ലഹരി വിരുദ്ധ സന്ദേശങ്ങളുമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രവർത്തകർ
ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. അബ്ദുൾ ജലീല്‍.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പ്രതിരോധം കുടുംബത്തില്‍ നിന്നാണെന്ന് അബ്ദുൾ ജലീല്‍ കൂട്ടിച്ചേർത്തു.
പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ കമ്മിറ്റി ചെയര്മാന് മുതലിബ് മട്ടന്നൂര്‍, ഷാനു ഗ്രീന്‍ ജോബ്സ്, ഉവൈസ് ഉസ്മാന്, മുഹമ്മദ് നൗഷാദ് അബു, പി.കെ. മുസ്തഫ, സുബൈര്‍ പാണ്ടാവത്ത്, സവിത ദീപു, റാഫി പരക്കാട്ടില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് തുടര്‍ച്ചയായ ബോധവത്കരണം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, യുവജന ശാക്തീകരണ പരിപാടികള്‍, കുടുംബ കൗണ്‍സിലിംഗ്, സര്dക്കാര് സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, മാധ്യമങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനാചരണം, യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന സംഘാടകരുടെ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.