പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പല പേരുകളിലായി കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ.
ആലുവ എടത്തല സ്വദേശിനി ഷംല ഷമീറാ(29)ണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്നു മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
വയനാട് , കോഴിക്കോട്, മലപ്പുറം ,കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്.
എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് വിവരം.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ് . കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : nattu vishesham Woman arrested defrauding man