ന രാജേഷ് പുലിക്കിരിയുടെ വീടിനരികിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായി. തളിപ്പറമ്പ്-കൂർഗ് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയപ്പോൾ വീടിനു സമീപത്തു വരെ മണ്ണെടുത്തിരുന്നു. ഇതാണ് ഇപ്പോൾ മണ്ണിടിയാൻ കാരണമായത്. അന്ന് വീടിന് സുരക്ഷയൊരുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നാളിതുവരെ ഒന്നും ചെയ്തിട്ടില്ല.
വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ രാജേഷ് പുലിക്കിരിയുടെ വീട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട്, വാർഡ് അംഗം പി. സുഭാഷ് എന്നിവർ സന്ദർശിക്കുകയും മാറിത്താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മണ്ണിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ
മലപ്പട്ടം: ചൂളിയാട് സ്വദേശി പി.സി. മുജീബിന്റെ വീടിന് പിറകു വശം കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണത് വീടിന് ഭീഷണിയാകുന്നു. ഇതേ തുടർന്ന് വീട്ടുകാർ ബന്ധു വീട്ടിലേക്ക് മാറി താമസിച്ചു. സംഭവസ്ഥലം മലപ്പട്ടം വില്ലേജ് ഓഫീസർ എം.വി. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെംബർ ഇ. ഷിനോജ്, പൊതുപ്രവർത്തകനായ ടി.പി. മുഹമ്മദലി എന്നിവർ സന്ദർശിച്ചു.
അവലോകനം നടത്തി
കാർത്തികപുരം: ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ കാലവർഷക്കെടുതിയിലും ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും ദുരിതാശ്വസ ക്യാമ്പിന്റെ നടത്തിപ്പും സംബന്ധിച്ചും റവന്യു, പഞ്ചായത്തധികൃതർ അവലോകനം ചെയ്തു.
ഉദയഗിരി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, സിന്ധു തോമസ്, രാജീവ്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ, ജെന്നിഫർ വർഗീസ്, എ. സുരേഷ് കുമാർ , റവന്യു ഇൻസ്പെക്ടർ പി.വി. വിനോദ്, വില്ലേജ് ഓഫീസർ ഡെയ്നി ജയ്സ് എന്നിവരും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Chapparappadavu