പാലക്കാട്: ഇടതു സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത് കർഷകരെ നിരാശരാക്കുന്ന ബജറ്റാണെന്നും നെൽകർഷകരെ പൂർണമായി അവഗണിച്ചുവെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ കുറ്റപ്പെടുത്തി.
കർഷക കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെൽകർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയും അവഗണനയും മുൻനിർത്തി നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ മാർക്കറ്റിൽ ബ്രാന്റഡ് അരിക്ക് 65 രൂപ വിലയുള്ളപ്പോൾ നെല്ലിന്റെ സംഭരണവില 28 രൂപ 20 പൈസ മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. നെൽകർഷകർക്ക് ഉത്പാദനച്ചെലവു പോലും ഇപ്പോൾ ലഭിക്കുന്നില്ല.
ഒന്നാംവിള നെല്ല് സംഭരിച്ചതിന്റെ കുടിശിക ഇപ്പോഴും കർഷകർക്കു നൽകിയിട്ടില്ല. നെല്ലുസംഭരണത്തിനായി ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്നും സംഭരണവില 35 രൂപയാക്കണമെന്നും സർക്കാരിനോടാവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ഈ സാഹചര്യത്തിൽ നെൽകർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സെക്രട്ടറിയേറ്റിനു മുന്നിൽ കർഷക കോണ്ഗ്രസ് തുടർസമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് കെ.സി.വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.
മുൻ എംപി വി.എസ്. വിജയരാഘവൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, യുഡിഎഫ് ജില്ലാ കണ്വീനർ പി. ബാലഗോപാൽ, കർഷക കോണ്ഗ്രസ് സംസ്ഥാന നേതാക്കളായ എ.ഡി. സാബുസ്, മുഹമ്മദ് പനക്കൽ, അഡ്വ: ബാബുജി ഈശോ, ജി.ശിവരാജൻ, ഗീവർഗ്ഗീസ് മാസ്റ്റർ, അഡ്വ: ടോണി ജോസഫ്, കെ.ടി. സിദ്ധിക്. പി.സി. ജോർജ്, ജില്ലാ പ്രസിഡന്റുമാരായ ബി. ഇക്ബാൽ, മാത്യു ചെറുപറന്പൻ, രവി പോലുളപ്പിൽ, നേതാക്കളായ സന്തോഷ് പി.ഡി, സിയാദ് മാലങ്ങാടൻ, അഡ്വ: സോജൻകുന്നേൽ, തോംസണ് ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു.