തൃശൂർ: ചരിത്രപ്രസിദ്ധമായ ജർമനിയിലെ മൈൻസ് രൂപതയ്ക്കു സഹായമെത്രാനായി മലയാളിയായ കർമലീത്ത മാതൃസഭാ (ഒകാം) വൈദികൻ മോൺ. ജോഷി പൊട്ടയ്ക്കൽ നാളെ അഭിഷിക്തനാകും.
മൈൻസ് രൂപതയുടെ കത്തീഡ്രലായ സെന്റ് മാർട്ടിൻസ് ഡോമിൽ ജർമൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേകം. മൈൻസ് മെത്രാൻ ഡോ. പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികനാകും. ജർമനിയിലെ വിവിധ രൂപതകളിൽനിന്നുള്ള മെത്രാൻമാരും വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.
എഡി 746ൽ സ്ഥാപിതമായ മൈൻസ് രൂപത ജർമനിയിലെ പ്രധാനവും സ്വാധീനമുള്ളതുമായ രൂപതകളിലൊന്നാണ്. റോമിനു പുറത്തുള്ള പരിശുദ്ധ സിംഹാസനമായി വിശേഷിപ്പിക്കപ്പെടുന്ന ഈ രൂപതയിലേക്കാണ് ചരിത്രത്തിലാദ്യമായി ജർമൻകാരനല്ലാത്ത ഒരു വൈദികൻ മെത്രാനായി ഉയരുന്നത്.
ലെയോ പതിനാലാമൻ മാർപാപ്പ 2025 നവംബർ 26നാണ് മോൺ. ജോഷി പൊട്ടയ്ക്കലിനെ മൈൻസ് രൂപതയുടെ സഹായമെത്രാനായി നിയമിച്ചത്. വടക്കേ ആഫ്രിക്കയിലെ നുമിഡിയയിലെ സെറാമുസ്സ രൂപതയുടെ ടൈറ്റുലർ ബിഷപ്പുമായിരിക്കും അദ്ദേഹം.
കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവക പരേതരായ പൊട്ടയ്ക്കൽ ജോർജ് -ഏലിയാമ്മ ദന്പതികളുടെ മകനാണ്. 2003 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2004 മുതൽ ജർമനിയിലെ മൈൻസ് രൂപതയിൽ വിവിധ ഇടവകകളിൽ അജപാലനശുശ്രൂഷ നടത്തിവരികയാണ്. യുവജന ശുശ്രൂഷ, ഇടവകസേവനം, വൈദികർക്കായുള്ള രൂപതാതല ചുമതലകൾ എന്നിവ ഉൾപ്പെടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സെക്രട്ടറി ഫാ. ജെർലിൻ നിരപ്പേൽ, ഒകാം സെന്റ് തോമസ് പ്രൊവിൻഷ്യലായ ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത്, സഭാംഗങ്ങളായ ഫാ. സണ്ണി കൊടിയൻ, ഫാ. ജോണ് അടപ്പൂർ, ഫാ. പോൾ പൂവൻ, ഫാ. ഷാജി മംഗലത്ത്, നിയുക്തമെത്രാന്റെ പിതൃസഹോദരപുത്രനായ ഫാ. ജോർജ് പൊട്ടയ്ക്കൽ എന്നിവർ ജർമനിയിലേക്കു തിരിച്ചു.
നാളെ രാവിലെ 6.15ന് ചേറ്റുപുഴ കർമലീത്ത ആശ്രമം ഇടവകയിൽ ആശ്രമത്തിലെ എല്ലാ വൈദികരും ചേർന്ന് സമൂഹബലി അർപ്പിക്കും. കാർമൽ സദൻ പ്രിയോർ ഫാ. തോമസ് കുന്നപ്പിള്ളിൽ മുഖ്യകാർമികനാകും. കർമലീത്താ സഭയുടെ സെന്റ് തോമസ് പ്രൊവിൻസിനു കീഴിലുള്ള ഇന്ത്യയിലെ എല്ലാ ആശ്രമങ്ങളിലും പ്രത്യേക പ്രാർഥനകൾ ഉണ്ടായിരിക്കും. മേയിൽ ഇന്ത്യയിൽ എത്തുന്ന ബിഷപ്പിന് ആഘോഷമായ സ്വീകരണം നല്കുമെന്നു പ്രൊവിൻഷ്യൽ ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത് അറിയിച്ചു.
Tags : Mon. Joshi Pottakkal Episcopal Consecration Mainz monastery Germany