പ്രതീകാത്മക ചിത്രം
കായംകുളം: കായംകുളം നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ലൈസൻസികളിൽനിന്നും ഉദ്യോഗസ്ഥർ ഓൺലൈൻ വഴി വ്യാപകമായി കൈക്കൂലി വാങ്ങിയതായി പരിശോധനയിൽ വ്യക്തമായി.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട അഴിമതികൾ കണ്ടെത്താൻ പ്രോജക്ട് സിറോയുടെ ഭാഗമായി വിജിലൻസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയ ഓപ്പറേഷൻ പാർപ്പിടം എന്ന പദ്ധതിയുടെ ഭാഗമായാണ് കായംകുളത്തും പരിശോധന നടന്നത്.
നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ ഒരു ക്ലർക്ക് മൂന്ന് ലൈസൻസികളിൽനിന്നായി 31,000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി. ഇതേ ഓഫീസിലെ തന്നെ ഒരു ഓവർസിയർ ഒരു ലൈസൻസിയിൽനിന്നും 3,000 രൂപ ഓൺലൈൻ മുഖേന കൈപ്പറ്റിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ അനുമതി, താമസാനുമതി സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ അനുവദിക്കൽ, നികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ തുടർപരിശോധനകൾ നടത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews Municipality