കൊച്ചി: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തതിനെതിരേ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പരിഗണിക്കുകയും എതിർകക്ഷിയായ നോർക്ക റൂട്സ് സിഇഒയ്ക്ക് സ്പീഡ് പോസ്റ്റ് മുഖേന നോട്ടീസ് അയക്കാൻ ഉത്തരവാകുകയും ചെയ്തു.
കേസ് മാർച്ച് 12ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്സ് ആവിഷ്കരിച്ച് നടപ്പാക്കിയ നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ അവർക്കായി സമാനമായ പ്രത്യേക പദ്ധതി രൂപീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.
2025 സെപ്റ്റംബർ 26ലെ ഹൈക്കോടതി വിധിയിൽ, പിഎൽസി സമർപ്പിച്ച നിവേദനം പരിഗണിച്ച് എത്രയും വേഗത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ വിധി വന്ന് നാല് മാസം കഴിഞ്ഞിട്ടും നോർക്ക റൂട്സ് ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്നാണ് നോർക്ക റൂട്സിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ പ്രവാസി ലീഗൽ സെൽ നിർബന്ധിതമായത്.
ഇതിനിടെ പ്രവാസി ലീഗൽ സെൽ "സിഎം വിത്ത് മീ' എന്ന മുഖ്യമന്ത്രിയുടെ പോർട്ടലിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ വിഷയം സജീവ പരിഗണനയിലാണെന്നും ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് ബന്ധപ്പെട്ട നോഡൽ ഓഫീസർ അറിയിച്ചിരിക്കുന്നത്.
ഇതോടെ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക കെയറിന്റെ മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
Tags : Pravasi Legal Cell Norka Roots Kerala Highcourt