മമ്മൂട്ടിയെയും മോഹൻലാലിനെയും എന്തുകൊണ്ട് ഇതിഹാസങ്ങൾ എന്നു വിളിക്കുന്നു എന്നതിന് ഉത്തരവുമായി പാർവതി തിരുവോത്ത്.
ഈ രണ്ടു മനുഷ്യരും ലജന്ഡുകളായി മാറുന്നത് ബോക്സ് ഓഫിസ് കളക്ഷന്കാരണം മാത്രമല്ലെന്നും നല്ല മനുഷ്യരായത് കൊണ്ടുകൂടിയാണെന്നും പാര്വതി പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്.
''ഞാൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ചത് ഒരുപാട് കാലം മുമ്പാണ്. അന്ന് എനിക്ക് 19 വയസായിരുന്നു. ഇപ്പോൾ എനിക്ക് 38 വയസ്സായി.
ഏതാണ്ട് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോൾ, ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡ് എന്നെ അത്ഭുതപ്പെടുത്തി.
ജഗതി ശ്രീകുമാറും അവിടെ ഉണ്ടായിരുന്നു, എനിക്ക് ആകെ ഒരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു നടി എന്ന നിലയിൽ എന്താണ് ആകാൻ ആഗ്രഹിക്കുന്നതെന്നോ, ഈ കല എന്താണെന്നോ അന്ന് എനിക്ക് അറിയില്ലായിരുന്നു.
പല കാര്യങ്ങളിലും ഞാൻ ഒരു കുട്ടിയായിരുന്നു. ഒരു നടിയെന്ന നിലയിൽ ഭാവിയിൽ ഞാൻ ആഗ്രഹിക്കേണ്ട ഗുണം ഇതാണെന്ന് എനിക്ക് അന്ന് മനസ്സിലായി. 20 വർഷത്തിന് ശേഷം, ഇപ്പോൾ എനിക്ക് അവരെപ്പോലെ തന്നെ അഭിനയത്തിലേക്ക് പെട്ടെന്ന് വരാനും പോകാനും, സഹപ്രവർത്തകരെ സഹായിക്കാനും സാധിക്കുന്ന ആ നിലയിൽ എത്തിയെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്.
ഈ ഇതിഹാസ താരങ്ങൾ ഇത്രയും വലിയവരായത് സെറ്റിൽ അവർ എത്രത്തോളം നല്ല മനുഷ്യരായി പെരുമാറുന്നു എന്നതുകൂടി കണ്ടിട്ടാണ്. ബോക്സ് ഓഫിസുമായി ഇതിന് ബന്ധമൊന്നുമില്ല. കാരണം അവർ ഒരു മോശം വ്യക്തിയാണെങ്കിൽ അതൊന്നും വലിയ കാര്യമല്ല.
ചില അഭിനേതാക്കളെ ആളുകൾ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത് അതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നു, കാരണം അവർ സെറ്റിലേക്ക് നടന്നു വരുമ്പോൾ ആ അന്തരീക്ഷത്തെ തന്നെ മികച്ചതാക്കുന്നു.”
മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും വ്യത്യസ്തമായിരുന്നില്ലെന്ന് പാർവതി ഓർക്കുന്നു. “മമ്മൂട്ടിയോടൊപ്പവും സമാനമായ അനുഭവമായിരുന്നു. തീർച്ചയായും ഇങ്ങനെയുള്ളവർ സെറ്റിലേക്ക് വരുമ്പോൾ അവിടെ വലിയൊരു ഗാംഭീര്യമുണ്ടാകും.
എല്ലാവരും നിശബ്ദരാകും. എങ്കിലും അവർ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ അവർ ഇത്ര വലിയ ഇതിഹാസങ്ങളാണെന്ന കാര്യം നാം മറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്ക് എങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ കഴിയും? ഉദാഹരണത്തിന്, എനിക്ക് അവരെ അടിക്കുന്ന ഒരു രംഗം ഉണ്ടെങ്കിൽ ഞാൻ അവരെ വിസ്മയത്തോടെ നോക്കി നിന്നാൽ എങ്ങനെ അത് സാധിക്കും?
ഈ പറയപ്പെടുന്ന ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും തങ്ങളുടെ കലയ്ക്കോ ചെയ്യുന്ന ജോലിക്കോ തടസമായി യാതൊന്നിനെയും അനുവദിക്കാത്തത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഒരു തുടക്കക്കാരി ആയിരിക്കാം, പക്ഷേ കാമറയ്ക്ക് മുന്നിൽ ഞങ്ങൾ തുല്യരാണ്,” പാർവതി പറഞ്ഞു.
മലയാള സിനിമയിലെ പ്രഗത്ഭരായ രണ്ട് സംവിധായകരുടെ ചിത്രങ്ങളിലാണ് പാർവതി ഈ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തത്. സിബി മലയിൽ സംവിധാനം ചെയ്ത 'ഫ്ലാഷ്' എന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലറിലൂടെയാണ് പാർവതി ആദ്യമായി മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ടത്.
2022ൽ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിലൂടെയാണ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.