ധാക്ക: ഷെയ്ക്ക് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ധാക്കയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുമായി മെച്ചപ്പെട്ട നയതന്ത്രബന്ധം പുലർത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുങ്ങേണ്ടതുണ്ടെന്നും താരിഖ് റഹ്മാൻ പറഞ്ഞു.
കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി. മുൻ പ്രധാനമന്ത്രി ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി നേരത്തേ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിനെയും വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാനെയും സന്ദർശിച്ചിരുന്നു.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്നു ബംഗ്ലാദേശ് വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ദിവസം ഹസീന ഡൽഹിയിൽ ഓൺലൈനായി മാധ്യമങ്ങളെ കണ്ടത് ബംഗ്ലാദേശിനെ ചൊടിപ്പിച്ചിരുന്നു.
ജയിലോ വധശിക്ഷയോ നേരിടേണ്ടിവന്നേക്കാമെങ്കിലും ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി ഹസീന പറഞ്ഞിരുന്നു. ഹസീനയുടെ മാധ്യമസമ്മേളനം രാജ്യത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബംഗ്ലാദേശ് രോഷം പ്രകടിപ്പിച്ചു. അടുത്തിടെയാണ് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേഷ് ത്രിവേദി ചുമതലയേറ്റത്.
Tags : Bangladesh demands Hasina's extradition Deepika DeepikaNewspaper