വാഷിംഗ്ടൺ: നാറ്റോയെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയില്ലെങ്കിൽ നാറ്റോ കടലാസ് പുലിയാണെന്ന് ഡ്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനും നാറ്റോ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ഈ ആവശ്യം നിരാകരിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
നാറ്റോ ഭീരുക്കളുടെ കൂട്ടായ്മയാണ്. ഇത് ഞങ്ങൾ ഓർത്തുവയ്ക്കും. ആണവശക്തിയുള്ള ഇറാനെ തടയാനുള്ള പോരാട്ടത്തിൽ ചേരാൻ അവർ തയാറായില്ല. ഇപ്പോൾ ആ പോരാട്ടം സൈനികമായി ജയിച്ചു കഴിഞ്ഞു. അവർക്ക് വലിയ അപകടമൊന്നുമില്ലാത്ത അവസ്ഥയായി.
എന്നിട്ടിപ്പോൾ തങ്ങൾ നൽകേണ്ടി വരുന്ന ഉയർന്ന എണ്ണവിലയെക്കുറിച്ച് അവർ പരാതിപ്പെടുന്നു. എന്നാൽ ഉയർന്ന എണ്ണവിലയുടെ ഏക കാരണമായ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കാൻ അവർക്ക് താൽപര്യവുമില്ല.
വളരെ കുറഞ്ഞ അപകടസാധ്യതയിൽ ലളിതമായ ഒരു സൈനിക നീക്കത്തിലൂടെ നാറ്റോയുടെ നേതൃത്വത്തിൽ ഹോർമുസ് പിടിച്ചെടുക്കാമെന്നും ട്രംപിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇറാൻ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്.
ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ 10 ടാങ്കറുകൾ ഉൾപ്പെടെ 23 വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Tags : us president donald trump criticizes nato