ടെഹ്റാൻ: ശ്രീലങ്കൻ തീരത്ത് തങ്ങളുടെ കപ്പൽ അമേരിക്ക മുക്കിയത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ. ഗാലെ തീരത്തു നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇറാന്റെ ഐറിസ് ദേന എന്ന യുദ്ധക്കപ്പലാണ് അമേരിക്ക മുക്കിയത്.
മാർച്ച് നാലിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിലെ ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ നാവിക സേനയുടെ ക്ഷണപ്രകാരം ഒരു സംയുക്ത നാവികാഭ്യാസത്തിനും തുറമുഖ സന്ദർശനത്തിനുമായി എത്തിയതായിരുന്നു ദേന. ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തിനടുത്ത് വച്ച് അമേരിക്ക നടത്തിയ ഈ ക്രൂരമായ ആക്രമണം ഒരു യുദ്ധക്കുറ്റമാണ്. അതിലും മോശമായ കാര്യം, നാവികരുടെ രക്ഷാപ്രവർത്തനം അമേരിക്ക തടസപ്പെടുത്തി എന്നതാണ്.
ഈ നടപടി യുഎൻ പൊതുസഭയുടെ 3314-ാം പ്രമേയം അനുസരിച്ച് ഒരു കടന്നാക്രമണം മാത്രമല്ല, ജനീവ കൺവെൻഷൻ II (1949), അഡീഷണൽ പ്രോട്ടോക്കോൾ I (1977) എന്നിവയുൾപ്പെടെയുള്ള യുദ്ധ നിയമങ്ങളുടെ ഗുരുതരമായ ലംഘനം കൂടിയാണ്. ഈ ഹീനമായ കുറ്റകൃത്യം ഇറാനിലെ ജനങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.' ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു.
Tags : iran accuses america war crime sinking iris dena