കണ്ണൂർ: ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ അഗ്നിരക്ഷാസേനയെ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ നിർമിക്കുന്ന ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്ററിന്റെ ശിലസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാസാപകടങ്ങളും ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും പരമ്പരാഗത അഗ്നിശമനരക്ഷാ രീതികൾക്കു വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനായി നൂതന സാങ്കേതികവിദ്യകൾ, ഗവേഷണം, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുത്തിയ മനുഷ്യവിഭവശേഷി വികസനം അനിവാര്യമാണ്. അവിടെയാണ് ശാസ്ത്രീയമായ അറിവിന്റേയും ഗവേഷണത്തിന്റേയും പ്രസക്തി.
സേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സേനാംഗങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയർത്തുന്നതിലും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ അടുത്തഘട്ടമായിട്ടാണ് റിസർച്ച് സെന്ററിനെ സർക്കാർ കാണുന്നത്. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുസാറ്റിന്റെ അംഗീകാരത്തോടെ നാല് കോഴ്സുകളാണ് അഞ്ചരക്കണ്ടിയിലെ സെന്ററിൽ ആരംഭിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വി.പി. സാബു റിപ്പോർട്ട് അവതരിപ്പിച്ചു. വി. ശിവദാസൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.