കണ്ണൂര്‍: എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് പയ്യന്നൂരിലെ എംഎല്‍എയുമായി ബന്ധപ്പെട്ട അഴിമതി പ്രശ്നം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്നതെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കാറ്റില്‍പ്പറത്തി പാര്‍ട്ടിയെയും സഖാക്കളെയും വഞ്ചിക്കുകയായിരുന്നു ജയരാജനെന്നും വി. കുഞ്ഞികൃഷ്ണന്.
പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കുഞ്ഞികൃഷ്ണന് ജയരാജനെതിരേ തിരിഞ്ഞത്. ഇപ്പോള്‍ വിശകലനം നടത്തി ലേഖനം എഴുതുന്ന ജയരാജന് പാര്‍ട്ടിയിൽ അഴിമതി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണോ സ്വീകരിച്ചത്?
ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടിക്കകത്ത് അതിനെ പൂര്‍ണമായി കാറ്റില്‍പ്പറത്തി യാന്ത്രികമായ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഏരിയാ കമ്മിറ്റി അംഗങ്ങളെയും ഇരുട്ടില്‍ നിര്‍ത്തി കമ്മിറ്റികളുണ്ടാക്കി സഖാക്കളെ വഞ്ചിക്കുകയായിരുന്നില്ലേ ചെയ്തത്?
ഒരു അഴിമതിക്കാരനെ രക്ഷിക്കാന്‍ ഞങ്ങളുടെ പ്രദേശത്തെ പാര്‍ട്ടിയെ ആകെ അവതാളത്തിലാക്കിയതിന് നേതൃത്വപരമായ പങ്കുവഹിച്ച ജയരാജനോടാണ് അഴിമതിക്കാരനോടുള്ളതിനേക്കാള് എതിര്‍പ്പുള്ളത്. യുഡിഎഫ് എന്നെ പിന്തുണയ്ക്കുന്നത് അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
അതില്‍ വലിയ മനഃപ്രയാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കും പിന്തുണയ്ക്കാം. ഞങ്ങള്‍ അതും സ്വീകരിക്കാന്‍ തയാറാണ്. അഴിമതിക്കെതിരേയും സത്യത്തിനും നീതിക്കുംവേണ്ടിയുള്ള പോരാട്ടത്തോട് യോജിക്കുന്ന മുഴുവന്‍ പൗരജനങ്ങളുടെയും പിന്തുണ സ്വീകരിക്കുമെന്നും കുഞ്ഞികൃഷ്ണന്റെ കുറിപ്പിലുണ്ട്.
Tags : M.V. Jayarajan party Kunjikrishnan CPM comrades