ഗവ. ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഇതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ ചുമതലപ്പെടുത്തി (ഡിഎംഇ). ഡിഎംഇ എല്ലാ മാസവും മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ എംപിയുടെയും എംഎൽഎമാരുടെയും സാന്നിധ്യത്തിൽ വിലയിരുത്തും. ആരോഗ്യമന്ത്രി ആറുമാസത്തിലൊരിക്കൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്കു പകരം ആളുകൾ ചുമതലയേറ്റതിനു ശേഷം മാത്രമേ ജോലിയിൽനിന്ന് വിടുതൽ ചെയ്യുകയുള്ളൂ. മെഡിക്കൽ കോളജിലെ സീനിയർ റസിഡൻസി പോസ്റ്റുകൾ കൂട്ടാനും തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും.
ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. എംപി മുൻകൈയെടുത്ത് സ്ഥാപിച്ച പിഎംഎസ്എസ് വൈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഈ പ്രവൃത്തികൾ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എത്രയും പെട്ടെന്ന് പണികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവാർഡ് തുടങ്ങുന്നതിന് കെഎച്ച്ആർഡബ്ല്യുഎസിന് നിർദേശം നൽകി. മെഡിക്കൽ കോളജിലെ എച്ച്ഡിഎസിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെ പ്പറ്റി ഓഡിറ്റ് നടത്താൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
എല്ലായിടത്തും പുതിയ എച്ച്ഡിഎസ് കമ്മിറ്റികൾ രൂപീകരിക്കും. ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ സിടി സ്കാനും ക്രിട്ടിക്കൽ കെയറിനുവേണ്ടിയുള്ള മറ്റുള്ള സൗകര്യങ്ങളും ഉടൻതന്നെ ആരംഭിക്കും.
എല്ലാ ടെസ്റ്റുകളും മെഡിക്കൽ കോളജിനകത്തുതന്നെ ചെയ്യുന്ന സൗകര്യം ഉടൻ ഏർപ്പാടാക്കും. പുറത്തേക്ക് സ്വകാര്യ ലാബുകളിലേക്ക് ഇവിടുന്ന് യാതൊരുവിധ ടെസ്റ്റുകളും ചെയ്യാൻ എഴുതിക്കൊടുക്കരുതെന്ന് ശക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആംബുലൻസുകളെ മെഡിക്കൽ കോളജിൽനിന്നും ഒഴിവാക്കും. ആലപ്പുഴ മെഡിക്കൽ കോളജിലെ ചില ജീവനക്കാർ പുറത്ത് സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിച്ചിട്ടുണ്ട്.
യോഗത്തിൽ കെ.സി. വേണുഗോപാൽ എംപി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ആലപ്പുഴ നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.ജെ. ജെസി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Vacancies of staff Medical College Hospital