പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർ ടിസി ബസിൽ പെട്ടെന്ന് അബോധാവസ്ഥയിലായ യാത്രക്കാരിക്ക് തുണയായി ജീവനക്കാരും സഹയാത്രക്കാരും.
വൈറ്റിലയിൽനിന്നു കായംകുളത്തേക്കു സർവീസ് നടത്തുകയായിരുന്ന ബസിലെ യാത്രക്കാരിയായ കൊല്ലം അഞ്ചൽ മുതലാറ്റ് ജിൻസി ഭവനിൽ നാൻസി കെ. ജോർജിനെയാണ് (36) കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.
കൃപാസനത്തിൽ പ്രാർഥനയിൽ പങ്കെടുത്ത ശേഷം ഭർത്താവ് ബിനു വർഗീസിനൊപ്പം അഞ്ചലിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു നാൻസി. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇവർക്ക് വൈകിട്ട് നാലരയോടെ കരുവാറ്റ ടിബി ജംക്ഷനു സമീപം വച്ച് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഭർത്താവിന്റെ കൈകളിലേക്കു കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് പൂർണമായും ബോധരഹിതയായ നാൻസിക്ക് ബസിലുണ്ടായിരുന്ന നഴ്സിന്റെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷ നൽകി തറയിൽ സുരക്ഷിതമായി കിടത്തി. യുവതിയുടെ ഗുരുതരാവസ്ഥ കണ്ടതോടെ കണ്ടക്ടർ അമ്പിളിയും ഡ്രൈവർ ഹരിലാലും മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരേ ഡാണപ്പടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു വിട്ടു.
ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കി. അപകടനില തരണം ചെയ്ത നാൻസി പിന്നീട് ആശുപത്രി വിട്ടു. ജീവനക്കാരുടെയും സഹയാത്രക്കാരുടെയും അവസരോചിതമായ ഇടപെടലിൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.