ദീപിക വെറുമൊരു പത്രമല്ല. മലയാളികളെ അക്ഷരം വായിക്കാൻ പഠിപ്പിച്ച പത്രമാണ്. മലയാളിയുടെ സംസ്കാര രൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിച്ച പത്രമാണ്.
ദീപികയുടെ തുടർച്ചയാണ് മലയാളത്തിലെ സകല പത്രങ്ങളും. ആ മഹത്തായ സാംസ്കാരിക പാരമ്പര്യം ഇന്നും തുടരുന്നുണ്ട്. പല പ്രമുഖ മാധ്യമങ്ങളുടെയും ഉന്നത സ്ഥാനത്ത് എത്തിയിരിക്കുന്നവരുടെ പരിശീലന കളരി ദീപികയാണ്.
അഭിമാനത്തോടെ മാത്രമേ എന്റെ ദീപിക ദിനങ്ങൾ ഞാൻ ഓർക്കാറുള്ളൂ. ജേർണലിസം പഠിച്ച ശേഷം ഫ്രീലാൻസറായി ദീപിക അടക്കം മിക്ക പത്രങ്ങളിലും വാരികകളിലും എഴുതുകയും ഓൾ ഇന്ത്യ റേഡിയോയിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്ന സമയത്ത് ഞാൻ ദീപികയിൽ പ്രസിദ്ധീകരിച്ച ഒരു പരമ്പരയാണ് എന്നെ ദീപിക കുടുംബാംഗം ആക്കി മാറ്റിയത്.
ഏതെങ്കിലും മത-രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്ക് വേണ്ടി വാർത്ത എഴുതുകയോ മുക്കുകയോ ചെയ്യേണ്ട ഗതികേട് ദീപികയിൽ ഇല്ല. വാർത്തയാണ് വലുത്, മറ്റെല്ലാം അതിനു പിന്നിലാണ്. വാർത്തകളോട് ഇത്രയും സത്യസന്ധത പുലർത്തുന്ന വേറൊരു പത്രം ഉണ്ടോ എന്ന് എനിക്കു സംശയമാണ്.
സാമ്പത്തിക-സമുദായ-രാഷ്ട്രീയ ശക്തികളുടെ സമ്മർദത്തെ അതിജീവിക്കാനാവാതെ മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ഇപ്പോഴും സ്കോപ് ഉണ്ട് എന്ന് തെളിയിക്കുകയാണ് 140 വർഷത്തെ പാരമ്പര്യവുമായി ദീപിക എന്ന മലയാളത്തിലെ ആദ്യ ദിനപത്രം.
-ഷാജൻ സ്കറിയ മാധ്യമ പ്രവർത്തകൻ
Tags : Satyaduthika celebrates deepika@140