നെയ്യാറ്റിന്‍കര: പത്താംകല്ലിനു സമീപം 42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (40) വാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഷൈജു പിടിയിലായത്.
കരമന -കളിയിക്കാവിള റോഡിൽ പത്താംകല്ലിനു സമീപം ബുള്ളറ്റിലെത്തിയ ഷൈജുവിന്റെ പക്കൽനിന്നും എംഡിഎംഎ കണ്ടെടുത്തു. ഇയാളുടെ വാഹനവും പിടിച്ചെടുത്തു. ബെംഗളൂരു സ്വദേശിയായ ഷുക്കൂർ എന്ന ആളുടെ നിർദേശപ്രകാരം പാറശാലയിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്.
പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഉദ്ദേശം രണ്ടുലക്ഷം രൂപ വില വരുമെന്നു കണക്കാക്കപ്പെടുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അരുൺകുമാർ, അജിത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ ഏബ്രഹാം, രഞ്ചിത്ത്, ജിനേഷ്, ശ്രീനു, മുഹമ്മദ് അനീസ്, ഡ്രൈവർ ആന്റോ എന്നിവരുള്‍പ്പെട്ട സംഘമാണ് എംഡിഎംഎ പിടികൂടിയത്.