ലണ്ടൻ: യുകെയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ സ്വർണക്കൊള്ളകൾ അതീവ ഗുരുതരമായ രീതിയിൽ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
യുകെയിലെ വെസ്റ്റ് യോർക്ക്ഷെയർ മേഖലയിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ഏഷ്യൻ സ്വർണം ലക്ഷ്യമിട്ടുള്ള മോഷണങ്ങളിൽ 2,000 ശതമാനത്തിലധികം റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവരവകാശ നിയമ അപേക്ഷയ്ക്ക് മറുപടിയായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് പ്രവാസി കമ്യൂണിറ്റികളെ ഭീതിയിലാഴ്ത്തുന്ന ഈ വിവരങ്ങളുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റിക്കാർഡിൽ എത്തിനിൽക്കുന്നതും യുകെയിലെ കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയുമാണ് ക്രിമിനൽ സംഘങ്ങളെ ഏഷ്യൻ കുടുംബങ്ങളിലേക്ക് ആകർഷിക്കുന്നത്.
എന്തുകൊണ്ട് "ഏഷ്യൻ സ്വർണം' ലക്ഷ്യമിടുന്നു?
യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്വർണത്തെ അപേക്ഷിച്ച് ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണത്തിന് മാറ്റും ശുദ്ധിയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിപണിയിൽ വലിയ വില ലഭിക്കും.
നിലവിലെ ഉയർന്ന സ്വർണ്ണനിരക്ക് പ്രകാരം ചെറിയൊരു സ്വർണാഭരണത്തിന് പോലും നൂറുകണക്കിന് പൗണ്ട് മൂല്യമുണ്ട്. വിവാഹാവസരങ്ങളിലും മറ്റും മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പാരമ്പര്യ ആഭരണങ്ങൾ ഭൂരിഭാഗം ഏഷ്യൻ കുടുംബങ്ങളും വീടുകളിലാണ് സൂക്ഷിക്കുന്നത് എന്ന് മനസിലാക്കിയാണ് കുറ്റവാളികൾ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്നത്.
നാല് വർഷത്തിനിടെ എട്ടിൽ നിന്ന് 173-ലേക്ക്; ലക്ഷങ്ങളുടെ നഷ്ടം
പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ സ്വർണക്കവർച്ചയുടെ ഭീതിദമായ അവസ്ഥ താഴെ നൽകുന്നു:
2022-ൽ വെസ്റ്റ് യോർക്ക്ഷെയറിൽ വെറും എട്ട് ഏഷ്യൻ സ്വർണക്കവർച്ചകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കഴിഞ്ഞ വർഷം അത് 173 കേസുകളായി കുതിച്ചുയർന്നു. 2026 ഏപ്രിൽ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ മാത്രം നൂറോളം കവർച്ചകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
2022-ൽ 50,000 പൗണ്ടിന്റെ സ്വർണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ, കഴിഞ്ഞ വർഷം അത് 7,37,022 പൗണ്ടായി (ഏകദേശം 7.6 കോടി രൂപ) ഉയർന്നു. ഈ വർഷം ഇതുവരെ മാത്രം അഞ്ച് ലക്ഷത്തിലധികം പൗണ്ടിന്റെ സ്വർണം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
നഷ്ടപ്പെടുന്നത് പാരമ്പര്യവും വൈകാരിക ബന്ധങ്ങളും
സ്വർണത്തിന്റെ സാമ്പത്തിക മൂല്യത്തിനപ്പുറം തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യവും വൈകാരികമായ ഓർമകളുമാണ് കവർച്ചയിലൂടെ പ്രവാസികൾക്ക് നഷ്ടപ്പെടുന്നത്.
ബ്രാഡ്ഫോർഡിലെ ഒരു വീട്ടിൽ നടന്ന കവർച്ചയിൽ തന്റെ അന്തരിച്ച അമ്മ നൽകിയ ആഭരണങ്ങൾ ഉൾപ്പെടെ 15,000 പൗണ്ടിന്റെ സ്വർണം നഷ്ടപ്പെട്ടതായി പ്രവാസിയായ ഉടമ പറഞ്ഞു.
മോഷണം നടക്കുമ്പോൾ ഞങ്ങൾ ജോലിയിലായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീട് തകർത്ത നിലയിൽ കണ്ടത്. കള്ളന്മാർ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ പോലീസിന് വിരലടയാളം പോലും കിട്ടിയില്ലെന്ന് അവർ അറിയിച്ചു.
തങ്ങളുടെ ഭാവി സുരക്ഷയ്ക്കായും അടുത്ത തലമുറയ്ക്ക് കൈമാറാനുമായി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന സ്വർണം ഇപ്പോൾ പുറത്തു ധരിച്ചുനടക്കാൻ പോലും ഭയമാണെന്ന് ബ്രാഡ്ഫോർഡിലെ ഖിദ്മത് കമ്യൂണിറ്റി സെന്ററിലെ പ്രവാസി സ്ത്രീകൾ പറയുന്നു.
പലരും ഭയം മൂലവും പാരമ്പര്യ സ്വത്ത് നഷ്ടപ്പെട്ടതിലുള്ള മാനക്കേട് കാരണവും മോഷണവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്ന് സെന്റർ മാനേജർ ഡോ. സോഫിയ ബൻസി ചൂണ്ടിക്കാട്ടി.
പ്രതിരോധ നടപടികളുമായി പോലീസ്; സുരക്ഷാ നിർദേശങ്ങൾ
സ്വർണക്കവർച്ച വ്യാപകമായതോടെ വെസ്റ്റ് യോർക്ക്ഷെയർ പോലീസ് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്ന് പോലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
വിശേഷ ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ പുറത്ത് പോകുന്ന അവസരം മുതലെടുത്താണ് വീടുകളിൽ കവർച്ച കൂടുന്നത് എന്നതിനാൽ ഈ സമയങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്.
സ്വർണാഭരണങ്ങൾ സാധാരണ അലമാരകളിൽ സൂക്ഷിക്കാതെ വീടുകളിൽ സുരക്ഷിതമായ ഡിജിറ്റൽ അല്ലെങ്കിൽ വോൾ സേഫുകൾ സ്ഥാപിച്ച് അതിൽ സൂക്ഷിക്കുകയൊ, ദീർഘകാലത്തേക്ക് ഉപയോഗിക്കാത്ത വലിയ ആഭരണങ്ങൾ വീട്ടിൽ വെക്കാതെ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുകയൊ ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.
മോഷ്ടിക്കപ്പെടുന്ന സ്വർണം ജ്വല്ലറികളിൽ വിൽക്കുന്നത് തടയാൻ, സ്വർണം വാങ്ങാൻ എത്തുന്നവരുടെ കൃത്യമായ ഐഡി കാർഡുകളും രേഖകളും പരിശോധിക്കാൻ യുകെയിലെ എല്ലാ ജ്വല്ലറികൾക്കും കർശന നിയമം കൊണ്ടുവരണമെന്ന് ഇതോട് അനുബന്ധിച്ച് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
യുകെയിലെ മലയാളി കമ്യൂണിറ്റികളും വരും ദിവസങ്ങളിൽ തങ്ങളുടെ സ്വർണ സമ്പാദ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിവിധ അസോസിയേഷനുകൾ ഓർമിപ്പിക്കുന്നു.
Tags : UK Asian Gold Robbery