ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് നാളെയോ മറ്റന്നാളോ തുറക്കാനുള്ള നടപടികൾ ആരംഭിച്ച് ഇറാൻ. യുദ്ധത്തെതുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലേക്കുള്ള പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40 ശതമാനം കുറവുണ്ടായിരുന്നു. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും കുറഞ്ഞിരുന്നു.
അമേരിക്കയുടെ ഇടപെടലിനെതുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് വഴി സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ മുതൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകൾ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ ഇറാൻ നാവികസേനയുടെ അനുമതി വാങ്ങിയിരിക്കണമെന്നും അനുമതിയില്ലാതെ കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കുമെന്നും ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശമുള്ളതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
Tags : Strait of Hormuz sea opens Iran