ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ നേതാവ് അലി ലാറിജാനി. ട്രംപിന് ഭയമാണ് അതിനാലാണ് ചർച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞത്.
ട്രംപിന്റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണ്. അമേരിക്ക ഫസ്റ്റ് എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോൾ ഇസ്രായേൽ ഫസ്റ്റ് എന്നാക്കി മാറ്റിയിരിക്കുകയാണ്.
ഇസ്രായേലിന്റെ അധികാര മോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനി വ്യക്തമാക്കി. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവുമായിരുന്നു ലാറിജാനി.
അതേസമയം ഇറാനുമായുള്ള സംഘർഷം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ അമേരിക്കയുടെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത് .
Tags : khamenei Iran Israel usa donald trump