ദീപിക 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദീപിക കണ്ണൂർ യൂണിറ്റിൽ എഴുത്തുകാരൻ വിനോയ് തോമസ് നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ
വളരെ നാളുകൾക്കുശേഷമാണ് ഞാൻ ദീപിക കണ്ണൂർ ഓഫീസിലേക്കു കടന്നുവരുന്നത്. 1995-96 കാലഘട്ടത്തിൽ എല്ലാ ദിവസവുംതന്നെ ഞാനിവിടെ വരുമായിരുന്നു. ഡിഗ്രി പഠിക്കുന്ന സമയത്ത് കണ്ണൂരിൽനിന്ന് അച്ചടിച്ച് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്ന പത്രവണ്ടിയുടെ ക്ലീനറായിരുന്നു ഞാൻ. ദിവസവും രാത്രി എട്ടുമണിയാകുന്പോൾ ഞാനിവിടെ എത്തും. രാത്രി 12 വരെ ഞാൻ ഓഫീസിൽ ഉണ്ടാകും. 12ന് പത്രം അച്ചടിച്ച് കിട്ടിയിട്ടു വേണം പത്രവുമായി വണ്ടിയിൽ പോകാൻ. എന്റെ ഡിഗ്രിയുടെ റിസൾട്ട് അറിഞ്ഞത് ദീപിക പത്രത്തിലൂടെയായിരുന്നു. രാത്രിയിൽ ദീപിക പത്രം എടുക്കാൻ വരുന്നതുകൊണ്ട് എനിക്കാദ്യം റിസൾട്ട് അറിയാൻ സാധിച്ചു. അപ്പോൾ, ക്ലീനർ പയ്യൻ ഡിഗ്രി പഠിക്കുന്നയാളാണെന്ന് ചുറ്റുമുണ്ടായിരുന്നവർ അന്നു തിരിച്ചറിഞ്ഞു. ഡിഗ്രിക്ക് എനിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. ഇതാണ് ദീപികയുമായി എന്റെ ആദ്യത്തെ ബന്ധം. കൂടാതെ, നെല്ലിക്കാംപൊയിൽ എന്ന നാട്ടിൽനിന്നു ദീപിക പത്രത്തിനായി വാർത്തകൾ പ്രാദേശിക ലേഖകൻ എന്ന രീതിയിൽ അയച്ചിരുന്നു.
മലയാള ഭാഷയുടെ സ്രഷ്ടാക്കൾ
ആരാണ് മലയാള ഭാഷ സൃഷ്ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.
മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും. നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതിൽ, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതിൽ നോവൽ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നു മലയാളം. ഇത് എഴുത്തച്ഛനാണോ നിർമിച്ചത്?
ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്.
മലയാളഭാഷയുടെ വക്താക്കൾ ക്രിസ്ത്യൻ മിഷനറിമാരാണെന്ന് ഉയർത്തിക്കാട്ടാനുള്ള ബോധ്യം ദീപികയ്ക്കുണ്ടാകണം. ഇത് തമസ്കരിക്കപ്പെട്ട ചരിത്രമാണ്. ഒരു വിഭാഗത്തെ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. എഴുത്തച്ഛനെക്കുറിച്ച് നമ്മൾ പഠിക്കുന്നു. എന്നാൽ, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ചോ സാമൂഹിക പ്രവർത്തനത്തെക്കുറിച്ചോ ഒരിടത്തും നമ്മൾ പഠിക്കുന്നില്ല. ഇതിന്റെ പാരന്പര്യം ഏറുന്ന എന്നെ മലങ്കൾട്ട് സാഹിത്യകാരനായിട്ടാണ് കാണുന്നത്. അവനൊരു കപ്പ അല്ലെങ്കിൽ നസ്രാണി സാഹിത്യകാരനായിട്ടാണ് കാണുന്നത്. ഇതിനെതിരേ സംസാരിച്ചുതുടങ്ങിയപ്പോൾ മലയാളത്തിലെ സാഹിത്യരംഗത്തുനിന്ന് എനിക്ക് ചീത്തവിളി വരാൻ തുടങ്ങി. പരന്പരാഗതമായി പറയുന്ന കാര്യങ്ങളെ അംഗീകരിച്ചുകൊണ്ടുപോയാൽ ഒരു പ്രശ്നവുമില്ല. മലയാള ഭാഷ സംസ്കാരം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് നമ്മൾക്ക് കൃത്യമായ ധാരണ വേണം.
കർഷകസമരങ്ങൾ കുടിയേറ്റക്കാരുടേത്
കേരളം ഏകീകരിക്കപ്പെട്ടതിന്റെ പ്രധാന കാരണം മലബാർ കുടിയേറ്റമാണ്. കുടിയേറിയപ്പോൾ ജന്മിമാരുടെ അടുത്തുനിന്ന് പൈസ കൊടുത്ത് കരംകെട്ടി സ്ഥലം വാങ്ങി. കുടിയേറ്റക്കാർ വാങ്ങിയത് കാടല്ല. കുടിയേറ്റക്കാർ മരം വെട്ടിയിട്ടില്ല. നൂറ്റാണ്ടുകൾക്കു മുന്പുതന്നെ വളപട്ടണം തുറമുഖമുണ്ട്, പൊന്നാനിയിൽ തുറമുഖമുണ്ട്. ഇതൊക്കെ തടിക്കച്ചവടത്തിനുള്ളതാണ്. ജന്മിമാരാണ് തടി വെട്ടി ഈ തുറമുഖം വഴി വിറ്റിരുന്നത്. അവരാണ് മരം വെട്ടിയത്. നമ്മൾ വാങ്ങിയത് അവരുടെ കൃഷിഭൂമിയാണ്. എന്നാൽ, കുടിയേറ്റക്കാരെ വനം കൈയേറ്റക്കാരായാണ് ആളുകൾ കാണുന്നത്. കുടിയേറ്റക്കാർ സ്ഥലം വാങ്ങി കൃഷിയെ ആധുനികമായി പരിഷ്കരിക്കുകയാണു ചെയ്തത്.
കപ്പയിടാൻ കൂടം കുത്തുന്ന പരിപാടി കുടിയേറ്റക്കാർ വരുന്നതിനുമുന്പ് ഇവിടെ ഇല്ലായിരുന്നു. വലിയ തൂന്പ കൊണ്ടുവന്ന് കൂടം കുത്തിയത് കുടിയേറ്റക്കാരാണ്. നല്ല വിളവുണ്ടാക്കിയപ്പോൾ ജന്മിമാർ കുടിയേറ്റക്കാരോട് പണം തരണം, ഇല്ലെങ്കിൽ വാരം കൂട്ടിത്തരണം എന്നാവശ്യപ്പെട്ടു. ഇതാണ് ശരിക്കും മലബാറിലെ കർഷകസമരങ്ങളുടെ അടിസ്ഥാനം. ജന്മിമാർ വാരം കൂട്ടി ചോദിച്ചതാണ് സമരത്തിനു കാരണം. എന്നാൽ, ഈ സമരങ്ങൾ ചരിത്രത്തിലില്ല. പകരം, മുനയംകുന്ന് ഉൾപ്പെടെയുള്ള സമരങ്ങൾ മലബാറിലെ കർഷകസമരത്തിന്റെ ഭാഗമായി. കുടിയേറ്റക്കാർ നടപ്പാക്കിയ കാർഷിക വിപ്ലവത്തെ സംബന്ധിച്ച് ചരിത്രം പറയുന്നില്ല. ഈ ചരിത്രം തിരുത്തിയെഴുതണം. നമ്മുടെയെല്ലാം കൃഷിയിടങ്ങൾ വനനിബിഡമാണ്. കാരണം, ഒരു ചെറിയ വെയിൽപോലും കൃഷിയിടത്തിൽ വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും. എന്നിട്ടും കുടിയേറ്റക്കാർ കാട് കൈയേറി കൃഷി ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ആഴത്തിലുള്ള ശ്രമം നടത്തിയ ഒരു ജനവിഭാഗത്തിന്റെ ശബ്ദത്തെ മറച്ചുവച്ചുള്ള ചരിത്രനിർമാണമാണ് നടക്കുന്നത്.
ദീപികയുടേത് മലയാള ഭാഷയുടെ പാരന്പര്യം
ദീപികയുടെ 140 വർഷത്തെ പാരന്പര്യം മലയാള ഭാഷയുടെ പാരന്പര്യമാണ്. ഒരു പത്രം ഉണ്ടാകുകയെന്ന് പറഞ്ഞാൽ ഒരു ഭാഷയുടെ പ്രധാനപ്പെട്ട കാര്യമാണ്. 140 വർഷം ഈ പത്രത്തിലൂടെ സംസാരിക്കാൻ നമ്മൾക്ക് അവസരം ലഭിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിനുവേണ്ടിയാണ് ദീപിക പ്രവർത്തിക്കുന്നത്. കുറച്ചു ദിവസമായി ദീപികയുടെ കരുത്ത് തിരിച്ചറിയുന്നുണ്ട്. സാംസ്കാരിക പശ്ചാത്തലത്തിന്റെ ആഴത്തിൽനിന്ന് ദീപിക പോരാടണം. ഒരു ആഴമുള്ള സാംസ്കാരിക ചരിത്രം ദീപികയ്ക്കുണ്ട്. മലയാളഭാഷ ഉണ്ടാക്കിയവരുടെ പൈതൃകം ദീപികയ്ക്കുണ്ട്. ദീപികയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ചരിത്രദൗത്യമുണ്ട്.
റബർ വിദ്യാഭ്യാസം തന്നു;കപ്പ പട്ടിണി മാറ്റി
റബർ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. റബർ വെട്ടിവച്ചു കഴിഞ്ഞാൽ പിന്നെ പാലെടുത്താൽ മതി. വൈകുന്നേരമാകുന്പോൾ ഷീറ്റടിക്കണം. പിള്ളേർക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമുണ്ടായി. കോട്ടയത്താണ് ആദ്യം റബർ വരുന്നത്. ഈ വിദ്യാഭ്യാസമാണ് കേരളത്തെ മാറ്റിമറിച്ചത്. എന്നാൽ, നെൽകൃഷി കേരളത്തിന് ദോഷമാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിൽ നെൽകൃഷിയാണ് കൃഷിയെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, കേരളത്തിന്റെ ചരിത്രത്തിൽ നെൽകൃഷികൊണ്ട് ഒരു കാലത്തും പട്ടിണി മാറ്റാൻ പറ്റിയിട്ടില്ല. കപ്പയാണ് നമ്മുടെ പട്ടിണി മാറ്റിയത്.
കപ്പയില്ലെങ്കിൽ കേരളം പട്ടിണി കിടന്നു മരിക്കുമായിരുന്നു. ‘കപ്പ-റബർ സാഹിത്യകാരൻ’ എന്ന വിളിയെ അഭിമാനത്തോടെ ഞാൻ സ്വീകരിക്കുന്നു. മലയോരത്തുനിന്ന് സാഹിത്യകാരന്മാർ പാടില്ലെന്നാണ് ചിലർ പറയുന്നത്. സാഹിത്യമെന്ന് വച്ചാൽ കപ്പ ചേട്ടന്മാർക്ക് പറ്റില്ലെന്നാണ് ചിലരുടെ വിചാരം. ഞാനും ഇത് എല്ലാ മേഖലയിലും നേരിടുന്നുണ്ട്. ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്. എന്നെ, മലങ്കൾട്ട് എന്നു വിളിച്ച് ഒതുക്കേണ്ട.
Tags : Language creators Christian missionaries Deepika