ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകാന്‍ പഞ്ചാബ് കോടതി ഉത്തരവിട്ടു. 2020-21ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
കേസ് ഫയല്‍ ചെയ്തത് 73 കാരിയായ മഹിന്ദര്‍ കൗര്‍ ആണ്. കങ്കണ തന്‍റെ എക്‌സ് പോസ്റ്റില്‍ മഹിന്ദര്‍ കൗറിനെ ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിലെ ബില്‍കീസ് ബാനോയായി തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഇതോടൊപ്പം, കര്‍ഷക സമരത്തില്‍ സ്ത്രീകളെ 100 രൂപ കൊടുത്ത് കൊണ്ടുവരുന്നുവെന്ന് അധിക്ഷേപകരമായി പരാമര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇന്ന് നടന്ന വാദത്തില്‍ ഭട്ടിണ്ടയിലെ പ്രത്യേക എം.പി-എംഎൽഎ. കോടതിയാണ് കങ്കണയുടെ ഹാജര്‍വയ്പ്പില്‍ നിന്നുള്ള ഒഴിവാക്കല്‍ അപേക്ഷ തള്ളിയത്. മുംബൈയില്‍ ഔദ്യോഗികവും മുന്‍നിശ്ചയിച്ചതുമായ പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാൽ, ഇത് തുടര്‍ച്ചയായ നാലാമത്തെ ഒഴിവാക്കല്‍ അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായും കോടതി വിലയിരുത്തി.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളോ തെളിവുകളോ നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത വാദം ജനുവരി 15ന് നടക്കും. അന്ന് കങ്കണ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഒഴിവാക്കല്‍ അനുവദിക്കൂ എന്നും വ്യക്തമാക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. ഇതേ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയില്‍ നിന്ന് കങ്കണ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.