ചേർപ്പ്: മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദനമേറ്റു പ്രവാസിയായ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെങ്ങിണിശേരി സെന്ററിനുസമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ് (52)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിന്റോ ഫ്രാൻസിസി(42)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജു ജോർജിന്റെ വെങ്ങിണിശേരിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു രാജു. കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽനിന്നു വീട്ടിലെത്തിയത്. രണ്ടാഴ്ചത്തെ അവധികഴിഞ്ഞു തിരിച്ചുപോകാനിരിക്കെയാണ് സംഭവം.
രാജുവിന്റെ വീടിനുപിറകിൽ ക്ലോക്ക് നിർമാണത്തിനായുള്ള ഔട്ട്ഹൗസ് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് കൊലപാതകം നടന്നത്. രാജുവും പ്രിന്റോയും മറ്റു നാലു സുഹൃത്തുക്കളും ഒന്നിച്ചു മദ്യപിക്കുകയായിരുന്നു. പുലർച്ചെ രണ്ടിനുമുന്പായി നാലു സുഹൃത്തുക്കൾ മടങ്ങിപ്പോയി. പിന്നീട് മദ്യലഹരിയിൽ രാജുവും പ്രിന്റോയും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ചേർപ്പ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് രാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്കു കൊണ്ടുപോയി. ആക്രമണത്തിൽ നിലത്തുവീണ രാജുവിന്റെ ശരീരത്തിൽ മർദനത്തിന്റെ അടയാളങ്ങളൊന്നും കാണപ്പെട്ടിട്ടില്ല. ശബ്ദംകേട്ട് എത്തിയ രാജുവിന്റെ ഭാര്യയെയും പ്രതി ആക്രമിച്ചതായി പറയുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് പറഞ്ഞു. പ്രിന്റോ ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരികൂടിയായിരുന്നു രാജു. ചേർപ്പ് പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Tags : householder beaten neighbor drunken kill police