വാഷിംഗ്ടൺ ഡിസി: നിക്കോളാസ് മഡുറോയെ പിടികൂടാൻ ട്രംപ് ദിവസങ്ങൾക്കുമുമ്പേ അനുമതി നൽകിയിരുന്നു. ഇതിനുള്ള നീക്കങ്ങൾ ഏകോപിപ്പിക്കാൻ മാസങ്ങൾക്കുമുമ്പ് ട്രംപ് ചാരസംഘടനയായ സിഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സിഐഎ ഏജന്റുമാർ കാരക്കാസിലെത്തി മഡുറോയുടെ വാസസ്ഥലം കണ്ടെത്തുകയും ആക്രമണം നടത്തേണ്ട വിധം പഠിക്കുകയും പദ്ധതി തയാറാക്കി ട്രംപിന് കൈമാറുകയും ചെയ്തു. നാലുദിവസം മുന്പ് ദൗത്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ നീണ്ടുപോകുകയായിരുന്നുവെന്ന് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
കീഴടങ്ങാൻ ഒരാഴ്ചമുന്പ് താൻ മഡുറോയോടു പറഞ്ഞതാണെന്നും എന്നാൽ അനുസരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. വീടിനെക്കാളുപരി കോട്ടപോലുള്ള ഒരു കേന്ദ്രത്തിൽനിന്നാണ് മഡുറോയെ പിടികൂടിയതെന്നും ട്രംപ് വ്യക്തമാക്കി.