ന്തൂട്ട് പരിപാട്യസ്റ്റാ കാണിക്കണേ, മ്മ്ക്കും പൂരം കാണണ്ടേ... കോറേ പോലീസാങ്ക്ടാ നെരന്നാ നിക്കും. ന്നട്ട്, അങ്ക്ട് കടക്കരുത്, ഇങ്ക്ട് കടക്കരുത്. നിങ്ങടെ മൂട് കാണാനാ മ്മ്ള് നിക്കണേ... തൃശൂര് ഗഡ്യോൾക്ക് എളക്യാണ്ടല്ലോ. @#‘*‘!# ... വേണ്ടാ...മ്മ്ളേക്കൊണ്ടൊന്നും പറയീക്ക്യണ്ടാട്ടാ...
പൂരം കാണാനെത്തിയ തൃശൂർക്കാരുടെ തനിനാടൻ പ്രതികരണമാണിത്. ഈ നാടൻശൈലിയിലുണ്ട് കാത്തുകാത്തിരുന്ന തൃശൂർ പൂരം കാണാൻ കഴിയാത്തവരുടെ സങ്കടവും അമർഷവും.
പലരും പറയുന്നു, പൂരം കാണാൻ പഴേ സുഖമൊന്നുമില്ലെന്ന്. എല്ലായിടത്തും ബാരിക്കേഡുകൾ, പൂരം കാണാനെത്തിയവരെക്കാൾ കൂടുതൽ പോലീസുകാർ. പൂരപ്രേമികളോടുള്ള അവരുടെ പെരുമാറ്റം മഹാമോശം. ഇതുമൂലം സമീപജില്ലകളിൽനിന്നുവന്ന പലർക്കും പൂരവും വെടിക്കെട്ടും കാണാനാകാതെ മടങ്ങേണ്ടിവന്നു.
പൂരപ്പറന്പിൽ എഴുന്നള്ളിപ്പ് പകുതിയാകുംമുന്പേ വെടിക്കെട്ട് ഒരുക്കങ്ങൾക്കെന്നു പറഞ്ഞ് ആളുകളെ പോലീസ് ഒഴിപ്പിച്ചുതുടങ്ങി. പൂരം കാണാൻ സ്ത്രീകളും കുട്ടികളുമായി കുടുംബസമേതം എത്തിയ പലർക്കും പൂരപ്പറന്പിലേക്കു കയറാൻപോലും കഴിഞ്ഞില്ല. പൂരപ്പറന്പിൽ കയറിക്കൂടിയ പലർക്കും എഴുന്നള്ളിപ്പിനു സമീപം എത്തുംമുന്പേ പുറത്തിറങ്ങേണ്ടിവന്നു. ഇവരിൽ ഭൂരിഭാഗവും വർഷങ്ങളായി (കുട്ടിക്കാലം മുതലേ) കുടുംബസമേതം പൂരം കാണാനെത്തുന്നവരായിരുന്നു.
അവർക്കറിയാം പൂരം സുരക്ഷിതമായി എങ്ങനെ ആസ്വദിക്കണമെന്ന്. വർഷങ്ങളുടെ പരിചയംകൊണ്ട് ഒരോരുത്തർക്കും കൃത്യമായ റൂട്ട്മാപ്പുകൾ മനസിലുണ്ടാകും.
രാവിലെ പൂരം തുടങ്ങിയതുമുതലേ പോലീസിന്റെ തടയലും ധിക്കാരം നിറഞ്ഞ പെരുമാറ്റവും പൂരപ്രേമികളെ നിരാശപ്പെടുത്തി. കണിമംഗലം ശാസ്താവ് എഴുന്നള്ളിവരുന്പോൾ സ്വരാജ് റൗണ്ടിൽ ബസുകളടക്കം സർവീസ് നടത്തുന്നുണ്ടായിരുന്നു. അതേസമയം തിരുവന്പാടി എഴുന്നള്ളിപ്പു വരുന്പോഴും മഠത്തിൽവരവു സമയത്തും പാറമേക്കാവ് എഴുന്നള്ളിപ്പ് എക്സിബിഷനു മുന്പിലെത്തിയപ്പോഴും പോലീസിന്റെ ഉന്തും തള്ളും ആളുകളെ കുഴപ്പത്തിലാക്കി.
ഇലഞ്ഞിത്തറ മേളം നടക്കുന്നിടത്തേക്ക് ആളുകളെ കടത്തിവിട്ടില്ല. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുസമയത്തും പോലീസ് അതിക്രമങ്ങൾ അങ്ങിങ്ങ് നടന്നുകൊണ്ടേയിരുന്നു.
രാത്രി പൂരം ശ്രീമൂലസ്ഥാനത്തേക്കു നീങ്ങുന്ന സമയത്തുതന്നെ പത്തേമുക്കാലായപ്പോഴേക്കും ആളുകളെ ഒഴിപ്പിക്കലും തടയലും ആരംഭിച്ചു. ഞങ്ങള് കുട്ട്യോളേ കൂട്ടി വന്നോരാ. വെടിക്കെട്ടൊന്നും കാണണ്ടാ, തിടന്പുകണ്ട് തൊഴുതിട്ടു പൊക്കോളാം എന്നുവരെ പലരും പോലീസുകാരോടു കെഞ്ചുന്നുണ്ടായിരുന്നു. പോലീസിന്റെ ധാർഷ്ട്യം ആരേയും ഒന്നിനും സമ്മിതിച്ചില്ല. ഇതിനെതിരെ നിരാശയോടെ പ്രതികരിക്കുകയാണ് പൂരപ്രേമികളായ നാട്ടുകാരും ദൂരെനിന്ന് എത്തിയവരും.
പൂരത്തെക്കുറിച്ച് അറിയുന്നവരെ നിയോഗിക്കണം
കുറച്ചു വർഷങ്ങളായി പോലീസും പൂരം സംഘാടകരുമായി ആശയവിനിമയത്തിലെ പാളിച്ച തുടരുകയാണ്. തുടർവർഷങ്ങളിൽ അതു പരിഹരിക്കണം. പൂരം ഡ്യൂട്ടിക്കു പൂരത്തെക്കുറിച്ച് അറിയുന്ന പോലീസുകാരെ നിയോഗിക്കണം. വരുന്ന ഉദ്യോഗസ്ഥർക്കു നിയമം മാത്രമേ അറിയൂ.
അതിന്റെ പ്രായോഗികതയാണ് നടപ്പാക്കേണ്ടത്. സന്ദർഭത്തിനനുസരിച്ചു പ്രവർത്തിക്കേണ്ടിവരും. ആളുകളെ കടത്തരുതെന്നു പറഞ്ഞാൽ കമ്മിറ്റിക്കാരെയും കൊട്ടുകാരെയുമല്ല ഉദ്ദേശിക്കുന്നത്. ഇതെല്ലാം അറിയുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥർ തൃശൂരും പരിസരപ്രദേശങ്ങളിലും ഉണ്ട്. അവരെ പൂരം ഡ്യൂട്ടിക്കു കൊണ്ടുവരണം.
അപ്പോഴെ സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകൂ. പോലീസിനെ സംബന്ധിച്ചു പൂരം നടത്തുകയെന്നു പറഞ്ഞാൽ പൂരം ആളുകളെ കാണിക്കുകയെന്നല്ല. അങ്ങനെയെങ്കിൽ ആരുമില്ലാതെ പൂരം നടത്തിയാൽ ഇതിലും ഭംഗിയാകും. അതിൽ കാര്യമില്ലല്ലോ.
ബൈജു താഴേക്കാട്, പൂരപ്രേമിസംഘം പ്രസിഡന്റ്
നിഷ്പക്ഷ അന്വേഷണം വേണം
ഉണ്ടായ സംഭവങ്ങൾ ആചാരലംഘനവും മനുഷ്യാവകാശലംഘനവുമാണ്.
ഇതുസംബന്ധിച്ചു നിഷ്പക്ഷ അന്വേഷണം വേണം.
ഏകപക്ഷീയ നടപടികൾമൂലം ആചാര, വിശ്വാസങ്ങളെ പാലിക്കാൻ സാധിക്കാതെ വന്ന കാര്യം, പ്രധാന ആഘോഷപരിപാടികളുടെ സമീപത്തുനിന്ന് ജനങ്ങളെ അകറ്റിനിർത്താനുള്ള ശ്രമം, കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന നടപ്പാതകളും ഗേറ്റുകളും അടച്ചുപൂട്ടിയത്, 36 മണിക്കൂർ പ്രഖ്യാപിച്ചിരുന്ന മദ്യനിരോധനം 24 മണിക്കൂറായി കുറച്ചത്, അനിശ്ചിതാവസ്ഥ മൂലം ജനങ്ങൾക്കുണ്ടായ പരിഭ്രാന്തി, പത്തു മുതൽ 16 മണിക്കൂർവരെ കെട്ടിടങ്ങളിലും തെരുവിലും മറ്റുമായി വെടിക്കെട്ടു കാണാൻ കാത്തിരിക്കുന്നവരുടെ മനുഷ്യാവകാശപ്രശ്നങ്ങൾ, നിർണായക മണിക്കൂറുകളിൽ അധികൃതരെ ബന്ധപ്പെടാൻ സാധിക്കാതിരുന്ന അവസ്ഥ. ഇവയെല്ലാം അന്വേഷിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണം.
എം. പീതാംബരൻ മാസ്റ്റർ,സർവോദയ ദർശൻ ചെയർമാൻ.
ഇങ്ങ്ന്യാണെങ്കിൽ, ഇനി നമ്മളില്ല്യേ...
കുറേ വർഷങ്ങളായി പൂരം വെടിക്കെട്ടു കാണാൻ എത്താറുണ്ട്. ഇങ്ങനെ വലഞ്ഞ അവസ്ഥ മുന്പുണ്ടായിട്ടില്ല. രാത്രിയോടെ തൃശൂരെത്തിയാൽ പുലർച്ചെ വെടിക്കെട്ടും കണ്ട് ആദ്യവണ്ടിക്കുതന്നെ മടങ്ങാറാണു പതിവ്.
ഇത്തവണ പണിപാളി. പോലീസെന്താ ഇങ്ങനെ, ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. എല്ലായിടത്തും ബാരിക്കേഡ് വച്ച് തൃശൂർ അടച്ചുകെട്ടിയിരിക്കുകയാണ്. പോലീസ് ലാത്തിച്ചാർജിനിടെ തിരക്കിൽപെട്ട് ചെരിപ്പും പോയി, കാലും പൊട്ടി. വെടിക്കെട്ടുകാണാൻ ഒരുപാടു മോഹിച്ചാണ് ഇത്രയും ദൂരെനിന്നു വരുന്നത്.
പൊട്ടിക്കാൻ വൈകിയതിനാൽ കാണാനാകാതെ മടങ്ങേണ്ടിവന്നു. രാവിലെ കൃത്യസമയത്തുതന്നെ ജോലിക്കു കയറണ്ടേ. ഇങ്ങനെയാണു പൂരം നടത്തുന്നതെങ്കിൽ, ഇനി നമ്മളില്ല്യേ...
ആർ. പ്രസാദ്ധോണി, പാലക്കാട്
പൂരം അലങ്കോലമാക്കലല്ല പോലീസിന്റെ പണി
പൂരം ഓരോ ദേശക്കാരുടെയും ഉത്സവമാണ്. അതിനു മുന്നൊരുക്കങ്ങൾ മാസങ്ങൾക്കുമുന്പേ തുടങ്ങും.
പൂരത്തിന് ഒരു കമ്മിറ്റിയും ഉണ്ടാകും. പൂരം എഴുന്നള്ളിച്ചുപോകുമ്പോൾ ഏതെങ്കിലുംതരത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളുണ്ടായാൽ അതിനെ തരണംചെയ്യലാണു പോലീസിന്റെ കടമ. അല്ലാതെ നടന്നുകൊണ്ടിരിക്കുന്ന പൂരത്തെ ബാരിക്കേഡ് വച്ചു തടഞ്ഞ് അലങ്കോലമാക്കലല്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത് ഒരു തരത്തിലും ബാധ്യതയല്ല, പോലീസ് പറഞ്ഞാൽ നിൽക്കാത്ത ജനങ്ങളില്ല. പൂരമെന്നത് അക്രമാസക്തമായ ഒരു സമരമല്ല. ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും കൂടിച്ചേരലാണ്. അതിനെ അലങ്കോലമാക്കാൻ ശ്രമിച്ച പോലീസ് നടപടി മാപ്പർഹിക്കാത്തതാണ്.
കെ.ജി. അനിൽകുമാർ ലാലൂർ, തൃശൂർ