ബെർലിൻ: ജർമൻ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (DGB) സംഘടിപ്പിച്ച പരിപാടിയിൽ ചാൻസലർ ഫ്രീഡ്രിഷ് മെർസിനെതിരെ ഉണ്ടായ പ്രതിഷേധം വിവാദമായി.
തൊഴിലാളി വിഷയങ്ങളിൽ സംസാരിക്കാൻ അതിഥിയായി ക്ഷണിക്കപ്പെട്ട ചാൻസലറെ പ്രസംഗിക്കാൻ പോലും അനുവദിക്കാതെ കൂവിവിളികളോടെയും പരിഹാസപ്രകടനങ്ങളോടെയും നേരിട്ട യൂണിയൻ പ്രതിനിധികളുടെ നടപടി ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന വിമർശനമാണ് ഉയരുന്നത്.
ചാൻസലർ പ്രസംഗപീഠത്തിലേക്ക് എത്തിയ നിമിഷം മുതൽ തന്നെ സദസിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സർക്കാരിന്റെ സാമ്പത്തിക പരിഷ്കാര നയങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം.
എന്നാൽ അതിന്റെ രീതി ‘മര്യാദയുടെ അതിർവരമ്പുകൾ’ ലംഘിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സ്വാഭാവിക പ്രതിഷേധമെന്നതിലുപരി മുൻകൂട്ടി ആസൂത്രണം ചെയ്ത ‘മോബിംഗ്’ സ്വഭാവമുള്ള നടപടിയായിരുന്നു ഇതെന്ന ആരോപണവും ശക്തമാണ്.
ചാൻസലർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ കേൾക്കാനോ ആരോഗ്യകരമായ സംവാദത്തിൽ ഏർപ്പെടാനോ പ്രതിഷേധക്കാർ തയ്യാറാകാതിരുന്നത് ജർമനിയുടെ പാർലമെന്ററി സംസ്കാരത്തിന് യോജിച്ചതല്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും, ഔദ്യോഗിക അതിഥിയെ പൊതുവേദിയിൽ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പൊതുവായ വിലയിരുത്തൽ.
സംഭവത്തിൽ ഡിജിബി അധ്യക്ഷ യാസ്മിൻ ഫാഹിമിക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. വേദിയിലെ അസഹിഷ്ണുത നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന വിമർശനമാണ് ശക്തമാകുന്നത്.
Tags : German Chancellor accused of insulting