നീതിയുടെയും വിശ്വാസത്തിന്റെയും പോരാട്ടത്തിലാണ് വിശുദ്ധി അന്തഃസ്ഥിതമായിരിക്കുന്നതെന്നു പ്രഘോഷിച്ച ഋഷിതുല്യനായ ഒരു പ്രവാചകൻ ക്രിസ്തുവിന് എട്ടു നൂറ്റാണ്ടുകൾക്കുമുന്പ് ജെറൂസലെം തെരുവീഥിയിലൂടെ ചാക്കുവസ്ത്രം ധരിച്ച് നഗ്നപാദനായി നടന്നുനീങ്ങി. രാജകീയ വംശത്തിൽ പിറന്നവനായിരുന്നെങ്കിലും പാവപ്പെട്ടവരുടെയും പീഡിതരുടെയും പക്ഷംചേർന്ന് സ്വമേധയാ ദാരിദ്ര്യം വരിച്ചവനായിരുന്നു അദ്ദേഹം.
രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധനാഢ്യരുടെയും ധാർഷ്ട്യത്തിനും സുഖലോലുപതയ്ക്കും എതിരേ, നീതി അന്വേഷിക്കാനും മർദനം അവസാനിപ്പിക്കാനും അനാഥർക്കും വിധവകൾക്കുവേണ്ടി വാദിക്കാനും ആഹ്വാനംചെയ്ത ആ വീരപുരുഷന്റെ മുന്നിൽ രാജകൊട്ടാരങ്ങളും പ്രഭുമന്ദിരങ്ങളും ഞെട്ടിവിറച്ചു. ദൈവത്തിന്റെ വേദന ഹൃദയത്തിലേറ്റുവാങ്ങി അദ്ദേഹം വിളിച്ചുപറഞ്ഞു: ""ആകാശങ്ങളേ, ശ്രവിക്കുക; ഭൂതലമേ ശ്രദ്ധിക്കുക.
ഞാൻ മക്കളെ വളർത്തി. എന്നാൽ അവർ എന്നോടു കലഹിക്കുന്നു''. പാവപ്പെട്ടവരോടു നീതിപൂർവം വർത്തിക്കാതെ, അവരെ പീഡിപ്പിച്ചുകൊണ്ട്, മതകർമങ്ങളിൽ അഭിരമിച്ച മേലാളന്മാർക്കെതിരായ ധർമരോഷമാണ്, ദൈവത്തിന്റെ വേദനയായി ഏശയ്യാ എന്ന നാമധാരിയായ ഈ പ്രവാചകന്റെ കണ്ഠത്തിലൂടെ ഒഴുകിയത്. ഈ അഗ്നിസ്ഫുലിംഗങ്ങൾ ഉൾക്കൊണ്ട്, മഹാകവി അക്കിത്തം ഇങ്ങനെ പാടി:
"നിരത്തിൽ കാക്കകൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകൾ
മുലചപ്പിവലിക്കുന്നു നരവർഗ നവാതിഥി.
ഉഗ്രമീ സത്യമറിവായ്ത്തീർന്ന
ശപ്തക്ഷണം മുതൽ
എന്റെ നാഡിയിലാളുന്നു
നരകാനലജിഹ്വകൾ.''
പേരും വ്യക്തിത്വവും
"യാഹ്വേയായ ദൈവം രക്ഷിക്കുന്നവനാകുന്നു' എന്നാണ് ഏശയ്യാ എന്ന പേരിന്റെ അർഥം. പിതാവിന്റെ പേര് ആമോസ്. ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നീ യൂദാ രാജാക്കന്മാരുടെ കാലത്താണ് ഏശയ്യാ പ്രവാചക ശുശ്രൂഷ നിർവഹിച്ചത്. ഉസ്സിയാ രാജാവിന്റെ കസിനായിരുന്നു ഏശയ്യാ എന്നാണ് പ്രബലമായ അഭിപ്രായം. അതുകൊണ്ട് അദ്ദേഹത്തെ രാജർഷി, രാജകീയ പ്രവാചകൻ എന്നൊക്കെ പണ്ഡിതന്മാർ പ്രകീർത്തിക്കാറുണ്ട്.
ഉസിയാ രാജാവ് മരിച്ച വർഷം, അതായത് ബിസി 740ൽ, ഏശയ്യാ പ്രവാചകനായി വിളിക്കപ്പെട്ടു. ബിസി 690ൽ മനാസെ രാജാവിന്റെ ഭരണകാലത്ത് അദ്ദേഹം രക്തസാക്ഷിയായി മരിച്ചു. ദുഷ്ടനായ മനാസെ രാജാവിന്റെ കല്പനപ്രകാരം ഏശയ്യായെ രണ്ടു മരത്തടികൾക്കിടയിൽ കിടത്തി വെട്ടിമുറിച്ചെന്നാണ് യഹൂദ പാരന്പര്യം (ഹെബ്രാ 12:37). നീണ്ട അന്പതോളം വർഷങ്ങളാണ് ഏശയ്യാ പ്രവാചക ശുശ്രൂഷ നിർവഹിച്ചത്.
ഏശയ്യാ വിവാഹിതനായിരുന്നു. അദ്ദേഹത്തിന് രണ്ടു പുത്രന്മാർ ജനിച്ചു. അവർക്ക് ഏശയ്യാ പ്രതീകാത്മക നാമങ്ങൾ നൽകി. ഒന്നാമൻ "ഷിയാർ യാഷൂബ്' (അവശിഷ്ടഭാഗം മടങ്ങിവരും). അനീതി പ്രവർത്തിക്കുന്ന യൂദായിലെ ഭൂരിപക്ഷംപേരും ശിക്ഷിക്കപ്പെടും. എന്നാൽ നീതിമാർഗത്തിൽ ചരിക്കുന്ന അവശിഷ്ടജനം സംരക്ഷിക്കപ്പെടും എന്നാണ് ഈ പേരിന്റെ അർഥം.
രണ്ടാമന്റെ പേര് "മഹർ-ഷലാൽ-ഹഷ്ബാസ്'. "തിടുക്കത്തിൽ കൊള്ള, വേഗത്തിൽ ഇര' എന്നാണ് ഈ പേരിന്റെ അർഥം. യൂദായുടെ ശത്രുരാജ്യങ്ങൾ കൊള്ളയടിക്കപ്പെടും, വിശ്വാസത്തിൽ ഉറച്ചുനിന്നാൽ യൂദാ രക്ഷപ്പെടും. ഏശയ്യായുടെ ദൈവശാസ്ത്ര ദർശനങ്ങളായ സാമൂഹികനീതിയും വിശ്വാസവും പ്രതിബിംബിക്കുന്ന പ്രതീകാത്മക നാമങ്ങളാണ് അദ്ദേഹം മക്കൾക്കു നൽകിയത്. ഏശയ്യായുടെ കാലത്ത് അസീറിയൻ സാമ്രാജ്യത്തിന്റെ ഭീഷണിയാണ് യൂദാ രാജ്യത്തെ നിരന്തരം അലട്ടിയിരുന്നത്. നീതിയും വിശ്വാസവും മുറുകെപ്പിടിച്ചുകൊണ്ട് സാമ്രാജ്യശക്തിക്കെതിരേ നിലകൊണ്ടാൽ അന്ത്യത്തിൽ വിജയം വരിക്കാനാവുമെന്ന ഉറപ്പ് ഏശയ്യാ യൂദാ രാജാക്കന്മാർക്കും ജനങ്ങൾക്കും നൽകി.
പ്രവാചക വിളി
ബിസി 740ൽ ഏശയ്യാക്ക് അത്യസാധാരണമായ ഒരു ദൈവാനുഭവമുണ്ടായി (ഏശ 6:1-13). ജെറൂസലെം ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കേ ദൈവം ഉന്നതമായ സിംഹാസനത്തിൽ എഴുന്നള്ളിയിരിക്കുന്നതും അവിടത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവൻ നിറഞ്ഞിരിക്കുന്നതും സെറാഫു മാലാഖമാർ അവിടത്തെ ചുറ്റുംനിന്ന് പരിശുദ്ധൻ എന്നു പാടുന്നതും അദ്ദേഹം കണ്ടു. തൽക്ഷണം ഭയപരവശനായിത്തീർന്ന ഏശയ്യാ താൻ അശുദ്ധനാണെന്ന് ഏറ്റുപറഞ്ഞു. അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽനിന്നെടുത്ത തീക്കട്ടയാൽ ഏശയ്യായുടെ അധരങ്ങളെ ശുദ്ധീകരിച്ചു. ഞാൻ ആരെ അയയ്ക്കേണ്ടൂ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ഏശയ്യായുടെ മറുപടി: ""ഞാൻ തയാർ, എന്നെ അയച്ചുകൊള്ളൂ.''
അനീതിയും അധർമവും പ്രവർത്തിച്ച് കഠിനഹൃദയരായിത്തീർന്ന ജനത്തെ മാനസാന്തരത്തിലേക്കു നയിക്കാനാണ് ഏശയ്യാ അയയ്ക്കപ്പെടുന്നത്. ഏറെപ്പേർ ദൈവത്തെ ധിക്കരിച്ച് സ്വയം നശിക്കുമെങ്കിലും ഒരു അവശിഷ്ടഭാഗം വിശുദ്ധബീജമായി നിലകൊള്ളും.
വിശുദ്ധി= സാമൂഹികനീതി
പരിശുദ്ധനായ ദൈവത്തിന്റെ മഹത്വം മുഖാഭിമുഖം ദർശിച്ചതിലൂടെ ജനത്തെ വിശുദ്ധിയിലേക്ക് നയിക്കാനാണ് ഏശയ്യാ അയയ്ക്കപ്പെടുന്നത്. ഈ വിശുദ്ധിയാകട്ടെ നീതിയുടെയും വിശ്വാസത്തിന്റെയും പുതിയ ജീവിതമാണ്. ഇസ്രയേലിന്റെ മുഖ്യപാപം പാവപ്പെട്ടവരോടും പീഡിതരോടും കാണിച്ച അനീതിയാണ്.
സമൂഹത്തിൽ നീതി-ധർമങ്ങൾ നിശേഷം തകർക്കപ്പെട്ടതുമൂലം പാവപ്പെട്ടവർ ചൂഷണംചെയ്യപ്പെട്ടു. ജെറൂസലെമിന്റെ കുറ്റം അവർ ദൈവത്തിനു ബലികൾ സമർപ്പിക്കാത്തതല്ല, മറിച്ച് നീതിയില്ലാത്തതാണ്. ""നിങ്ങൾ കരങ്ങളുയർത്തുന്പോൾ ഞാൻ നിങ്ങളിൽനിന്നു മുഖംതിരിക്കും. നിങ്ങൾ എത്ര പ്രാർഥിച്ചാലും ഞാൻ കേൾക്കുകയില്ല. നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കി നീതി അന്വേഷിക്കുവിൻ, നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ'' (ഏശ 1:15-17).
വിശ്വസ്തനഗരം വേശ്യയായി മാറി. അവിടെ കൊലപാതകികൾ വസിക്കുന്നു. നഗരത്തിലെ പ്രമാണികൾ വെള്ളിക്കു പകരം കിട്ടവും നല്ല പാനീയത്തിനു പകരം മലിനജലവും തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാവരും കോഴയുടെ പിന്നാലെ പായുന്നു. അനാഥരോടും വിധവകളോടും അശേഷം കാരുണ്യമില്ല. ജനം അനുതപിച്ചാൽ അവർ നീതികൊണ്ടും ധർമനിഷ്ഠകൊണ്ടും വീണ്ടെടുക്കപ്പെടും.
നീതിനിഷ്ഠമായ പുതിയ ലോകം ഏശയ്യാ സ്വപ്നംകണ്ടു. രാജ്യങ്ങൾതമ്മിൽ യുദ്ധംചെയ്യാത്ത സമാധാനാന്തരീക്ഷം (2:4), സമൂഹത്തിലും പ്രപഞ്ചത്തിലും പുലരുന്ന ഐക്യവും അനുരഞ്ജനവും (11:6-9), പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും ഉദയം (65:17) മുതലായവയാണ് പുതിയ ലോകക്രമത്തെപ്പറ്റി ഏശയ്യാ കണ്ട സ്വപ്നങ്ങൾ.
ഏശയ്യാ പാടുന്ന പ്രേമഗീതത്തിൽ (5:1-7) ദൈവം പ്രിയനും ഇസ്രയേലായ മുന്തിരിത്തോട്ടം പ്രിയയുമാണ്. പ്രിയൻ തന്റെ പ്രിയയെ അത്യധികം സ്നേഹിച്ചു. അവളെ പരിപാലിച്ചു വളർത്തി. എന്നാൽ പ്രതീക്ഷയ്ക്കു വിപരീതമായി അവൾ പുറപ്പെടുവിച്ചത് കാട്ടുമുന്തിരിപ്പഴമാണ്. ഇത് പ്രിയന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേല്പിച്ചു. ""നീതിക്കുവേണ്ടി അവിടന്ന് കാത്തിരുന്നു. ഫലമോ രക്തച്ചൊരിച്ചിൽ മാത്രം. ധർമനിഷ്ഠയ്ക്കു പകരം നീതിനിഷേധിക്കപ്പെട്ടവരുടെ നിലവിളി'' (5:7). ശാപഗ്രസ്തമായ ഈ മുന്തിരിത്തോട്ടം നശിപ്പിക്കപ്പെടുകതന്നെ ചെയ്യും.
കയ്പ്പുള്ള കാട്ടുപഴം പുറപ്പെടുവിക്കുന്ന അഞ്ചുകൂട്ടം സാമൂഹ്യദ്രോഹികളെപ്പറ്റി ഏശയ്യാ പ്രതിപാദിക്കുന്നു: അത്യാഗ്രഹികളായ ഭൂമിയിടപാടുകാർ, മദ്യത്തിലും മദിരാക്ഷിയിലും മുങ്ങിക്കുളിച്ചു ജീവിക്കുന്നവർ, ദുഷ്പ്രവൃത്തികളാൽ ദൈവത്തെ വെല്ലുവിളിക്കുന്നവർ, ധാർമികമൂല്യങ്ങളെ സ്വാർഥപരമായ ലക്ഷ്യങ്ങൾക്കായി വളച്ചൊടിക്കുന്നവർ, ബുദ്ധിമാന്മാരായി സ്വയം നടിക്കുന്നവർ, കൈക്കൂലി വാങ്ങുകയും അഴിമതി പ്രവർത്തിക്കുകയും ചെയ്യുന്നവർ (5:8-23). ഈ സാമൂഹിക ദ്രോഹികളെ ശിക്ഷിക്കാൻ ദൈവത്തിന്റെ കരം ഉയർന്നു നിൽക്കുന്നു.
വിശ്വാസം= നീതിപൂർവമായ ജീവിതം
ഏശയ്യായുടെ മറ്റൊരു പ്രമേയമാണ് വിശ്വാസം. സിറിയയും എഫ്രായിമും ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സഖ്യത്തിനെതിരേ അസീറിയയുമായി സഖ്യത്തിലേർപ്പെടാൻ ആഹാസ് രാജാവ് തീരുമാനിച്ചപ്പോൾ, ഒരു രാജ്യവുമായും രാഷ്ട്രീയ സഖ്യത്തിലേർപ്പെടാതെ ദൈവത്തിൽ ആശ്രയിച്ച് ഉറച്ചുനിൽക്കാനാണ് ഏശയ്യാ രാജാവിനെ ഉപദേശിച്ചത് (7:1-17).
"അമൻ' എന്ന ഹീബ്രു ക്രിയാപദത്തിന് ഉറച്ചുനിൽക്കുക, ആശ്രയിക്കുക, വിശ്വസിക്കുക, സുസ്ഥിതി പ്രാപിക്കുക എന്നെല്ലാം അർഥമുണ്ട്. ""നീ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നില്ലെങ്കിൽ നിനക്ക് ഉറച്ചുനിൽക്കാനാവില്ല'' (7:9) എന്നാണ് ഏശയ്യാ രാജാവിനോടു പറഞ്ഞത്. രാഷ്ട്രീയ സഖ്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടാൽ പ്രബലരാജ്യത്തിനു മുന്നിൽ തലകുനിക്കേണ്ടിവരും. പാവപ്പെട്ടവരെ ഞെക്കിപ്പിഴിഞ്ഞ് കപ്പം കൊടുക്കാനുള്ള പണം സമാഹരിക്കേണ്ടിവരും. രാജ്യം മുഴുവൻ അനീതിക്കടിമപ്പെട്ട് ശിഥിലമാകും. പ്രബല രാജ്യത്തിന്റെ മ്ലേച്ഛാചാരങ്ങൾ സ്വന്തം രാജ്യത്ത് നടപ്പാക്കേണ്ടിവരും. ""ദൈവം നമ്മോടുകൂടെ'' (ഇമ്മാനുവൽ) എന്ന ബോധ്യത്തിൽ സാമൂഹിക- രാഷ്ട്രീയ ബന്ധങ്ങൾ ക്രമപ്പെടുത്തുന്നതാണ് നീതിനിഷ്ഠമായ ജീവിതം.
ആഹാസ് ചഞ്ചലിച്ചപ്പോൾ ഏശയ്യാ ദുഃഖിതനായി. വരാനിരിക്കുന്ന മിശിഹായുടെ നീതിയും ശാന്തിയും പുലരുന്ന സാമ്രാജ്യത്തിന്റെ ഒരു രേഖാചിത്രം കോറിയിട്ടുകൊണ്ട് അദ്ദേഹം ജനങ്ങൾക്കു പ്രത്യാശ നൽകുന്നു (ഏശ 9-12 അധ്യായങ്ങൾ).
ഏശയ്യായുടെ വീക്ഷണത്തിൽ ദൈവത്തിനു പ്രിയപ്പെട്ടവരുടെ സവിശേഷതകൾ ഇവയാണ്: ""നീതിയുടെ മാർഗത്തിൽ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ, മർദനം വഴിയുള്ള നേട്ടം വെറുക്കുന്നവർ, കൈക്കൂലി വാങ്ങാതിരിക്കാൻ കൈ കുടയുന്നവർ, രക്തച്ചൊരിച്ചിലിനെപ്പറ്റി കേൾക്കാതിരിക്കാൻ ചെവി പൊത്തുന്നവർ, തിന്മ ദർശിക്കാതിരിക്കാൻ കണ്ണുകളടയ്ക്കുന്നവർ- അവർ ഉന്നതങ്ങളിൽ വസിക്കും'' (33:15-16).
ഇങ്ങനെയുള്ള പുതിയ ലോകത്തിനുവേണ്ടി പോരാടുന്നതാണ് വിശുദ്ധി. ഇങ്ങനെയുള്ള പുതിയ സമൂഹത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുന്നതാണ് യഥാർഥ വിശ്വാസം. ""സൈന്യങ്ങളുടെ കർത്താവ് നീതിയിൽ ഉയർന്നു നിൽക്കുന്നു. പരിശുദ്ധനായ ദൈവം ധർമനിഷ്ഠയിലൂടെ തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നു'' (5:16).
Tags : Rajarshi new definition purity sunday deepika