വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാൻ നീക്കത്തെ തള്ളി യുഎസ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തുന്ന ഇത്തരം നികുതികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിൽ അടുത്തിടെ ഒപ്പുവച്ച സമാധാന ഉടമ്പടിക്കു പിന്നാലെ, കടലിടുക്കു വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുകയും ആഗോള വിപണിയിൽ ഇന്ധനവില കുറയുകയും ചെയ്തിരുന്നു. എന്നാൽ, ഹോർമുസിന്‍റെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി കപ്പലുകളിൽനിന്നു നികുതി ഈടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതു പുതിയ തർക്കങ്ങൾക്കു കാരണമാകുകയും വിഷയം സങ്കീർണമാക്കുകയും ചെയ്തു.
ഇറാന്‍റെ നടപടി സമാധാന കരാറിന്‍റെ ലംഘനമാണെന്ന് യുഎസ് വ്യക്തമാക്കി. ഇറാന്‍റെ ഭാഗത്തുനിന്നുള്ള ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെയും സമാധാന ശ്രമങ്ങളെയും ബാധിക്കുമെന്നും മാർക്കോ റൂബിയോ മുന്നറിയിപ്പു നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ മുറുകുന്നതു മേഖലയിലെ സമുദ്ര ഗതാഗതത്തെ വീണ്ടും ആശങ്കയിലാഴ്ത്തി.