വാർത്തയ്ക്കും വിജ്ഞാനത്തിനും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തരകാലത്ത്, ദീപിക സത്യത്തിന്റെയും കൃത്യതയുടെയും പ്രകാശദീപമാണ്. മുഖപ്രസംഗങ്ങളിലും ലേഖനങ്ങളിലും ഓരോ ദിനത്തിലും അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യവും വൈപുല്യവും ധാർമിക ദൃഢതയും ധീരമായ അഭിപ്രായവിന്യാസവും ദീപികയുടെ ഗുണനിലവാരം പത്രമാധ്യമ രംഗത്ത് ഉയർന്ന റാങ്കിൽ സ്ഥാപിച്ചിരിക്കുന്നു.
ന്യൂനപക്ഷങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും എക്കാലത്തെയും വക്താവും പ്രേഷിത പോരാളിയുമായി ദീപിക അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുക മാത്രമല്ല, അവയ്ക്കു പരിഹാരം നിർദേശിക്കാനും അത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും കഴിവും പ്രതിജ്ഞാബദ്ധതയുമുള്ള ഒരു സത്സംഘം ഈ പത്രമുത്തശിക്കു കരുത്തായി ഉണ്ടെന്നതു വ്യക്തം.
സാഹിത്യവും സാമൂഹ്യാവബോധവും ദേശീയ ആഗോള രാഷ്ട്രീയവും വിദ്യാഭ്യാസവും ശാസ്ത്രവും പ്രാദേശിക പ്രശ്നങ്ങളും ഒക്കെ നിഷ്പക്ഷമായും ഉദ്ദേശ്യശുദ്ധിയോടെയും അവതരിപ്പിക്കുന്ന പ്രശംസനീയമായ ആഖ്യാനശൈലി ദീപികയ്ക്കു സ്വന്തം. വിയോജിപ്പുകളിലുള്ള മാന്യതയും സഹിഷ്ണുതയും പ്രതിഫലിപ്പിക്കുന്ന ദീപികയുടെ മാധ്യമദർശനത്തിന്റെ ക്രൈസ്തവമൂല്യ ദാർഢ്യം ആനന്ദത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ വീക്ഷിക്കുന്നത്. എന്നേക്കും ദീപ്തമായി തുടരട്ടെ, ദീപിക ഈ മഹത്തായ പാരന്പര്യം.
- ഡോ. ജാൻസി ജയിംസ് (മഹാത്മാഗാന്ധി സർവകലാശാല,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസലർ)
Tags : Satyaduthika celebrates deepika@140