കുട്ടിക്കാലത്ത് എഴുത്തുവഴിയിൽ പ്രകാശദീപമായി തെളിഞ്ഞുനിന്നത് കുട്ടികളുടെ ദീപിക. ബാല്യത്തിന്റെ സർഗവിസ്മയങ്ങൾ അതിലൂടെ പ്രകാശിതമായി. യുവകലാകാരന്മാരുടെ മാർഗദർശിയായി മാറിയ ഫാ. ആബേൽ എന്ന കൊച്ചേട്ടൻ എന്നെയും ചേർത്തുപിടിച്ചു. അനുഗ്രഹിച്ചു. ദീപിക എന്റെ രക്ഷാകവചമായിത്തീരുമെന്ന് അന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
കലാലയാധ്യാപനത്തിൽനിന്ന് ഇടയ്ക്ക് വിട്ടുപോരേണ്ടിവന്ന ഘട്ടത്തിൽ അഭയമായിത്തീർന്നതും ദീപിക. ഫാ. കൊളംബിയർ എന്ന വലിയ മനുഷ്യൻ എന്നെ മുട്ടത്തുവർക്കിയോടും ജോസഫ് മറ്റത്തോടും കെ.എം. ജോസഫിനോടും ഒപ്പം ദീപിക പത്രാധിപസമിതിയിൽ അംഗമാക്കി.
രണ്ടുമാസമേ എനിക്കവിടെ കഴിയാൻ സാധിച്ചുള്ളൂ. പക്ഷേ, ജീവിതത്തിന്റെ നിർണായക വഴിത്തിരിവിൽ ആ മഹാസ്ഥാപനം എനിക്കു നൽകിയ പരിരക്ഷ. അതിനുള്ള നന്ദി എനിക്കു വാക്കുകളിൽ ഒതുക്കാവുന്നതല്ല.
പിന്നീടും പലനിലകളിൽ ദീപിക എനിക്കു സഹായത്തിനെത്തിയിട്ടുണ്ട്. എനിക്ക് ‘ഇല്ല’ത്തിനു കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സമയം. ആഴ്ചപ്പതിപ്പിന് ഒരു പുതിയ നോവൽ എഴുതിക്കൊടുക്കണമെന്ന് ഫാ. വിക്ടർ നരിവേലി ആവശ്യപ്പെടുന്നു. ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി പ്രിയകവി പി. ഭാസ്കരൻ മാസ്റ്റർ. ഞാനതു സന്തോഷപൂർവം നിർവഹിച്ചു. അങ്ങനെയാണ് ‘കാമന’ എഴുതപ്പെട്ടത്.
ഇന്നും ദീപിക എന്റെ തറവാടുപോലെ എനിക്കെപ്പോഴും കയറിച്ചെല്ലാവുന്ന സാംസ്കാരിക സ്ഥാപനം. ജീവിതത്തിൽ എന്റെ പ്രകാശാങ്കുരം. ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്നതുമാത്രമല്ല, അകാലത്തിൽ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവിതത്തിന് സാഫല്യം നൽകി എന്നതുതന്നെയാണ് ഈ മഹത്തായ സാംസ്കാരിക പ്രസ്ഥാനത്തിന്റെ പ്രകാശധാവള്യം. എന്റെ മനസ് നന്ദികൊണ്ടു നിറയുന്നു. ആ നന്മ ഓർമിക്കുമ്പോൾ കണ്ണുകളിൽ ആർദ്രത. ദീപികയുടെ ചരിത്രവളർച്ചയ്ക്കു മുന്നിൽ എന്റെ ഹൃദയം മുകുളിതമാകുന്നു.
-ഡോ. ജോർജ് ഓണക്കൂർ
Tags : Satyaduthika celebrates