കോട്ടയം: ക്രിസ്മസ് ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം 20 കോടി കാഞ്ഞിരപ്പള്ളിയില്‍ അടിച്ചുവെന്നു കേട്ടപ്പോള്‍ പലരും പറഞ്ഞു വെറും പടക്കമാണ്. സംഗതി പടക്കമല്ല, ഒറിജിനല്‍ ഗുണ്ടുതന്നെയാണെന്ന് ഉറപ്പിച്ചതോടെ ഭാഗ്യസമ്മാന ലോട്ടറിക്കടയുടെ മുന്നില്‍ ജനം തിക്കിത്തിരക്കി. ബംപര്‍ അടിച്ച ഭാഗ്യവാനെ കാണുന്ന അതേവിസ്മയത്തോടെയാണ് ഒന്നു-രണ്ടു കോടി കൈയില്‍ വന്നു വീഴുന്ന ലോട്ടറി കടക്കാരനെയും ജനം നോക്കിക്കണ്ടത്. അടിച്ചവന് എത്ര കൈയില്‍ കിട്ടും? വിറ്റ നിങ്ങൾക്ക് എത്ര തടയും? എന്നൊക്കെയാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്.
ലോട്ടറി അടിച്ചാല്‍ അടിച്ചവര്‍ക്കും വിറ്റവര്‍ക്കും കിട്ടുന്നത് ഇത്തരത്തിലാണ്: ഇന്നലെ അടിച്ച 20 കോടി ഒന്നാം സമ്മാനത്തില്‍ നികുതികള്‍ പിടിച്ചശേഷം ഏകദേശം 10.3 കോടി രൂപയാണ് ജേതാവിന് ബാധ്യതയൊഴിച്ചു ലഭിക്കുക. 10 ശതമാനമാണ് ലോട്ടറിയുടെ ഏജന്റ് കമ്മീഷന്. അതായത് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ഏജന്റ് കമ്മീഷനായി ലഭിക്കും.
ലോട്ടറി വരുമാനം ആദായ നികുതി നിയമം 115 ബിബി സെക്ഷന്‍ അനുസരിച്ച് മറ്റു സ്രോതസുകളില്‍നിന്നുള്ള വരുമാനമായാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും 30 ശതമാനം ആദായ നികുതി നല്‍കണം. സെസും, സര്‍ചാര്‍ജും വേറെയും നല്‍കേണ്ടി വരും. വാര്‍ഷികവരുമാനം (ഇപ്പോള്‍ കിട്ടുന്ന സമ്മാനം ഉള്‍പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം കൂടി സര്‍ചാര്‍ജായി ഈടാക്കും.
വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് 15 ശതമാനം തുകയാണ്. സമ്മാനം ലഭിക്കുന്നവര്‍ക്ക് ചെക്കായോ, ഡ്രാഫ്റ്റായോ അതുമല്ലെങ്കില്‍ അക്കൗണ്ടിലേക്ക് നേരിട്ടോ പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാധകമായ നികുതി ഈടാക്കിയേ പണം നല്‍കൂ. സമ്മാന ടിക്കറ്റ് വിറ്റ ഏജന്റിനും സമ്മാനത്തുകയുടെ 10 ശതമാനം കമ്മീഷന് ലഭിക്കും.
ലോട്ടറിയടിച്ച ടിക്കറ്റുമായി ആരും വന്നില്ലെങ്കില്‍ ആ തുക സര്‍ക്കാര്‍ ട്രഷറിയിലേക്കു പോകും. തുക പണമായി ട്രഷറിയിലേക്ക് മാറ്റുകയാണ് ചെയ്യുക. ലോട്ടറിയടിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ടിക്കറ്റിന്റെ പിറകുവശത്ത് പേരും, മേല്വിലാസവുമെഴുതി ഒപ്പിട്ട് ബാങ്കിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒരു മാസം കഴിഞ്ഞാണ് ഹാജരാക്കുന്നതെങ്കില്‍ സുരക്ഷാ പരിശോധനകളുണ്ടാകും. രണ്ടുമാസം കഴിഞ്ഞാണ് വരുന്നതെങ്കില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്താലേ പണം കിട്ടുകയുള്ളൂ. മൂന്നുമാസം കഴിഞ്ഞാല്‍ പണം ലഭിക്കില്ല
Tags : nattu vishesham Bumper in Kanjirapally