മുണ്ടക്കയം ഈസ്റ്റ്: ചൊവ്വാഴ്ച വൈകുന്നേരം ആഞ്ഞടിച്ച കാറ്റിൽ പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ റബറും വൻ മരങ്ങളും കടപുഴകി വീണു. എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു മുകളിലും മരം വീണു.
എസ്റ്റേറ്റിലെ ഇഡികെ, ആനക്കുളം ഭാഗങ്ങളിലെ ലയങ്ങൾക്ക് മുകളിലേക്ക് വൻമരങ്ങൾ കടപുഴകി വീണു. അപകടസമയത്ത് ലയങ്ങൾക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാലോളം ലയങ്ങൾ ഭാഗികമായി കാറ്റിൽ തകർന്നു. നിരവധി ലയങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകളും ഓടുകളും കാറ്റിൽ പറന്നുപോയി.
ഇഡികെയിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് മുകളിലേക്ക് കൂറ്റൻ മരം വീണതിനെത്തുടർന്ന് അങ്കണവാടി തകർന്നു. മരം വീഴുമ്പോൾ ഇവിടെ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
അപകടഭീഷണിയായി വൻ മരങ്ങൾ
ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് മുകളിൽ അപകടഭീഷണി ഉയർത്തി നിരവധി വൻ മരങ്ങളാണ് നിൽക്കുന്നത്. എസ്റ്റേറ്റ് മാനേജ്മെന്റിനോട് ഇത് വെട്ടിമാറ്റണമെന്ന് പലതവണ തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് ഇതിന് തയാറാകുന്നില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
പഞ്ചായത്തിലും വില്ലേജിലും തങ്ങളുടെ ദുരവസ്ഥ തൊഴിലാളികൾ പരാതിയായി അറിയിച്ചെങ്കിലും നടപടിയെടുക്കേണ്ട എസ്റ്റേറ്റ് മാനേജ്മെന്റിനോട് അധികാരികൾ നിർദേശം നൽകുമെങ്കിലും മരങ്ങൾ മുറിച്ചുനീക്കാൻ മാനേജ്മെന്റ് തയാറാകുന്നില്ലെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ അധികാരികൾ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് എസ്റ്റേറ്റിലെ തൊഴിലാളികൾ.