ഇസ്രയേൽ-യുഎസ് സഖ്യത്തിന്റെ അതിശക്തമായ ആക്രമണവും ദുർബലമായ പ്രതിരോധവും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിക്കിടയിലാണ് ഇറാനെ നയിക്കാൻ മുജ്തബ ഖമനയ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട പിതാവ് ആയത്തൊള്ള അലി ഖമനയ്യുടെ പാത പിന്തുടരുമെന്ന് മുജ്തബ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള പാത അത്ര സുഗമമായിരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇറാനിലെ വിപ്ലവപാരമ്പര്യത്തിനു വിരുദ്ധമായാണ് അധികാരം പിതാവില്‍നിന്നു മകനിലേക്ക് കൈമാറപ്പെട്ടിരിക്കുന്നത്. ഇതിൽ ജനങ്ങള്‍ക്കിടയിലെ വലിയൊരു വിഭാഗത്തിന് എതിര്പ്പുകളുണ്ടെന്നാണു റിപ്പോര്‍ട്ട്.
1979ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവം നയിച്ച ആയത്തൊള്ള റൊഹൊള്ള ഖൊമേനി തന്റെ മകൻ പിൻഗാമിയാകരുതെന്ന് കല്പിച്ചിരുന്നു. ഇതു പാലിക്കപ്പെടുകയും ചെയ്തു. എന്നാൽ, റൊഹൊള്ള ഖൊമേനിയുടെ നിലപാടിനു വിരുദ്ധമായാണ് ആയത്തൊള്ള അലി ഖമനയ് മകനുവേണ്ടി പാതയൊരുക്കിയത്.
1969 സെപ്റ്റംബര്‍ എട്ടിന് ആയത്തൊള്ള അലി ഖമനയ്യുടെ അഞ്ചു മക്കളിൽ രണ്ടാമനായി മഷാദിലാണു ജനനം. മുജ്തബയ്ക്കു പത്തു വയസുള്ളപ്പോഴാണ് ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്. ഷാ ഭരണകൂടത്തിനെതിരേ അന്നു നടന്ന പോരാട്ടങ്ങൾ നയിച്ചവരിൽ ഒരാൾ ആയത്തൊള്ള അലി ഖമനയ് ആയിരുന്നു. ഷാ ഭരണകൂടം നിലംപതിച്ചതോടെ ഖമനയ്യുടെ കുടുംബം തലസ്ഥാനമായ ടെഹ്റാനിലെത്തി.
പ്രസിദ്ധമായ അലവി ഹൈസ്കൂളിലായിരുന്നു മുജ്തബയുടെ പ്രാഥമികവിദ്യാഭ്യാസം. 1999ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ മതപഠന കേന്ദ്രത്തില്‍ മുജ്തബ ചേര്‍ന്നു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയ്യുടെ ഓഫീസിന്റെ ചുമതലയില്‍ എത്തുന്നത്.
2000ത്തോടെ മുജ്തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹമൂദ് അഹമ്മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.
ഇസ്രേലി വ്യോമാക്രമണത്തിൽ പിതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനു പിന്നാലെ മുജ്തബ അമ്മ മാൻസൊരെ ഖൊജാസ്തെയും ഭാര്യ സഹ്റ ഹദ്ദാദ് അദെലും ഒരു മകനും വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് മാധ്യമറിപ്പോർട്ട്. കഴിഞ്ഞദിവസമുണ്ടായ മിസൈലാക്രമണത്തിൽ മുജ്തബ ഖമനയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശതകോടീശ്വരൻ
സ്വദേശത്തും വിദേശരാജ്യങ്ങളിലുമായി കോടികളുടെ ആസ്തിയാണ് മുജ്തബയ്ക്കുള്ളത്. ഇതെല്ലാം വ്യാജ പേരുകളിലോ വിശ്വസ്തരുടെ പേരുകളിലോ ആണുള്ളത്. ഏകദേശം 300 കോടി ഡോളറിന്റെ സ്വത്തുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ. സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ മൂല്യം പുറംലോകത്തിന് ഇപ്പോഴും അജ്ഞാതമാണ്. ലണ്ടനിൽ 138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ആഡംബരവീടും സ്വത്തുവകകളുമുണ്ട്. ലണ്ടനിലെ എക്സ്ക്ലൂസീവ് ബിഷപ്സ് അവന്യൂവിലാണ് സ്വത്തുക്കളിൽ ചിലത്. ‘ശതകോടീശ്വരന്മാരുടെ നിര’ എന്നു വിളിക്കപ്പെടുന്ന ഇവിടെ ആസ്തി സ്വന്തമാക്കുന്നതിനുതന്നെ വലിയ തുക ചെലവഴിക്കേണ്ടിവരും. ഇതിനു പുറമെ ജർമനി, സ്പെയിൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഹോട്ടലുകൾ അടക്കമുള്ള വ്യാവസായിക സംരംഭങ്ങളുണ്ടെന്നും കരുതപ്പെടുന്നു.
ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി സംരംഭങ്ങളിൽ നിക്ഷേപങ്ങളുണ്ട്. 1989ൽ ആയത്തൊള്ള അലി ഖമനയ് രാജ്യത്തിന്റെ പരമോന്നത നേതാവായതോടെയാണു മുജ്തബയും മറ്റു കുടുംബാംഗങ്ങളും ശതകോടീശ്വരന്മാരായത്.
പിതാവിനേക്കാൾ കർക്കശക്കാരൻ
പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് മുജ്തബ അറിയപ്പെടുന്നത്. ഇറാനിലെ പ്രതിഷേധക്കാർക്കെതിരേയുള്ള അടിച്ചമർത്തലുകൾക്കു പിന്നിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. പിതാവ് ആയത്തൊള്ള അലി ഖമനയ്യുടെ നിർലോപമായ പിന്തുണയോടെ ഏറെക്കാലമായി രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക നീക്കങ്ങൾ അണിയറയിലിരുന്ന് നിയന്ത്രിച്ചിരുന്നത് മുജ്തബയായിരുന്നു.
2009ല്‍ അഹമ്മദി നെജാദിന് തുടര്‍ഭരണം സമ്മാനിച്ച തെരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് രാജ്യവ്യാപകമായി നടന്ന ഗ്രീന്‍ മൂവ്മെന്റ് എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും, 2022ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നു നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടുത്തിടെ നടന്ന വിദ്യാർഥിപ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മുജ്തബ പങ്ക് വഹിച്ചതായി കരുതപ്പെടുന്നു.
വെല്ലുവിളികൾ
ഇസ്രേലി-യുഎസ് ആക്രമണത്തിൽ തകർന്നടിഞ്ഞ രാജ്യത്തെ മുജ്തബ എങ്ങനെ നയിക്കുമെന്നത് ഏവരും ഉറ്റുനോക്കുന്നു. പിതാവിന്റെ പാതതന്നെ പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യുഎസ്-ഇസ്രേലി ആക്രമണത്തിനു മുന്നിൽ എത്രനാൾ പിടിച്ചുനിൽക്കാനാകുമെന്നതു ചോദ്യചിഹ്നമാണ്.
വ്യോമാക്രമണത്തിൽ രാജ്യത്തിന്റെ സാന്പത്തിക നട്ടെല്ലായ എണ്ണപ്പാടങ്ങൾ കത്തിയമർന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളിൽ 70 ശതമാനവും തകർക്കപ്പെട്ടുകഴിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനെല്ലാം പുറമെ രാജ്യത്തെ ജനാധിപത്യവാദികൾ സജീവമായി രംഗത്തുണ്ടെന്നത് ആയത്തൊള്ള അലി ഖമനയ്ക്കെന്നതുപോലെ മകൻ മുജ്തബയ്ക്കും വെല്ലുവിളിയാണ്. ഇതിന്റെ സൂചനയാണ് തലസ്ഥാനമായ ടെഹ്റാനടുത്ത് ‘മുജ്തബയ്ക്ക് മരണം’ എന്നുപറഞ്ഞ് സ്ത്രീകൾ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
Tags : Mojtaba Khamenei lead Iran lead Iran