ടെൽ അവീവ്: ഇറാനുമായി ധാരണയുണ്ടാക്കി പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കൻ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇറാൻ തയാറാവില്ലെന്നാണ് ഇസ്രേലി അനുമാനമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും ക്രിയാത്മക ചർച്ചകൾ നടത്തിയെന്ന് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും വരും ദിവസങ്ങളിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുമെന്ന് പിന്നാലെ റിപ്പോർട്ടുകളുണ്ടായി. എന്നാൽ, ട്രംപിന്റെ അവകാശവാദം നുണയാണെന്നു പറഞ്ഞ് ഇറാൻ തള്ളിക്കളയുകയാണുണ്ടായത്. ഇതിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകളും തൊടുത്തു.
ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണം എന്ന ഡിമാൻഡ് ആയിരിക്കും ഇറാനു മുന്നിൽ അമേരിക്ക വയ്ക്കുകയെന്ന് ഇസ്രേലി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ ഇത് അംഗീകരിക്കാൻ കൂട്ടാക്കില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇസ്രേലി-അമേരിക്കൻ സേനകളുണ്ടാക്കിയ നാശനഷ്ടങ്ങൾ ചർച്ചയ്ക്കു വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമെന്ന് ട്രംപ് കരുതുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.
Tags : Trump agreement Iran Israel West Asian Conflict Middle east War