ഹേഗ്: ഹാന്റാ വൈറസ് ബാധയെത്തുടർന്ന് ആഡംബര ക്രൂസ് കപ്പലായ എംവി ഹോൻഡിയസിൽ കുടുങ്ങിയ യാത്രക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ജർമനി, ഫ്രാൻസ് ഉൾപ്പെടെയുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
വിമാനത്തിൽ വച്ച് രോഗലക്ഷണം; ആശങ്കയോടെ ഫ്രാൻസ്
യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനിടയിൽ ഒരു ഫ്രഞ്ച് സ്വദേശിനിക്ക് വിമാനത്തിൽ വച്ച് രോഗലക്ഷണം പ്രകടമായത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സഹയാത്രികർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ജർമനിയിലും ജാഗ്രത
ജർമനിയിൽ തിരിച്ചെത്തിയ യാത്രക്കാരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വച്ച് പരിശോധനകൾക്ക് വിധേയരാക്കി. വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ നിശ്ചിത ദിവസങ്ങളിൽ ക്വാറന്റെെയ്നിൽ തുടരാനാണ് നിർദേശം.
യാത്ര പാതിവഴിയിൽ മുടങ്ങി
വൈറസ് ഭീതിയെത്തുടർന്ന് ആഡംബര ക്രൂസ് കപ്പൽ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. കപ്പലിലെ ശുചിത്വ പരിപാലനത്തിൽ വന്ന വീഴ്ചയാണോ വൈറസ് പടരാൻ കാരണമെന്ന് അധികൃതർ അന്വേഷിച്ച് വരികയാണ്.
യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർ തിരികെ എത്തുന്നത് തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരും.
Tags : Hantavirus Cruise Ship Europe