ചെറുവയൽ രാമൻ കൃഷിയിടത്തിൽ.
രാജ്യം പദ്മശ്രീ നൽകി ആദരിച്ച വയനാട് സ്വദേശി ചെറുവയൽ രാമനെ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരം സമ്മാനിച്ച് കേരളവും ബഹുമാനിച്ചു. ഒരു കർഷകൻ എന്നതിലുപരി വയനാടിന്റെ പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരനാണ് രാമൻ. മണ്ണിനെയും പ്രകൃതിയെയും ഒരുപോലെ ചേർത്തുപിടിച്ച ജീവിതം. തലമുറകളായി കൈമാറിവന്ന വിത്തുകളുടെ സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന കൃഷിരീതിയും ജീവിതചര്യയാക്കിയ രാമേട്ടൻ ഈ കർഷകദിനത്തിൽ തന്റെ അരിവും അനുഭവവും ദീപകയുമായി പങ്കുവച്ചു.
വയനാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന കർഷകരിൽനിന്ന് വിത്തുകൾ ശേഖരിച്ചാണ് അദ്ദേഹം തന്റെ വിത്തുശേഖരം വിപുലമാക്കിയത്. ഒരുകാലത്ത് വയനാടൻ വയലുകളിൽ സജീവമായിരുന്ന പല നെൽവിത്തുകളും കാലക്രമേണ അന്യമായപ്പോൾ അവയെ കണ്ടെത്തി സംരക്ഷിക്കുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. ഇന്ന് അറുപതോളം പരമ്പരാഗത നെൽവിത്തുകൾ രാമൻ കൃഷിയിറക്കുന്നു.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിലേക്ക് എത്തിയത്?
പന്ത്രണ്ടാമത്തെ വയസുമുതൽ കൃഷിപ്പണി തുടങ്ങിയതാണ്. ഹരിതവിപ്ലവത്തിന്റെ ഭാഗമായി കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ച കാലം മുതൽതന്നെ പരമ്പരാഗത വിത്തുകൾ സംരക്ഷിക്കണമെന്ന ചിന്ത എന്റെ മനസിലുണ്ടായിരുന്നു. എന്നാൽ വിത്തുകൾ സംരക്ഷിക്കണമെന്ന ചിന്ത ശക്തമായി മനസിൽ വരുന്നത് ഏകദേശം 25 വർഷം മുമ്പാണ്. തുടർന്ന് 2000ത്തിന്റെ തുടക്കത്തോടെ, അന്യമായിക്കൊണ്ടിരുന്ന പല വിത്തുകളും വീണ്ടും കൃഷിയിറക്കാൻ തുടങ്ങി.
നമ്മുടെ പൈതൃകമായി കിട്ടിയ പല വിത്തുകളും ഓരോ കാലത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ ഇനിയെങ്കിലും കിട്ടാവുന്ന വിത്തുകളെങ്കിലും സംരക്ഷിക്കണമെന്ന തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എന്റെ കൈയിലുണ്ടായിരുന്ന നെൽവിത്തുകൾ സംരക്ഷിക്കുന്നതിനൊപ്പം വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് പാരമ്പര്യമായി കൃഷി ചെയ്യുന്ന ആളുകളെ നേരിൽ കണ്ട് വിത്തുകൾ ശേഖരിക്കാൻ തുടങ്ങിയത്.
അങ്ങനെ ശേഖരിച്ച വിത്തുകളിൽ 500 വർഷം വരെ പഴക്കമുള്ള പാരമ്പര്യവുമായി ബന്ധപ്പെട്ട വിത്തുകൾ എന്റെ കൈയിലുണ്ടെന്നാണ് വിശ്വാസം. അഞ്ചും ആറും തലമുറകളായി ഒരു കുടുംബം കൃഷി ചെയ്തുവരുന്ന വിത്തുകളും അതിലുണ്ട്. വിത്ത് ശേഖരിച്ചുവച്ചാൽ മാത്രം സംരക്ഷണമാകില്ല. അത് കൃഷിയിറക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും വേണം. അതുകൊണ്ടാണ് ലഭിച്ച വിത്തുകൾ വീണ്ടും വയലിലിറക്കി പരിപാലിക്കാൻ ശ്രമിച്ചത്.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയാണ് ഞാൻ കൃഷി ചെയ്യുന്നത്. ഇപ്പോൾ അറുപതോളം പരമ്പരാഗത നെൽവിത്തുകൾ കൃഷി ചെയ്തുവരുന്നുണ്ട്. പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയിലാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. വയനാടിന്റെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള കൃഷിയും ജീവിതവുമാണ് എന്റെ ലക്ഷ്യം.
കൃഷിയുടെ ആദ്യനാളുകളിൽ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
1970-75 കാലഘട്ടത്തിൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നത്. അതിന്റെ ഭാഗമായി നെൽകൃഷിയിലും കാര്യമായ മാറ്റങ്ങളുണ്ടായി. പുതിയ ഇനം വിത്തുകളും പുതിയ കൃഷിരീതികളും ആ കാലഘട്ടത്തിൽ വ്യാപകമായി കടന്നുവന്നു. എനിക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പാരമ്പര്യ കൃഷിരീതിതന്നെ പിന്തുടരണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
അങ്ങനെ മുന്നോട്ടുപോകുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം വലിയ പ്രശ്നമായി. അതോടൊപ്പം തൊഴിലാളിക്ഷാമവും ഉണ്ടായി. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടായി. പുതിയ ഇനം രോഗങ്ങളും കീടങ്ങളുടെ ആക്രമണവും ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് പരമ്പരാഗത കൃഷി ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നത്. നമ്മുടെ മുൻതലമുറകൾ നമ്മളിലേക്ക് കൈമാറിയതാണ് ഈ വിത്തുകൾ. നമ്മൾ അത് നഷ്ടപ്പെടുത്തിയാൽ പിന്നെ തിരിച്ചുപിടിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ട് എത്ര ബുദ്ധിമുട്ടുണ്ടായാലും സംരക്ഷിക്കണം.
കാലാവസ്ഥയിലെ മാറ്റം കൃഷിയെ എങ്ങനെ ബാധിക്കും?
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചാണ് കൃഷിയുടെ രീതിയും സമയവും നിശ്ചയിക്കേണ്ടത്. എന്നാൽ ഇപ്പോൾ കാലാവസ്ഥയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇടവപ്പാതിയിലും കർക്കടകത്തിലും ലഭിക്കേണ്ട മഴ ചിങ്ങത്തിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. മുമ്പ് കർക്കടകത്തിൽ നടത്തിയിരുന്ന പല കൃഷികളും ഇപ്പോൾ ചിങ്ങത്തിൽ നടത്തേണ്ടിവരുന്നു.
കാലാവസ്ഥ മാറുമ്പോൾ കൃഷിയുടെ സമയവും മാറും. കൃഷി ചെയ്യുന്ന സമയത്ത് കാലാവസ്ഥയുടെ സ്വഭാവം മാറിയാൽ ഉദ്ദേശിച്ച തരത്തിലുള്ള വിളവ് ലഭിക്കണമെന്നില്ല. പഴയകാലത്ത് ലഭിച്ചിരുന്ന ഗുണവും മേന്മയും ചിലപ്പോൾ ലഭിക്കാതെ പോകാനും സാധ്യതയുണ്ട്. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് കൃഷിയെയും മാറ്റേണ്ടിവരും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രചാരം ഭക്ഷ്യക്ഷാമത്തിനു പരിഹാരമാകുമോ?
തീർച്ചയായും കഴിയുമെന്നാണ് എന്റെ വിശ്വാസം. പണ്ടുകാലത്ത് കേരളത്തിലുണ്ടായിരുന്ന നെൽപ്പാടങ്ങളിൽ ഒരു തുണ്ടുപോലും ഉപയോഗശൂന്യമായി കിടന്നിരുന്നില്ല. ഓരോ പ്രദേശത്തും കൃഷി ചെയ്തിരുന്നു. നെൽകൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതുപോലെ, ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ലഭ്യമായ വയലുകളിൽ നെൽകൃഷി ചെയ്യാൻ കഴിഞ്ഞാൽ ഭക്ഷ്യക്ഷാമം ഒഴിവാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കും. ഭക്ഷ്യസുരക്ഷ എന്നത് വിപണിയിൽ അരി ലഭിക്കുന്നതുകൊണ്ട് മാത്രം ഉറപ്പാകുന്ന ഒന്നല്ല. നമുക്ക് ആവശ്യമായ ഭക്ഷണം നമ്മുടെ മണ്ണിൽതന്നെ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലനിർത്തണം.
കൃഷിയിടങ്ങൾ ഉപേക്ഷിച്ച് ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ഥിതി വന്നാൽ അത് വലിയ പ്രതിസന്ധിയാകും. അതുകൊണ്ട് ഓരോ കൃഷിയിടവും പരമാവധി ഉപയോഗപ്പെടുത്തണം. പരമ്പരാഗത നെൽവിത്തുകൾക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതയുണ്ട്. അവയെ സംരക്ഷിക്കുകയും കൃഷിയിറക്കുകയും ചെയ്യുന്നതിനൊപ്പം നെൽകൃഷിയുടെ വിസ്തൃതി വർധിപ്പിക്കുകയും വേണം.
എന്തെല്ലാം പരമ്പരാഗത അറിവുകളാണ് പാടങ്ങളിൽ പ്രയോഗിക്കുന്നത്?
പരമ്പരാഗത വിത്തുകൾക്ക് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കൃഷിചെയ്ത് പരിപാലിച്ചാൽ ഒരു പരിധിവരെ കീടങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. പ്രകൃതിയിൽനിന്നുതന്നെ ലഭിക്കുന്ന ഒരു ശേഷി ഈ നെൽവിത്തുകൾക്കുണ്ട്. അതുപോലെ തന്നെ അതിന്റെ ഗുണങ്ങളും ഈ അരി കഴിക്കുന്ന ആളുകളിൽ കാണാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.
എന്റെ കൈയിലുള്ള അറുപതോളം വിത്തുകളും വയനാടിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ സാധിക്കുന്നവയാണ്. കൃഷിയിൽ പ്രകൃതിയെ എതിരാളിയായി കാണരുത്. പ്രകൃതിയോടൊപ്പം നിൽക്കുകയാണ് വേണ്ടത്.
പരമ്പരാഗത വിത്തുകളുടെ പ്രത്യേകത?
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഒരു വിത്ത് മറ്റൊന്നിനെപ്പോലെയല്ല. ചില വിത്തുകൾക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകും. ചിലത് പ്രത്യേക കാലാവസ്ഥയ്ക്ക് അനുയോജ്യമായിരിക്കും. ചിലതിന് അരിയുടെ രുചിയിലും ഗുണത്തിലും പ്രത്യേകതയുണ്ടാകും. പാരമ്പര്യമായി കർഷകർ ഓരോ വിത്തും അതിന്റെ സ്വഭാവമനുസരിച്ചാണ് സംരക്ഷിച്ചിരുന്നത്. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് വിത്തുകൾ കൈമാറിയത് വെറുതെയല്ല. ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നിട്ടുണ്ട്. അതെല്ലാം നല്ലതാണ്. എന്നാൽ നമ്മുടെ പാരമ്പര്യ അറിവിനെയും ഒപ്പം നിർത്തണം.
വിത്ത് എന്നത് കൃഷിക്കുള്ള ഒരു സാധനം മാത്രമല്ല. ഒരു പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതിയും അതിനൊപ്പം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിത്തുകൾ നഷ്ടപ്പെടുന്നത് നമ്മുടെ പൈതൃകത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതിന് തുല്യമാണ്.
ലളിത ജീവിതത്തെക്കുറിച്ച്?
ഞാൻ ഇതുവരെ ആഡംബരജീവിതം നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനി ആഡംബരമായി നടക്കാനും ജീവിക്കാനും എനിക്ക് സാധിക്കില്ല. ഏറ്റവും നല്ലൊരു കർഷകനായി ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം. ചെറുപ്പകാലത്ത് പഠിച്ച ശീലം മനുഷ്യൻ ഉള്ള കാലം മറക്കുമോ? ചെറുപ്പത്തിൽതന്നെ ലളിതമായി ജീവിക്കാനും കഠിനാധ്വാനം ചെയ്യാനും പഠിച്ചു. അതുതന്നെയാണ് ഇന്നും തുടരുന്നത്. കൃഷിയാണ് എന്റെ ജീവിതം. മണ്ണിനോടൊപ്പം ജീവിക്കുമ്പോൾ അതിനനുസരിച്ചുള്ള ജീവിതമാണ് വേണ്ടത്.
പുരസ്കാരങ്ങൾ ലഭിക്കുന്നതും ആളുകൾ ആദരിക്കുന്നതും സന്തോഷമുള്ള കാര്യങ്ങളാണ്. എന്നാൽ അതുകൊണ്ട് ജീവിതരീതി മാറ്റേണ്ടതില്ല. കൃഷിയിടത്തിലേക്ക് ഇറങ്ങി മണ്ണിൽ പണിയെടുക്കുന്നതാണ് എനിക്ക് സന്തോഷം നൽകുന്നത്.
കൃഷി ലാഭകരമാണോ?
തീർച്ചയായും കൃഷി ലാഭകരമാണ്. ഇന്ന് വിപണിയിൽ കിലോഗ്രാമിന് 70 രൂപയോളം വിലയ്ക്ക് ജൈവകൃഷി ചെയ്ത കുത്തരി വാങ്ങാൻ ജനങ്ങൾ കാത്തുനിൽക്കുന്നുണ്ട്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതും ഭക്ഷണത്തിന് ഉപയോഗിക്കാൻ പറ്റുന്നതുമായ നല്ലയിനം അരി ലഭിച്ചാൽ അത് ഏറ്റവും നല്ലതാണെന്ന് കരുതുന്ന ആളുകളാണ് സമൂഹത്തിൽ കൂടുതലും. അതിനാൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടിവരില്ല എന്നാണ് എന്റെ അഭിപ്രായം. കർഷകന് നല്ല വില ലഭിച്ചാൽ കൃഷി നിലനിൽക്കും. വാങ്ങുന്ന ആളുകൾക്ക് തൃപ്തിയോടെ നല്ല ഭക്ഷണം കഴിക്കാനും സാധിക്കും. ഇതിലൂടെ കർഷകന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ കഴിയും.
കൃഷിയെ നഷ്ടമേഖലയായി മാത്രം കാണേണ്ട കാര്യമില്ല. നല്ല രീതിയിൽ കൃഷി ചെയ്യുകയും നല്ല ഉത്പന്നം ഉണ്ടാക്കുകയും അതിന് യോജിച്ച വിപണി കണ്ടെത്തുകയും ചെയ്താൽ കൃഷി നല്ല വരുമാനം നൽകുന്ന മേഖലയാണ്.
Tags : FarmersDay Agriculture Mylife Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash