ടെഹ്റാൻ: ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെഹ്റാൻ തെരുവുകളിൽ. ഇസ്ലാമിക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന രാത്രികാല ചടങ്ങിലാണ് അദ്ദേഹം അപ്രതീക്ഷിതമായി തെരുവുകളിലെത്തിയത്.
"ജനങ്ങളുടെ ആവേശത്തിൽ നിന്ന് ശക്തി ഉൾക്കൊള്ളാനാണ് ഞാൻ വന്നത്," എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഐക്യവും ഒത്തൊരുമയും തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഈ സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇറാനിലെ ഭരണനേതൃത്വത്തെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അരാഗ്ചിയുടെ ഈ പരസ്യമായ ഇടപെടൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
ഇറാൻ സർക്കാർ ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുവെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ടെഹ്റാൻ തെരുവുകളിൽ ജനങ്ങളെ സന്ദർശിച്ചിരുന്നു.
Tags : Iran's Foreign Minister Abbas Araghchi war Latest News