ടെഹ്‌റാന്‍: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി യുഎസ് എംബസി.
പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സാഹര്യങ്ങള്‍ കൂടുതല്‍ അക്രമാസക്തവും സങ്കീര്‍ണവുമാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ്. എംബസിയുടെ മുന്നറിയിപ്പ്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ റോഡുകള്‍ അടച്ചിടൽ, പൊതുഗതാഗത തടസ്സം, മൊബൈൽ, ലാൻഡ് ലൈന്‍, ഇന്‍റര്‍നെറ്റ് ബ്ലോക്കേജ് തുടങ്ങിയ നടപടികളാണ് ഇറാന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ യുഎസ് സര്‍ക്കാരിന്‍റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇറാന് പുറത്തുകടക്കാനാണ് യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്.
സുരക്ഷിതമെങ്കില്‍ കര മാര്‍ഗം അര്‍മേനിയ അല്ലെങ്കില്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കുകയെന്നാണ് എംബസിയുടെ നിര്‍ദേശം. പുറത്തുകടക്കാന്‍ കഴിയാത്തവര്‍ സുരക്ഷിത സ്ഥലത്ത് തങ്ങണമെന്നും ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ശേഖരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
യുഎസ്-ഇറാന്‍ ഇരട്ട പൗരത്വം ഉള്ളവര്‍ ഇറാന്‍ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ചു പുറത്തുകടക്കണമെന്നാണ് നിര്‍ദേശം.
അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനില്‍ ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കലില്‍ വയ്ക്കല്‍ എന്നീ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നും യുഎസ് പാസ്പോര്‍ട്ട് കാണിക്കുന്നതു പോലും തടങ്കലിനു കാരണമാകുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ മരണസംഖ്യ 648 കടന്നതായാണ് റിപ്പോര്‍ട്ടുകൾ. പണപ്പെരുപ്പം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭരണത്തോടുള്ള പൊതുജനരോഷം എന്നിവയാണ് ഇറാനിലെ ഖമനയ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കാരണം.