തിരുവനന്തപുരം: കോണ്ഗ്രസിന്റെ ആദ്യഘട്ട പട്ടിക കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി തയാറാക്കി ഡൽഹിക്കു പോയി. സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഒറ്റപ്പേരുള്ള ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
12ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലാണ് പട്ടിക സംബന്ധിച്ച ചർച്ച നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി കൂടി അംഗീകരിക്കുന്നതോടെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും കോണ്ഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരമാകും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനോട് അനുബന്ധിച്ചു സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയും ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇന്നലെ വിവാന്ത ഹോട്ടലിലായിരുന്നു മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ സ്ക്രീനിംഗ് കമ്മിറ്റി സ്ഥാനാർഥി പട്ടികയുടെ അന്തിമ പരിശോധന നടത്തിയത്. വൈകുന്നേരത്തോടെ സമിതി അംഗങ്ങൾ പട്ടികയുമായി ഡൽഹിക്കു പോയി.
ജയസാധ്യതയുടെ അടിസ്ഥാനത്തിൽ 50 പേരുടെ പട്ടിക നേരത്തേ സംസ്ഥാന നേതൃത്വം തയാറാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ മണ്ഡലങ്ങളിൽ ഒറ്റപ്പേരുകാരെ ഉൾപ്പെടുത്തി പട്ടിക തയാറാക്കിയത്. ഇന്നലെ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തില്ല. ഇന്നലെ രാവിലെ സതീശൻ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തിനു പോയി.എന്നാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
സിറ്റിംഗ് എംഎൽഎമാർ കൂടാതെയുള്ള പ്രമുഖരെയും ജയസാധ്യതയുള്ളവരെയും ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. യൂത്ത് കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ് അടക്കമുള്ള പോഷക സംഘടനകൾക്കെല്ലാം പട്ടികയിൽ അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ജാതി- മത- സമുദായ അടിസ്ഥാനത്തിലും സമതുലിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതോടൊപ്പം രണ്ടാംഘട്ട പട്ടികയിൽ പരിഗണിക്കപ്പെടേണ്ടവരുടെ പേരുകളും തയാറാക്കി. ഡിസിസികളും വിവിധ സർവേ റിപ്പോർട്ടുകളും നൽകിയ പേരുകൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
Tags : Congress releases candidates for Delhi