പതിനഞ്ചാം വയസിലാണ് ഞാൻ വിക്ടർ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനൻ’ വായിക്കുന്നത്. ആ പുസ്തകമാണ് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. മഞ്ഞുകാലത്തിൻ മധ്യത്തിലും തന്റെ മുകളിൽ തോൽപ്പിക്കാനാകാത്തൊരു വേനൽക്കാലമുണ്ടെന്ന് ഓർമപ്പെടുത്തിയ പുസ്തകംകൂടിയായിരുന്നു അത്. ഞാൻ പഠിച്ച സ്കൂളിനോടു ചേർന്ന് സ്നാപക യോഹന്നാന്റെ നാമത്തിൽ ഒരു വലിയ ദേവാലയം ഉണ്ടായിരുന്നു. അതിനു മുന്നിൽ ജരാനര ബാധിക്കാത്ത ഒരു മാവുണ്ട്. അതിന്റെ ശിഖരങ്ങൾ ക്രിസ്തുവിന്റെ പവിത്ര കരങ്ങൾ പോലെ ആകാശത്തേക്ക് ഉയർന്നു നിന്നിരുന്നു. അതിനു ചുവട്ടിലെ ഒരൊഴിഞ്ഞ തണലിടത്തിരുന്നാണ് ഞാൻ ഹ്യൂഗോയെ വായിച്ചത്. അതൊരു പകലറുതിയിലായിരുന്നു.
പടിഞ്ഞാറൻ കടൽക്കാറ്റ് ആവുംവിധം എന്റെ വായനയെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു ഭൂതപ്പട ഇളകി വരുംപോലെ ആയിരുന്നു ആ കാറ്റ് വീശിയിരുന്നത്. ഞാൻ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഞാനൊരു വിചിത്രസ്വപ്നം കണ്ടു. സ്വപ്നസൗധത്തിൽ ഞാനും കന്യകയായ ഒരു ജിപ്സി പെൺകുട്ടിയും മാത്രം. അവളെ അല്പം മുമ്പ് വായനയ്ക്കിടയിൽ പരിചയപ്പെട്ടതാണ്; എസ്മെറാൽദാ. അവളോടൊത്ത് ഞാൻ നൃത്തം ചെയ്തു. വീഞ്ഞിൽ വീണുന്മത്തനായി. നിഗൂഢമാം അവൾ തൻ കരം വന്നന്നെച്ചേർത്തമർത്തി. എനിക്ക് ശ്വാസം മുട്ടി. ജഡത്തിൽനിന്നെന്നപോലെ ഞാൻ എഴുന്നേറ്റിരുന്നു.
ഞാൻ പാരീസിലല്ല എന്നും ഞാനിരിക്കുന്നത് നോത്രദാം ദേവാലയത്തിനു മുന്നിലല്ല എന്നും എന്റെ പിന്നിലൊഴുകുന്നത് സെൻ നദിയല്ല എന്നും ശരിക്കും എനിക്ക് ബോധ്യപ്പെട്ടു. പക്ഷേ മനസ് ആ സങ്കല്പങ്ങളിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കണ്ണുമിഴിച്ച് ഞാൻ ദേവാലയത്തിലേക്കു നോക്കി. അപ്പോൾ മണിമുഴങ്ങി. ഖഡ്ഗമൂർച്ചയുടെ നിനദം. അതിൻ മുഴക്കം ഓരോ കോശത്തിലും വന്നു മുട്ടിവിളിക്കുംപോലെ. ഞാൻ നോക്കിനിൽക്കേ ഉയരം കുറഞ്ഞ്, പാന്റ്സ് മുകളിലേക്ക് തെറുത്തുകയറ്റിയ ചപ്രത്തലമുടിയുള്ള ഒരാൾ മണിയുടെ ഇങ്ങേ തലപ്പിലെ കയർ ദേവാലയത്തിന്റെ ഒരു ഭാഗത്ത് വലിച്ചു കെട്ടി എന്റെ അടുക്കലേക്ക് നടന്നുവന്നു. അപ്പോൾ കാറ്റിന് പഴയ ഹുങ്കാരമുണ്ടായിരുന്നില്ല. അത് സവിശേഷമായൊരു വ്യഥിതശ്രുതിയിൽ പാടിക്കൊണ്ടിരുന്നു. ആ ചെറിയ മനുഷ്യന്റെ കണ്ണുകളിൽ പീള കെട്ടിയിരുന്നു.
നഖങ്ങളിൽ അഴുക്കു കുമിഞ്ഞുകൂടിയിരുന്നു. കോളർബട്ടൻ തൊണ്ടക്കുഴലിനെ ശ്വാസംമുട്ടിക്കുംവിധമിട്ടിരുന്നു. അയാളെന്റെ അരികിലിരുന്നു. ഞാനയാളെ സൂക്ഷിച്ചു നോക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോഴേ എനിക്കയാളെ അറിയാമായിരുന്നു. അയാൾ ദേവാലയത്തിലെ കപ്യാരായിരുന്നു. എല്ലാവരും അയാളെ സായ്പ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, അയാൾ നോത്രദാം ദേവാലയത്തിലെ കപ്യാരായ ക്വസിമോദേയെപ്പോലെ വിരൂപനും ശക്തിമാനുമായിരുന്നില്ല. പക്ഷേ, സായ്പും ക്വസിമോദെയെപ്പോലെ അനാഥനായിരുന്നു. പള്ളിമണിയുടെ മുഴക്കം നിരന്തരം കേട്ടുകേട്ട് ക്വസിമോദെയെപ്പോലെ സായ്പിനും ബാധിര്യം സംഭവിച്ചിരുന്നു. ദേവാലയത്തിനുള്ളിലേക്ക് സായ്പ് നടന്നുപോയപ്പോൾ ഞാൻ വീണ്ടും സങ്കല്പത്തിലായിരുന്നു. നേർത്ത തിരശീലയ്ക്കപ്പുറം മറ്റൊരു ഛന്ദസിൽ ഒരു കാവ്യനാടകം നടക്കുന്നതുപോലെ എനിക്കു തോന്നി.
ഒരുപക്ഷേ ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്ന ചില കൃതികളുടെ സ്ഥലകാല സംഭവങ്ങൾ എനിക്കു മുന്നിൽ ആരോ ഒരുക്കിത്തരുന്നതുപോലെ തോന്നിയിട്ടുണ്ട്. നിരന്തരം എന്നിൽ വേട്ടയാടുന്ന ആസക്തിയോ പൊന്തുന്ന ദാഹമോ ആകാം അതിനു കാരണം. ചിലയിടങ്ങളിലെത്തുമ്പോൾ എന്നെ അവിടെ നിർത്തിയിട്ട് മനസ് ഓരോന്ന് സങ്കൽപ്പിക്കാൻ തുടങ്ങും. ആ സങ്കല്പങ്ങൾക്ക് നക്ഷത്രമണ്ഡലത്തിന്റെ ഭംഗിയുണ്ടായിരിക്കും. കരകവിയുന്ന ആനന്ദാതിരേകമുണ്ടായിരിക്കും. ക്ലാസിക് കൃതികൾ വായിക്കുമ്പോഴെല്ലാം എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കൃതിയിലെ സൂക്ഷ്മസ്വനങ്ങൾപോലും എനിക്ക് കേൾക്കാവുന്ന ദൂരത്താകും. കഥാപാത്രങ്ങളും അവരുടെ ഒച്ചയും പതിഞ്ഞ മട്ടിലുള്ള നിസംഗതയും എന്നെ വല്ലാതെ പിന്തുടരും. പട്ടാമ്പിപ്പുഴയുടെ തീരത്തെ നാട്ടിടവഴികളിലൂടെ ഒരിക്കൽ നടന്നപ്പോൾ വളരെ പഴകിയ വിശാലമായ മുറ്റമൊക്കെയുള്ള ഒരു വീടു കണ്ടു. അതിന്റെ കുറച്ചുഭാഗം പുഴയുടെ പ്രളയപ്രവാഹത്താൽ നഷ്ടപ്പെട്ടതുപോലെ തോന്നി. ഞാൻ മുറ്റത്തേക്ക് നടന്നു. അതിന്റെ വരാന്തയിൽ ആരോ ഇരിക്കുന്നതുപോലെ തോന്നി. ഞാൻ ഉറപ്പിച്ചു, അത് ജീവൻമശായി ആണെന്ന്. താരാശങ്കർ ബാനർജിയുടെ ‘ആരോ
ഗ്യനികേതനം’ ഞാൻ ഓർമിക്കുകയായിരുന്നു. ഒരു ഭാവഗാനം പോലെ എന്നിലേക്കത് അലതല്ലി വന്നു. എന്റെ സങ്കല്പങ്ങളിൽ ആ കൃതി സ്ഥലങ്ങളിലൂടെ പുനർജനിക്കുകയായിരുന്നു. പുഴയോരത്തെ ആ മാന്തളിർ മണക്കുന്ന ഗ്രാമം ദേവിപുരം ഗ്രാമമായി മാറി. ദീനബന്ധു മശായിയും ജഗദ്ബന്ധു മശായിയും ആ വീട്ടിൽ ഉള്ളതുപോലെ തോന്നി. അവിടെവിടെയോ മഞ്ജരിയുടെ വളകിലുക്കം കേട്ടു. ചവിട്ടിനിൽക്കുന്ന മൺതരികൾക്കുള്ളിൽ ജനിയിൽനിന്ന് മൃതിയിലേക്ക് ഒഴുകിയ വേരുകളുടെ കടച്ചിൽ എനിക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങൾ ഓർമകളിൽനിന്ന് എത്രമേൽ ചിതലരിച്ചു പോയാലും ഒരു നിമിഷംകൊണ്ട് വീണ്ടും സൃഷ്ടിക്കപ്പെടുന്നു. അത് അഴുകിപ്പോകാത്ത എന്തോ എന്റെ സങ്കല്പങ്ങളിൽ ബാക്കിയാക്കുന്നു. അതൊരുതരം ഓർമപ്പെടുത്തലാകാം.അല്ലെങ്കിൽ ഉള്ളിലെങ്ങോ തപിച്ചൊഴുകുന്ന ഏതോ ഒരു ഗുപ്തസരസ്വതിയുടെ നനവാകാം, അറിയില്ല.
വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ എന്റെ സങ്കല്പങ്ങളിൽ ജാഗരം കൊള്ളുന്ന കാവ്യമാണ്. എത്രയോ തവണ ഞാനത് എന്നിലും മുന്നിലും കണ്ടിട്ടുണ്ട്. ആ വരിഷപ്പാടവും കഴുത്തോളം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന കൈതകളും കാർ മൂടിയ കണ്ണീർപ്പാടവും നൂറു നൂറിഴ കൂട്ടിപ്പിരിച്ച കയർ പോലുള്ള നീരൊഴുക്കും എല്ലാം നിത്യേന കാണുന്നു. ആ നിർദയലോകം എനിക്കുകൂടി അവകാശപ്പെട്ടതാണ്. തമ്മിൽ കണ്ടുമുട്ടാതിരിക്കാൻ ആവുംവിധം ശ്രമിക്കുമ്പോഴും പിന്നെയും കണ്ടുമുട്ടുന്നു.
അപ്പോഴെല്ലാം ഓരോ വേഷമെടുത്തണിയുന്നു. ഉള്ളിലിരുന്ന് ആരോ പറയുന്നു, അഭിനയം നന്നായെന്ന്. അഭിനന്ദനത്തിന്റെ വയൽവരമ്പിലൂടെ നടന്ന് മറുകരയെത്തി വിവസ്ത്രനാകുമ്പോൾ ആ വരിഷപ്പാടം വീണ്ടും മുന്നിൽ തെളിയുന്നു. എന്തൊരാവർത്തനമാണിത്. ജഗദ്ഭക്ഷകനായ കാലം കൂർത്ത നാവിനാൽ ഈ വരിഷപ്പാടംകൂടി കുടിച്ചുവറ്റിക്കാത്തതെന്തേ? അറിയില്ല.
ഇത് എഴുതിക്കഴിഞ്ഞു ‘കണ്ണീർപ്പാടം’ കേൾക്കാനിരുന്നു. ഇന്നോളം ഞാനിത് ഒരു രാത്രിയിലും മുടക്കിയിട്ടില്ല. ഭക്തർ ഹരിവരാസനം കേട്ടുറങ്ങുന്നതുപോലെ ഞാനിതു കേട്ടാണ് ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും. എന്റെ അധ്യാപകൻ ഡൊമിനിക് ജെ. കാട്ടൂർസാറിന്റെ ആലാപനം. ഇരിക്കുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ആ ശബ്ദം. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയതുപോലെ, ജീവന്റെ ദയാവൃക്ഷമാകെ നിൻ ശീതാമൃതധാരയിൽ തളിർപ്പിക്കുന്ന ആലാപനം. ചമയങ്ങളെല്ലാം അഴിച്ചുവച്ച് ഞാനിതു കേട്ടിരിക്കുന്നു.