വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് ഇതുസംബന്ധിച്ച് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ദി ട്രൂത്തിൽ കുറിച്ചത്.
ഖമനയ്യുടെ മരണം സംബന്ധിച്ച വിവരങ്ങൾ തനിക്ക് ലഭിച്ചതായും അത് ശരിയായ വിവരമാണെന്ന് കരുതുന്നതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ ഇതേ അവകാശവാദവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു.
ഇസ്രയേൽ മാധ്യമങ്ങളും ഖമനയ് കൊല്ലപ്പെട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇറാൻ ഇസ്രയേലിന്റെ അവകാശവാദങ്ങൾ തള്ളിയിരുന്നു. ഖമനയ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഖമനയ് മാത്രമല്ല, ഇറാന്റെ മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നു. ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കൾ കൊല്ലപ്പെട്ടതായും ട്രംപ് കുറിച്ചു.
നിലവിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ലെന്നും, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജൻസ് സംവിധാനങ്ങളെ മറികടക്കാൻ ഖമനയ്ക്ക് കഴിഞ്ഞില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഖമനയ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹം പൊതുവേദിയിൽ എത്താത്തത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ആരോപണങ്ങൾക്ക് പിൻബലം നൽകുന്നു.
Tags : donald trump united states iran ayatollah ali khamenei israel