ദുബായി: ഇന്ത്യയിലേക്ക് വരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടെലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. യുഎഇയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു തായ് പതാകയുള്ള ചരക്ക് കപ്പൽ. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതായി തായ്ലൻഡ് നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും നാവികസേന വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ 20 ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ബാക്കിയുള്ള മൂന്ന് പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നതായും ഒമാൻ നാവികസേന അറിയിച്ചു. തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.