കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖല സമ്മേളനം ഉദ്ഘാടനം
ചുങ്കക്കുന്ന്: മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനംവകുപ്പും കൃഷി വകുപ്പും സംയുക്തമായി സമഗ്രപദ്ധതി നടപ്പാക്കണമെന്നും വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന കർഷകർക്കും നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആറളത്ത് നിലവിലുള്ള ആനമതിൽ കൊട്ടിയൂർ പഞ്ചായത്തിലെ പാൽചുരം വരെ നീട്ടുക, കൊട്ടിയൂർ വന്യജീവി സങ്കേതം വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത് സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഫൊറോന വികാരി ഫാ. ബിജു മാവറ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. പ്രതീഷ് അധ്യക്ഷത വഹിച്ചു. മാത്യു കൊച്ചുതറ, ജിൽസ് മേക്കൽ, ജോൺസ് തൊട്ടിയിൽ, ബിജു പൊയികുന്നേൽ, പ്രവീൺ താഴത്തെ മുറി, പോൾ ചീരംവേലി, എലിസബത്ത്, സാലി കണ്ണന്താനം എന്നിവർ പ്രസംഗിച്ചു.
ശാന്തിഗിരിയിൽ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൃഷിനാശം സംഭവിച്ച കാക്കനാട് ജോർജിന്റെ കൃഷിയിടം കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖലാ ഭാരവാഹികൾ സന്ദർശിച്ചു. നഷ്ടപ്പെട്ട കാർഷികവിളകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.