തിരുവനന്തപുരം: കേരളത്തിലെ ജയിൽ തടവുകാരുടെ വേതനം കുത്തനേ കൂട്ടിയ ഉത്തരവിൽ ഭാഗികമായി മാറ്റംവരുത്താൻ ഗവണ്മെന്റ് ആലോചന. വൻവർധനയ്ക്കെതിരേ ജനങ്ങൾക്കിടയിലും എൽഡിഎഫിലും ഉയരുന്ന പ്രതിഷേധവും പ്രത്യാഘാതവും കണക്കിലെടുത്താണു തീരുമാനം എന്നറിയുന്നു.
സംസ്ഥാനത്തെ പലതരം ജയിലുകളിലുള്ള രാഷ്ട്രീയ തടവുകാരുൾപ്പെടെ ഏതാണ്ട് 3,000 പേരെയെങ്കിലും ബാധിക്കുന്ന ജോലിയുടെ സ്വഭാവത്തിനനുസരിച്ച് എട്ട് ഇരട്ടി വരെ വർധിപ്പിച്ച വേതന നിരക്ക് ഭാഗികമായി റദ്ദാക്കാനാണു തീരുമാനം. നിരക്കു പ്രഖ്യാപിച്ചതിന്റെ 30 ശതമാനം കുറച്ച് പുനർവിജ്ഞാപനം ചെയ്യാനാണ് ആലോചിക്കുന്നത്. എൽഡിഎഫിലോ സംസ്ഥാന സെക്രട്ടേറിയറ്റിലോ ആലോചിക്കാതെയാണു ജനുവരി ഒന്പതിനു ജയിൽ നിരക്കുകൾ കുത്തനേ കൂട്ടിയ പ്രഖ്യാപനം ഉണ്ടായത്. ജയിൽ മേധാവി ശിപാർശ ചെയ്ത ഇരട്ടി വർധന എന്ന നിരക്കിനേക്കാൾ വലിയ വർധനയാണു സർക്കാർ ഉത്തരവിലൂടെ നൽകിയത്.
2018ലെ കൂലിഘടന പ്രകാരം സാധാരണ തടവുകാരന് 63 രൂപ, ഭാഗികമായി തൊഴിൽ വൈദഗ്ധ്യം ഉള്ള ആൾക്ക് 127 രൂപ, പൂർണവൈദഗ്ധ്യം ഉള്ളവർക്ക് 168 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. ഇത് 530, 560, 620 എന്നിങ്ങനെയാണ് കഴിഞ്ഞയാഴ്ച വർധിപ്പിച്ചത്. സംസ്ഥാനത്തെ സാധാരണ തൊഴിലാളിക്കും കർഷക തൊഴിലാളികൾക്കുമുള്ള അടിസ്ഥാന വേതനം 678- 706 രൂപയായി സർക്കാർതന്നെ നിശ്ചയിച്ചിരിക്കുകയാണ്.
വസ്ത്ര, താമസ, ഭക്ഷണചെലവുകൾ ഇല്ലാത്ത ജയിൽ പുള്ളികൾക്ക് വൻ വർധന പ്രഖ്യാപിച്ചത് സ്വന്തം പാർട്ടിക്കാർക്കുള്ള പാരിതോഷികം ആണെന്നൊക്കെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇതിനെതിരേ പരിഹാസം ഉയർന്നു.
ഇപ്പോൾ ജയിലിലുള്ള രണ്ടായിരത്തോളം പാർട്ടി തടവുകാർക്കും കുടുംബത്തിനുമായി പാർട്ടി കോടികൾ ചെലവഴിക്കുന്നുണ്ടെന്നും ഭരണം നഷ്ടപ്പെട്ടാൽ അത്രയും വലിയ തുക പാർട്ടിക്കു വലിയ ബാധ്യതയാകുമെന്ന് മുൻകൂട്ടി കണക്കാക്കിയാണ് വേതനം വർധിപ്പിച്ചത് എന്നുവരെ ആക്ഷേപം ഉണ്ടായി. മാത്രമല്ല പണം കിട്ടാതെ വന്നാൽ പല അവിശുദ്ധ ബന്ധങ്ങളും പുറത്തുവരുമെന്നും പാർട്ടി നേതൃത്വം ഭയക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും മുൻ ഉദ്യോഗസ്ഥർക്കിടയിലും വർധനയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ആശാ വർക്കർമാരുടെ വേതനവുമായി ബന്ധപ്പെട്ടാണു കൂടുതൽ വിമർശനം ഉയർന്നത്. സമരം ചെയ്തിട്ടു പോലും സാധാരണ ആശ തൊഴിലാളികൾക്ക് ശരാശരി പ്രതിദിനം 260 രൂപ മാത്രമേ കിട്ടുന്നുള്ളൂ. മാസം പരമാവധി 13,500 രൂപ മാത്രം കിട്ടുന്പോൾ ജയിൽപുള്ളികൾക്ക് പ്രതിമാസം 18,500 ആണ് ലഭിക്കുന്നത്. ആശ വർക്കർമാരുടെ വേതനം ഉയർത്തുന്നതിന് ചെലവ് 20 കോടിയെങ്കിൽ ജയിൽ വേതനം വർധിപ്പിക്കുന്നതിനു പ്രതിമാസം 150 കോടി രൂപയെങ്കിലും വേണ്ടിവരും. മാത്രമല്ല, ഭക്ഷണം പോലുള്ള ജയിലിലെ ഉത്പാദന കേന്ദ്രങ്ങളിലെ ശന്പള വർധനയുടെ അധിക ബാധ്യത അതതു വകുപ്പുകൾതന്നെ കൂടുതൽ കണ്ടെത്തേണ്ടിവരും.
എന്നാൽ സുപ്രീംകോടതിയുടെ കർശന നിർദേശം അനുസരിച്ചാണ് ഏഴു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വേതന വർധന നടപ്പാക്കിയതെന്നും കർണാടകം പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലെ പുതിയ നിരക്കുകൾ കുറവാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട് .കർണാടകത്തിൽ 2024ൽ നടപ്പാക്കിയ സാധാരണ തൊഴിലാളിക്ക് 524 രൂപയും വിദഗ്ധ തൊഴിലാളിക്ക് 663 രൂപയുമാണ്. ഇതിൽ 524 രൂപയിൽ 175 രൂപയാണ് ജയിൽ പുള്ളിക്കു നേരിട്ടു നൽകുന്ന വേതനം. ബാക്കി വസ്ത്രത്തിനും ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി പിടിക്കും. ഓരോ വർഷത്തിനനുസരിച്ചാണ് കർണാടകത്തിൽ വേതന വർധന.
കേരളത്തിൽ പുതുതായി കൂട്ടുന്ന വേതനത്തിൽനിന്ന് 30 ശതമാനം തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് (വിക്റ്റിം കോന്പൻസേഷൻ സ്കീം) പിടിക്കാൻ ആലോചിക്കുന്നുണ്ട്. 2024 ലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരമാണ് ഈ നിർബന്ധിത പിടിക്കൽ. കുറ്റകൃത്യങ്ങളിൽ ഇരയായവരെ സഹായിക്കുന്ന പദ്ധതിയിലേക്ക് ഈ തുക വക മാറ്റും. ഇത് 2025 മുതൽ നടപ്പാക്കേണ്ടതായിരുന്നുവെങ്കിലും ജയിൽപുള്ളികളുടെ വേതനം വളരെ തുച്ഛമായതിനാൽ നീട്ടിവയ്ക്കുകയായിരുന്നു.
പല തടവുകാരുടെയും കുടുംബങ്ങൾ ജയിലിൽനിന്നു നൽകുന്ന കൂലി വിഹിതംകൊണ്ടാണ് പുലരുന്നതെന്ന് ആഭ്യന്തരവകുപ്പ് കരുതുന്നു. മൊത്തം വേതനത്തിന്റെ 50 ശതമാനം കുടുംബത്തിനും 25 ശതമാനം കാന്റീനും ബാക്കി 25 ശതമാനം ശിക്ഷാ കാലാവധി കഴിയുന്പോൾ നൽകാനുമാണു വ്യവസ്ഥ. ലഘു ശിക്ഷാ കാലാവധിയുള്ളവർക്കു ജയിലിൽ ജോലി നിർബന്ധമല്ലെങ്കിലും നീണ്ട കാലാവധിക്കാർക്കു പലവിധ തൊഴിലുകളിൽ ഏർപ്പെടേണ്ടി വരും.
കർണാടകം മാത്രമല്ല തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ 2024ൽ വേതനം കൂട്ടിയിരുന്നു. ഓരോ മൂന്നുവർഷം കൂടുന്പോഴും ജയിൽ മാന്വൽ പ്രകാരം വേതനം വർധിപ്പിക്കേണ്ടതുണ്ട്. കർണാടകം നൽകുന്നതുപോലെ വേതനം നൽകണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞവരുടെ പിന്നീടുള്ള ജീവിതത്തിനു മാന്യതയും സമാധാനവും നൽകാനാണു വേതനം പുതുക്കുകയും അതു സമാഹരിച്ചു നൽകുകയും ചെയ്യുന്നതിലൂടെ ജയിൽ വകുപ്പ് ഉദ്ദേശിക്കുന്നത്.
Tags : reconsider Government salary hike prisoners