പ്രതീകാത്മക ചിത്രം
മലയാളത്തിലൊരു കൗതുകകരമായ ആശയപ്രയോഗമുണ്ട്. "വാതില്‍' എന്നാല്‍ "വാ ഇതിലെ', "മതില്' എന്നാല്‍ "മതി ഇതിലെ'. ഇത് ഭാഷാശാസ്ത്രപരമായ വ്യാഖ്യാനമല്ല; എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ മഴക്കാല യാഥാര്‍ഥ്യത്തെ ഏറ്റവും മനോഹരമായി ഓര്‍മിപ്പിക്കുന്ന ഒരു രൂപകമാണ്.
ഒരുകാലത്ത് കേരളത്തിന്റെ ഭൂപ്രകൃതി മഴവെള്ളത്തോട് "വാ ഇതിലെ' എന്നായിരുന്നു പറയുന്നത്.
വയലുകളും തണ്ണീര്‍ത്തടങ്ങളും തോടുകളും ഓടകളും കനാലുകളും മഴവെള്ളത്തെ സ്വീകരിച്ച് അതിന്റെ സ്വാഭാവിക യാത്ര തുടരാന്‍ അനുവദിച്ചിരുന്നു. ഇന്ന് ആ വാതിലുകള്‍ ഒന്നൊന്നായി അടയുകയാണ്. പകരമുയരുന്നത് മതിലുകൾ. പുരയിടത്തിലെ മതിലുകള്‍ മാത്രമല്ല, മണ്ണിട്ടുയര്‍ത്തിയ സ്ഥലങ്ങള്‍, പ്ലോട്ടുകള്‍, നികത്തപ്പെട്ട വയലുകള്‍, കൈയേറിയ നീര്‍ച്ചാലുകള്‍, അടച്ച ഓടകള്‍, ശാസ്ത്രീയ ആസൂത്രണമില്ലാത്ത നിര്‍മാണങ്ങള്‍ - ഇവയെല്ലാം ചേര്‍ന്ന് മഴവെള്ളത്തോട് "മതി... ഇതിലെ' എന്നാണു പറയുന്നത്.
മഴയ്ക്ക് മതിലുകളില്ല. മലമുകളില്‍ വീഴുന്ന ഒരോ മഴത്തുള്ളിയും അതിന്റേതായ വഴിയിലൂടെ തോടുകളിലേക്കും പുഴകളിലേക്കും ഒടുവില്‍ കടലിലേക്കും എത്തുന്നതാണ് പ്രകൃതിയുടെ ക്രമം. എന്നാല്‍ ഇന്ന് കേരളത്തില്‍ മഴവെള്ളത്തിന്റെ വഴിക്ക് എല്ലായിടത്തും മനുഷ്യന് തീര്‍ത്ത തടസങ്ങളുണ്ട്. വെള്ളം പോകേണ്ട ഓരോ വഴിക്കും ഓരോ മതില് ഉയരുമ്പോള്‍, പ്രകൃതിയുടെ ഒഴുക്ക് തടസപ്പെടുന്നു. അപ്പോള്‍ മഴവെള്ളം പുതിയ വഴികള്‍ തേടുന്നു. പലപ്പോഴും ആ വഴി റോഡുകളിലൂടെയും വീടുകളിലൂടെയുമാണ്. അതുകൊണ്ടുതന്നെ പല വെള്ളക്കെട്ടുകളും ഇന്ന് മഴയുടെ മാത്രം സൃഷ്ടിയല്ല; നമ്മുടെ വികസനരീതിയുടെ പ്രത്യാഘാതം കൂടിയാണ്.
വ്യക്തിഗത വികസനവും പൊതുനഷ്ടവും
ഒരുകാലത്ത് വീടുകളുടെ അതിരുകള്‍ വേലികളായിരുന്നു. മഴവെള്ളത്തിന് ഒരു സ്ഥലത്തുനിന്ന് ഒഴുകിപ്പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇന്ന് സുരക്ഷയുടെയും സ്വകാര്യതയുടെയും പേരില്‍ ഉയര്‍ന്ന കോമ്പൗണ്ട് മതിലുകളാണ്. സ്വന്തം ഭൂമിയെ സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ആ സംരക്ഷണം മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുമ്പോള്‍, അത് വ്യക്തിപരമായ തീരുമാനമല്ല; പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമാണ്.
ഒരു സ്ഥലം വെള്ളം കയറാതിരിക്കാന്‍ മണ്ണിട്ടുയര്‍ത്തുന്നു. അതിന്റെ ചുറ്റും ഉയര്‍ന്ന മതില് കെട്ടുന്നു. മഴപെയ്യുമ്പോള്‍ ആ വെള്ളം അടുത്ത പുരയിടത്തിലേക്കോ റോഡിലേക്കോ തിരിയുന്നു. അടുത്തയാളും അതുതന്നെ ചെയ്യുന്നു. അങ്ങനെ ഓരോ മതിലും ഓരോ സ്ഥലത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, മുഴുവന്‍ പ്രദേശവും വെള്ളത്തിലാകുന്ന സാഹചര്യം രൂപപ്പെടുന്നു.
ചെറിയ തീരുമാനങ്ങളുടെ വലിയ പ്രത്യാഘാതം
കേരളത്തിലെ പല നഗരങ്ങളിലും ഇന്നു കാണുന്ന വെള്ളക്കെട്ടിനു പിന്നില്‍ ചെറിയ തീരുമാനങ്ങളുടെ വലിയ പ്രത്യാഘാതമുണ്ട്. വീടുകള്‍ ഉയരുന്നു, മതിലുകള്‍ ഉയരുന്നു, വെള്ളത്തിന്റെ വഴിയും അതോടൊപ്പം ഉയരുകയാണ്. അതുകൊണ്ടാണ് മണിക്കൂറുകള്‍ മാത്രം നീളുന്ന മഴപോലും വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറ്റുന്നത്. പുരയിടത്തിലെ മതിലുകള്‍ മാത്രമല്ല പ്രശ്നം. ഓടകള്‍ മൂടുന്നതും തോടുകള്‍ കൈയേറുന്നതും വയലുകള്‍ നികത്തുന്നതും കുന്നുകള്‍ ഇടിച്ചുനിരത്തുന്നതും ഇതേ മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. വെള്ളം എവിടെയെങ്കിലും പോയിക്കൊള്ളുമെന്ന ധാരണയില്‍ നടന്ന വികസനം ഇന്ന് വെള്ളം എവിടെയും പോകാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.
മറന്നുപോയ മുന്നറിയിപ്പുകള്‍
2018ലെ മഹാപ്രളയത്തിനു ശേഷം കേരളത്തില്‍ മഴവെള്ള ഒഴുക്കും നഗരവെള്ളക്കെട്ടും സംബന്ധിച്ച് നിരവധി പഠനങ്ങളും ശിപാര്‍ശകളും പുറത്തുവന്നു. സ്വാഭാവിക നീര്‍ച്ചാലുകള്‍ സംരക്ഷിക്കുക, തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്തുക, മഴവെള്ളത്തിന്റെ ഒഴുക്ക് കണക്കിലെടുത്ത് വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഡ്രെയിനേജ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഉയര്‍ന്നിരുന്നു. എന്നാല്‍, പല പ്രദേശങ്ങളിലും ഇവ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഇന്നും നിലനില്ക്കുന്നു.
ആരുടെ ഉത്തരവാദിത്വം?
ഇവിടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് കൂടുതല്‍ പ്രധാനമാകുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഓടകളും കനാലുകളും ശുചീകരിക്കുക, കൈയേറ്റങ്ങള്‍ നീക്കംചെയ്യുക, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി സ്ഥിരപരിഹാരം നടപ്പാക്കുക, പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്കുമ്പോള് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുക - ഇവയെല്ലാം പ്രാദേശിക ഭരണസംവിധാനത്തിന്റെ നിര്‍ണായക ഉത്തരവാദിത്വങ്ങളാണ്. പല സ്ഥലങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കാത്തതിനാല്‍ ചെറിയ മഴപോലും വലിയ വെള്ളക്കെട്ടായി മാറുന്നുവെന്നത് ആവര്‍ത്തിച്ച് കാണുന്ന യാഥാര്‍ഥ്യമാണ്.
അതേസമയം, പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഓടകളിലേക്ക് മാലിന്യം തള്ളുന്നതും മഴവെള്ളത്തിന്റെ വഴികള്‍ കൈയേറുന്നതും വെള്ളത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്നരീതിയില് നിര്‍മാണങ്ങള്‍ നടത്തുന്നതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. പ്രളയപ്രതിരോധം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല; സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്.
വെല്ലുവിളി ആസൂത്രണക്കുറവ്
കാലാവസ്ഥാ വ്യതിയാനം അതിശക്തമായ മഴയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ മുന്നറിയിപ്പു നല്കുന്നു. അതിനാല്‍ മഴയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ പരിഹാരമുണ്ടാകില്ല. മഴ പെയ്യുന്നത് പ്രകൃതിയുടെ നിയമമാണ്. എന്നാല്‍ ആ മഴവെള്ളം എതിലേ ഒഴുകണമെന്നത് നമ്മുടെ ആസൂത്രണമാണു തീരുമാനിക്കുന്നത്. മഴയെ തടയാനാകില്ല. പക്ഷേ മഴവെള്ളത്തിന്റെ വഴി അടയ്ക്കാതിരിക്കാം. അതുകൊണ്ട് ഇനി ചോദിക്കേണ്ടത് "എത്ര മഴ പെയ്തു?' എന്നതല്ല. "നമ്മള് കെട്ടിയ മതിലുകള്‍ക്കിടയില്‍ മഴവെള്ളത്തിന് ഇനിയും ഒരു വഴിയെങ്കിലും ബാക്കിയുണ്ടോ?' എന്നതാണ്.
Tags : Flood Destroyed Walls Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash