അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മുന്നിൽ പോയ പോലീസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. പത്തനംതിട്ട അടൂരിൽവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്നു പോലീസുകാരെയും രണ്ട് പ്രതികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തൊട്ടു മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു.അപകടത്തിൽ കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബുരാജിന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു.
പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരായ മുഹമ്മദ് റസാഖ്, സുജിത് എന്നിവരും രണ്ട് പ്രതികളും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗത കുരുക്കുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.