ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന അമൂല്യമായ ഒരു പുരാതന വസ്ത്രം ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ ഭദ്രാസന പ്പള്ളിയിലുണ്ട്. "ടൂറിനിലെ തിരുക്കച്ച' എന്ന പേരിൽ അതിപ്രശസ്തമായ ഈ ലിനൻ തുണിയെ കുറിച്ചുള്ള ചർച്ചകളും പഠനങ്ങളും ഇന്നും തുടരുന്നു...
അരിമത്തെയക്കാരൻ ജോസഫ് എന്നു പേരുള്ള ഒരു ശിഷ്യനാണ് ആ നിയോഗം പൂർത്തിയാക്കിയതെന്ന് നാലു സുവിശേഷങ്ങളും രേഖപ്പെടുത്തുന്നു. കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച ഈശോയുടെ മൃതശരീരം സംസ്കരിച്ച ജോസഫ് ഈശോയുടെ ഒരു രഹസ്യ ശിഷ്യനായിരുന്നു.
റോമൻ പ്രവിശ്യയായിരുന്ന യൂദയായുടെ ഗവർണർ പന്തിയോസ് പീലാത്തോസിന്റെ അനുവാദത്തോടെ ജോസഫ് ഈശോയുടെ മൃതശരീരം അമ്പതു കിലോയോളം സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞ് ക്രൂശിക്കപ്പെട്ട സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന തോട്ടത്തിലെ ഒരു പുതിയ കല്ലറയിൽ സംസ്കരിച്ചു.
യഹൂദരുടെ സാൻഹെദ്രീൻ എന്ന ഉന്നതാധികാര സംഘത്തിലെ ഒരംഗവും ഈശോയുടെ ഒരു രഹസ്യ ഗുണകാംക്ഷിയും ആയിരുന്നു നിക്കോ ദെമോസ്. അദ്ദേഹവും ഈശോയെ സംസ്കരിക്കാൻ സഹകരിച്ചു.
യഹൂദ പാരമ്പര്യത്തിൽ മൃതസംസ്കാരം പാവനമായ ഒരു പുണ്യകർമമാണ്. പ്രത്യേകിച്ചും ആരോരുമില്ലാത്ത അഗതികളുടെ. പഴയനിയമ ഗ്രന്ഥമായ തോബിത്തിന്റെ ഉള്ളടക്കം തോബിത്തിന്റെയും മകൻ തോബിയാസിന്റെയും ചരിത്രമാണല്ലോ.
വലിയ പരോപകാരിയായിരുന്ന തോബിത്ത് അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കുക എന്ന സൽകർമ്മം ചെയ്യുന്നത് മഹത്തായ കാര്യമായി കരുതി. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ (ഉത്പ 1: 27) ജീവൻ വെടിയുമ്പോൾ പോലും അവന്റെ ആത്മാവ് നിവസിച്ച മൺകൂടാരമായ ശരീരത്തിന് ഉചിതമായ സംസ്കാരം നൽകേണ്ടത് മനുഷ്യജീവന്റെ മഹത്വം അംഗീകരിക്കുന്ന എല്ലാവരുടെയും കടമയാണ്. "നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും" (ഉത്പ 3:19) എന്ന് ആദ്യമനുഷ്യനോട് ദൈവം പറഞ്ഞ വാക്കുകൾ ഓരോ മരണത്തിലും അന്വർഥമാകുന്നു.
യഹൂദ മൃതസംസ്കാര പാരമ്പര്യങ്ങൾ അതിപുരാതനമായ ബൈബിൾ പരാമർശങ്ങൾ പകരുന്ന മൂല്യബോധത്തിൽ നിന്നു പുറപ്പെടുന്നവയാണ്. അതുകൊണ്ടാണ് മൃതദേഹം ശുദ്ധിവരുത്തി സുഗന്ധദ്രവ്യങ്ങൾപൂശി കച്ചകൊണ്ടു പൊതിഞ്ഞ് സംസ്കരിക്കുന്നത്.
ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന അമൂല്യമായ ഒരു പുരാതന വസ്ത്രം ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ ഭദ്രാസനപ്പള്ളിയിലുണ്ട്. "ടൂറിനിലെ തിരുക്കച്ച' എന്ന പേരിൽ അതിപ്രശസ്തമായ ഈ ലിനൻ തുണിയെ കുറിച്ചുള്ള ചർച്ചകൾ ഇന്നും അവസാനിച്ചിട്ടില്ല.
ചരിത്രത്തിലെതന്നെ ഏറ്റവും നിരീക്ഷണ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുള്ള ഒരു വസ്തുവാണത്. ഈ തുണിയിലാണ് സംസ്കാരത്തിനു വേണ്ടി ഈശോയുടെ മൃതദേഹം കിടത്തിയിരുന്നതെന്ന് അനേകർ വിശ്വസിക്കുന്നു.
എന്നാൽ മധ്യ ശതകങ്ങളിൽ എന്നോ ഉണ്ടാക്കിയ ഒരു കൃത്രിമ സൃഷ്ടിയാണത് എന്നു വാദിക്കുന്നവരും കുറവല്ല. കത്തോലിക്കാ സഭയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ കച്ചയെപ്പറ്റി അത് ആധികാരികമാണെന്നോ അല്ലെന്നോ സഭ പറഞ്ഞിട്ടില്ല. "മിശിഹായുടെ പ്രചോദനാത്മകമായ ഒരു ചിത്രം" എന്നു മാത്രമാണ് സഭയുടെ നിലപാട്. മാത്രമല്ല ഇതു സംബന്ധിച്ച ശാസ്ത്രീയ ഗവേഷണങ്ങളെ സഭ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ടൂറിനിലെ കച്ച
പതിനാലര അടി നീളവും മൂന്നേ മുക്കാൽ അടി വീതിയുമുള്ള ടൂറിനിലെ കച്ചയുടെ പ്രത്യേകത ചാട്ടവാറടിയേൽക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ പൂർണകായചിത്രം അതിൽ പതിഞ്ഞിരിക്കുന്നു എന്നതാണ്.
വ്യക്തിയുടെ മുൻവശവും പിൻവശവും തുണിയിൽ പതിഞ്ഞിട്ടുണ്ട്. തുണിയുടെ ഒരറ്റത്ത് കിടത്തി ശിരോഭാഗത്തുകൂടി മുഖം മറച്ച് മുൻവശവും പൊതിയുകയായിരുന്നു. തുണി നെയ്തിരിക്കുന്ന സാങ്കേതികവിദ്യ ഒന്നാം നൂറ്റാണ്ടിലെ പാലസ്തീനായിൽ അജ്ഞാതമായിരുന്നില്ല.
എന്നാൽ മധ്യകാല യൂറോപ്പിൽ അത് വ്യാപകമായിരുന്നില്ലതാനും. അതുകൊണ്ട് തുണിയുടെ ഉത്ഭവസ്ഥലവും സംശയരഹിതമായി കണ്ടെത്താൻ കഴിയുന്നില്ല.
കച്ചയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിയുടെ രൂപരേഖ വ്യക്തമാണ്. തുണി നെയ്തിരിക്കുന്ന നൂലുകളിൽ ശരീരത്തോട് തൊട്ടിരിക്കുന്ന വശത്ത് മാത്രമാണ് മങ്ങിയ നിറത്തിൽ ചിത്രം ഉള്ളത്. എന്നാൽ തുണിയിൽ രക്തത്തുള്ളികൾ പതിഞ്ഞ ഭാഗം രക്തംകൊണ്ട് നനഞ്ഞിട്ടുണ്ട്.
തുണിയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിക്ക് താടി മീശ ഉണ്ടായിരുന്നു. ക്രൂശാരോഹണത്തിൽ പതിവായിരുന്നതുപോലുള്ള മുറിവുകൾ വ്യക്തമാണ്. കൈകളിലും കാലടികളിലും നെഞ്ചിലും കൂടാതെ മുൾമുടി പതിപ്പിച്ചതുപോലെ തലയ്ക്കുചുറ്റും മുറിവുകളുണ്ട്.
കച്ചയുടെ അസാധാരണ പ്രത്യേകതകൾ
കച്ചയിലുള്ള ചിത്രത്തിന്റെ നിരവധി സവിശേഷതകളാണ് ഗവേഷകരെ കുഴയ്ക്കുന്നത്. ചിത്രത്തിന്റെ ത്രിമാന സ്വഭാവമാണ് അതിലൊന്ന്. അമേരിക്കയിലെ ഊർജവകുപ്പിന്റെ കീഴിലുള്ള നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ സാൻഡ്യ ലാബറട്ടറീസിൽ 1976ൽ നടത്തിയ പരീക്ഷണമാണ് ഈ സവിശേഷത വെളിച്ചത്തു കൊണ്ടുവന്നത്.
വിപി- 8 ഇമേജ് അനലൈസർ എന്ന യന്ത്രം ചിത്രങ്ങളുടെ പ്രതലം സംബന്ധിച്ച പഠനത്തിനാണ് ഉപയോഗിക്കുന്നത്. ടൂറിനിലെ കച്ചയുടെ 1931ൽ എടുത്ത ഒരു ചിത്രം ഈ യന്ത്രത്തിൽ വിശകലനം ചെയ്തപ്പോൾ അത് ഫോട്ടോയെടുത്തതോ പെയിൻറ് ചെയ്തതോ അല്ലെന്നു വ്യക്തമായി.
സാധാരണ ചിത്രങ്ങൾ ഈ യന്ത്രത്തിൽ വിശകലനം ചെയ്യുമ്പോൾ ലഭിക്കുന്നതിൽനിന്നു വ്യത്യസ്തമായി ഒരു മനുഷ്യ വ്യക്തിയുടെ കൃത്യമായ ഒരു റിലീഫ് ചിത്രമാണ് കച്ചയുടെ ചിത്രത്തിൽനിന്ന് കൈവന്നത്. ഇതിന്റെ കാരണം കച്ച വ്യക്തിയുടെ ശരീരത്തോട് ചേർന്നിരുന്നു എന്നുള്ളതാണ്.
മൂക്കിന്റെ അഗ്രവും കവിളെല്ലുകളും പോലെ തുണിയോട് മുട്ടിയിരുന്ന ഭാഗങ്ങൾ കറുത്തും അകന്നിരുന്ന ഭാഗങ്ങൾ (കൺകുഴികൾ, കഴുത്ത്...) മങ്ങിയും കാണപ്പെട്ടു. ഛായാ ചിത്രങ്ങളിലോ ഫോട്ടോകളിലോ ഈ പ്രത്യേകത കാണാൻ കഴിയില്ല. ബ്രഷ് ഉപയോഗിച്ചുള്ള ഒരു ചിത്രത്തിലും ഇത്തരത്തിലുള്ള ഒരു സവിശേഷത ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇത്തരം ഒരു സവിശേഷതയ്ക്കു രൂപം കൊടുക്കുന്ന തരത്തിലുള്ള ഒരു മധ്യകാല ചിത്രകലാ രീതിയും ഉണ്ടായിരുന്നില്ലതാനും. ഈ സവിശേഷതതന്നെയാണ് ടൂറിനിലെ കച്ച ഒരു കൃത്രിമ സൃഷ്ടി ആണെന്നുള്ള ആരോപണത്തിനുള്ള മറുപടിയും.
സാൻഡ്യ ലാബറട്ടറീസിലെ 30 ശാസ്ത്രജ്ഞർതന്നെ 1978ൽ ടൂറിനിലെ കച്ചയെകുറിച്ച് പഠിക്കാൻ മാത്രമായി ഒരു പ്രോജക്ട് ആരംഭിച്ചു (ഷ്റൗഡ് ഓഫ് ടൂറിൻ റിസർച്ച് പ്രോജക്ട്). അതിവിശദവും സുദീർഘവുമായ പഠനത്തിന്റെ ഫലമായി കച്ചയിലെ ചിത്രം നിർമിക്കുന്നതിന് ചായം, നിറങ്ങൾ, മഷി എന്നിവയോ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ചിട്ടില്ലെന്ന് അവർ കണ്ടെത്തി.
തുണിയുടെ ഉപരിതലത്തിൽ ലോലമായ നൂലിഴകളുടെ നിറം മാറ്റത്തിലൂടെ മാത്രം സംഭവിച്ചിരിക്കുന്ന ഒരു പ്രതിഭാസം. അതും ശരീരവുമായി സമ്പർക്കത്തിൽ വന്ന നൂലിന്റെ വശത്തു മാത്രവും. ഈ ചിത്രത്തെ ശാസ്ത്രജ്ഞർ വിളിക്കുന്നത് "മോണോക്രോമാറ്റിക് ഹാഫ്ടോൺ" എന്നാണ്.
അതായത് ദശലക്ഷക്കണക്കിനു സൂക്ഷ്മകണികകൾ ചേർന്നുണ്ടായ ഒരു പ്രതിഭാസം. ഇത്തരം കണികകൾ ധാരാളമായി ചേർന്ന ഇടങ്ങളിൽ കറുപ്പുനിറം കൂടുതലുണ്ട്. തുണിയിലുള്ള രക്തകണികകളുടെ ഗ്രൂപ്പ് എബി ആണ്. ലോക ജനസംഖ്യയിൽ ഏതാണ്ട് മൂന്നു ശതമാനം പേർക്കു മാത്രമുള്ള ഈ ഗ്രൂപ്പ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മധ്യധരണ്യാഴിയുടെ കിഴക്കൻ തീരങ്ങളിലാണ്.
ഒരു റേഡിയോ കാർബൺ കാലനിർണയവും വിവാദവും
1988ൽ മൂന്നു സ്വതന്ത്ര ലാബറട്ടറികൾ നടത്തിയ ഒരു റേഡിയോ കാർബൺ പരീക്ഷണവും അതിന്റെ നിഗമനങ്ങളും പരാമർശിക്കേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെ ഫലമായി അവർ എത്തിച്ചേർന്ന നിഗമനം ടൂറിനിലെ കച്ച എഡി 1260നും 1390നും മധ്യേ നിർമിക്കപ്പെട്ടതാണ് എന്നാണ്.
തുണിയുടെ ഒരു മൂലയിൽനിന്നുള്ള ചെറിയൊരു കഷണമാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. നൂറ്റാണ്ടുകളിലൂടെ അനേകം കൈകൾ മാറിമാറി ടൂറിനിൽ എത്തിച്ചേർന്ന ഈ തുണിയുടെ മൂലകളിൽ ധാരാളം പുതിയ സൂക്ഷ്മ കണികകൾ എത്തിച്ചേരാനും അവ ഗവേഷണഫലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ട്. മനുഷ്യഹസ്തങ്ങളുമായുള്ള സമ്പർക്കംവഴി ഇങ്ങനെ സംഭവിക്കാം എന്നുള്ള കണ്ടെത്തൽ നടന്നത് 1988നു ശേഷമാണ്.
ഇറ്റലിയിലെ നാഷണൽ റിസർച്ച് കൗൺസിൽ 2022ൽ വൈഡ് ആംഗിൾ എക്സ്റേ സ്കാറ്ററിംഗ് എന്ന മറ്റൊരു മാർഗം ഉപയോഗിച്ച് നടത്തിയ പരീക്ഷണവും ശ്രദ്ധേയമാണ്. വസ്തുവിന്റെ കാർബൺ ഉള്ളടക്കത്തേക്കാൾ അതിൻറെ മൂലപദാർഥത്തിനു കാലാന്തരത്തിൽ വന്നുചേരാവുന്ന ജീർണത ആധാരമാക്കിയുള്ളതാണ് ഈ പഠനം.
ഈ പഠനത്തിന്റെ ഫലമായി കച്ചയുടെ കാലഘട്ടം എഡി 55-74 വർഷങ്ങളിൽ ഇസ്രായേലിലെ മസാദ കോട്ടയിലെ യഹൂദ ചെറുത്തുനിൽപ്പിന്റെ കാലത്തുനിന്നു ലഭിച്ച ഒരു തുണിയുടേതുതന്നെയാണെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. ടൂറിനിലെ കച്ചയ്ക്ക് 2000 വർഷത്തോളം പഴക്കമുണ്ടെന്നാണ് ഈ നിഗമനത്തിന്റെ അർഥം.
മധ്യധരണിക്കടലിന്റെ കിഴക്കൻ തീരങ്ങളിൽനിന്നുള്ള ചെടികളുടെ പൂമ്പൊടികൾ ഗവേഷകർ കച്ചയിൽനിന്നു കണ്ടെത്തി. കാരോബ് മരം, മരുഭൂമിയിലെ ഈന്തപ്പന, യൂദാസ് മരം എന്നിവയുടെ അംശങ്ങളാണ് കച്ചയിൽ ഉണ്ടായിരുന്നത്.
പാലസ്തീനായിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളാണ് ഇവ. ഒരു യൂറോപ്യൻ പൂച്ചെടിയുമായും തുണി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ടൂറിനിലെ കച്ച ഫ്രാൻസിലും ഇറ്റലിയിലും ആയിരുന്നല്ലോ.
ചിത്രം എങ്ങനെ കച്ചയിൽ പതിഞ്ഞു
ഗവേഷകരെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. പല സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാറ്റിനുമുള്ള ഉത്തരം ഇന്നും ലഭ്യമല്ല. മനുഷ്യശരീരം ജീർണിക്കുമ്പോൾ പുറപ്പെടുന്ന അമോണിയാവാതകം തുണിയിലുള്ള വ്യത്യസ്ത സംയുക്തങ്ങളുമായി ചേർന്നാണ് ചിത്രം രൂപപ്പെടുന്നതെന്ന് 1902ൽ ചില ഗവേഷകർ അഭിപ്രായപ്പെട്ടു.
ഇതേ ആശയംതന്നെ പരിഷ്കരിച്ച് പിന്നീടും അവതരിപ്പിക്കപ്പെടുകയുണ്ടായി. അൾട്രാവയലറ്റ് രശ്മികളുടെ വികരണമോ വൈദ്യുത വീചികൾ ഉൾപ്പെടുന്ന മറ്റെന്തെങ്കിലും പ്രതിഭാസമോ എന്നല്ലാതെ കൃത്യമായി നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.
ചിത്രത്തിന്റെ ഏതെങ്കിലും ഒരു സവിശേഷതയല്ലാതെ എല്ലാം സമന്വയിപ്പിക്കുന്ന ഒരു സമ്പൂർണ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കച്ച ടൂറിനിൽ എത്തുന്നതുവരെ
1350കളിലാണ് കച്ചയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നത്. അക്കാലഘട്ടത്തിൽ ഫ്രാൻസിലെ ലിറെയ് പട്ടണത്തിൽ ഇത് സൂക്ഷിക്കപ്പെട്ടു. 1355 മുതൽ 1418 വരെ അവിടത്തെ ഇടവക പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന കച്ച അവിടെനിന്ന് ബർഗണ്ടിയിലെ കോട്ടയിലേക്കും പിന്നീട് ഷാംബെറി പട്ടണത്തിലേക്കും മാറ്റപ്പെട്ടു.
ഷാംബെറി, സാവോയ് രാജകുടുംബത്തിന്റെ ആസ്ഥാനവും സാവോയ് പ്രദേശത്തിന്റെ തലസ്ഥാനവും ആയിരുന്നു. 1532ലെ ഒരു തീപിടിത്തത്തിൽ കച്ചയ്ക്ക് കേടുപാടുകൾ പറ്റുകയുണ്ടായി. രാജകുടുംബമാണ് 1578ൽ കച്ച ടൂറിനിലെ ഭദ്രാസനപ്പള്ളിക്കു കൈമാറുന്നത്.
അന്നുമുതൽ കത്തോലിക്കാ സഭയുടെ സംരക്ഷണത്തിൽ ടൂറിനിലാണ് കച്ചയുള്ളത്. അങ്ങനെ "ടൂറിനിലെ തിരുക്കച്ച’ (Shroud of Turin) എന്ന പേര് ഇതിന് കൈവന്നു. 1983ല് മാത്രമാണ് കുടുംബം കച്ചയുടെ ഉടമസ്ഥാവകാശം കത്തോലിക്കാ സഭയ്ക്ക് സമ്മാനിക്കുന്നത്. ഇപ്പോൾ ടൂറിൻ മെത്രാപ്പോലീത്തയാണ് കച്ചയുടെ കസ്റ്റോഡിയൻ.
ലിറെയ് പട്ടണത്തിൽ എത്തുന്നതിനു മുമ്പുള്ള കച്ചയുടെ ചരിത്രം അവ്യക്തമാണ്. 1192- 95 വർഷങ്ങളിൽ വിരചിതമായ "ഹംഗേറിയൻ പ്രേ കോ ഡെക്സ്' എന്ന കയ്യെഴുത്തു പ്രതിയിലുള്ള ഒരു ചിത്രം കച്ചയിലെ ചിത്രവുമായി വളരെ സാമ്യമുള്ളതാണ്. ശരീരം സംസ്കാരത്തിനായി തയാറാക്കുന്നതാണ് കയ്യെഴുത്തു പ്രതിയിലുള്ളത്.
നെറ്റിയിലുള്ള രക്തക്കറ, കൈകൾ വച്ചിരിക്കുന്ന രീതി, വിരലുകൾ, ശരീരം നഗ്നമാണെന്ന കാര്യം, L ആകൃതിയിൽ കാണുന്ന മൂന്ന് ബിന്ദുക്കൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ചിത്രകാരന് ടൂറിനിലെ കച്ച പരിചയമുണ്ടായിരുന്നു എന്നാണ്. അങ്ങനെയാണെങ്കിൽ റേഡിയോ കാർബൺ കാലനിർണയം ഒരു നൂറ്റാണ്ട് കൂടി പിന്നിലേക്ക് മാറ്റിവയ്ക്കേണ്ടതായി വരും.
സഭയുടെ നിലപാട്
ലിറെയ് ഉൾപ്പെടുന്ന ത്രോയെ പട്ടണത്തിലെ ബിഷപ് പിയർ ദ് ആർച്ചിസ് 1389ൽതന്നെ കച്ച ഒരു വ്യാജ നിർമിതിയാണെന്ന് പറയുകയുണ്ടായി. ക്ലെമന്റ് ഏഴാമൻ പാപ്പ (1523-1534) ഒരു ഭക്തചിത്രം എന്ന നിലയിൽ വണങ്ങുന്നതിന് അനുവദിച്ചു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ "സുവിശേഷത്തിന്റെ ദർപ്പണം' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈശോയുടെ പീഡാസഹനങ്ങളെ അതേപടി പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന അടയാളമാണ് കച്ച എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കച്ച ആധികാരികമാണെന്നോ ഇതൊരു തിരുശേഷിപ്പ് ആണെന്നോ സഭ പ്രഖ്യാപിച്ചിട്ടില്ല. അപൂർവമായി മാത്രമേ കച്ച പരസ്യ വണക്കത്തിന് പ്രദർശിപ്പിക്കാറുള്ളൂ.
മൊറെയ്സിന്റെ ഗവേഷണവും വിമർശനവും
2025ൽ ബ്രസീലിയൻ ഗവേഷകനായ സിസറോ മൊറെയ്സ് ഒരു ഓക്സ്ഫോർഡ് ഗവേഷണ കേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ "ആർക്കെയോ മെട്റി'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ടൂറിനിലെ കച്ച ഒരു മധ്യകാല നിർമിതിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയുണ്ടായി.
ഒരു ബാസ് റിലീഫിന്റെ രൂപമാണ് കച്ചയിൽ ഉള്ളത്, മനുഷ്യ ശരീരത്തിന്റേതല്ല എന്നാണു മൊറെയ്സ് പറയാൻ ശ്രമിച്ചത്. മൊറെയ്സിനുള്ള മറുപടിയായി ഇറ്റാലിയൻ ഗവേഷകരായ ടിസ്റ്റാൻ കാസാബിയാൻക, എമ്മാനുവേല മാരിനെല്ലി, അലെസാന്ദ്രോ പിയാന എന്നിവർ സംയുക്തമായി ഇതേ ജേർണലിൽ ഒരു ലേഖനം എഴുതി.
ചിത്രത്തിലെ മനുഷ്യ ശരീരത്തിന്റെ മുൻവശം മാത്രമേ മൊറെയ്സ് പരിശോധിക്കുന്നുള്ളൂ, ശരീരത്തിന്റെ ഇടതു വലതു കൈകൾ പരസ്പരം മാറി പരിഗണിക്കുന്നു, ശരീരത്തിന്റെ ഉയരം 180 സെൻറീമീറ്റർ എന്നു നിജപ്പെടുത്തുന്നു, കൃത്യമല്ലാത്ത അളവുകൾ ഉപയോഗിക്കുന്നു, 1931ലെ ഒരു ഫോട്ടോ മാത്രമാണ് ആധാരമാക്കുന്നത്, ലിനനു പകരം പരുത്തിത്തുണിയിലാണ് മൊറെയ്സിന്റെ പരീക്ഷണം മുതലായ വിമർശനങ്ങൾ അവർ ഉന്നയിച്ചു.
തുണിയിലെ ചിത്രത്തിന്റെ ഘനരാഹിത്യം, രക്ത കണികകളുടെ സാന്നിധ്യം എന്നിവ മൊറെയ്സ് അവഗണിച്ചു. 1980 മുതലുള്ള പല പഠനങ്ങളും ബാസ് റിലീഫ് സിദ്ധാന്തം നിരാകരിച്ചിട്ടുള്ളതാണ്. ഒരു തുണിയിൽ വച്ചിട്ടുള്ള ശരീരം എങ്ങനെയാണ് ആ തുണിയിൽ പ്രവർത്തിക്കുക എന്നത് 1902ൽ തന്നെ ഫ്രഞ്ച് ശാസ്ത്രജ്ഞനായ പോൾ വിഞ്ഞോൺ പരീക്ഷിച്ചിട്ടുള്ളതാണ്. ആ പഠനവും മൊറെയ്സ് അവഗണിച്ചു.
ഈ വിമർശനങ്ങൾക്കുള്ള മറുപടി അതേ ജേർണലിൽ തന്നെ മൊറെയ്സ് പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം തന്റെ ഗവേഷണത്തിന്റെ രീതിശാസ്ത്രം ന്യായീകരിക്കാനാണ് ശ്രമിച്ചത്. 11-14 നൂറ്റാണ്ടുകളിലെ നാലു കലാവസ്തുക്കൾ ആയിരിക്കണം കച്ചയിലെ ചിത്രത്തിന്റെ മാതൃക എന്ന് അദ്ദേഹം പറഞ്ഞെങ്കിലും തന്റെ രീതിശാസ്ത്രം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്.
നാലും ക്രൂശിച്ചതിനു ശേഷമുള്ള യേശുവിന്റെ ശരീരമല്ല ചിത്രീകരിക്കുന്നത്. പതിനാലാം ശതകത്തിന്റെ മധ്യത്തിലെ വിദൂരമായ ഒരു ഫ്രഞ്ച് ഗ്രാമത്തിൽ എങ്ങനെ ഈ ചിത്രം രൂപംകൊണ്ടു എന്ന് വിശദമാക്കാൻ ഈ ചിത്രങ്ങൾക്കും കഴിയുന്നില്ല.
1898ലാണ് ആദ്യമായി കച്ചയുടെ ഫോട്ടോ എടുക്കുന്നത്. സെക്കോന്തോ പിയാ എടുത്ത ആ ഫോട്ടോ കച്ചയുടെ ഉത്ഭവം കണ്ടെത്താനുള്ള ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു തുടക്കം കുറിച്ചു. ഗഹനമായ എത്രയോ പരീക്ഷണങ്ങൾ നടന്നു.
ഏറ്റവുമവസാനം അമേരിക്കൻ ന്യൂക്ലിയർ എൻജിനീയറായ റോബർട്ട് റക്കർ 2013 മുതൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചു. പലവിധ കാരണങ്ങളാൽ കാർബൺ 14 എന്ന അളവിനു മാറ്റംവരാമെന്നും അതു കൂടി കണക്കിലെടുത്തു പരിശോധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
2014ൽ നടത്തിയ ന്യൂക്ലിയർ അനാലിസിസ് കച്ച യഥാർഥത്തിൽ ഈശോയുടെ മൃതശരീരം പൊതിഞ്ഞ കച്ചയാണെന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തിരുക്കച്ച ഈശോമിശിഹായുടെ മൃതശരീരത്തെ അരിമത്തെയാക്കാരൻ ജോസഫ് പുതപ്പിച്ച അതേ കച്ച തന്നെയാണ്. ഈശോയുടെ ഉത്ഥാനശേഷം കല്ലറയിലെത്തിയ പത്രോസ് കച്ച കല്ലറയിൽ കിടക്കുന്നതുകണ്ടു എന്നാണല്ലോ യോഹന്നാൻ സുവിശേഷകൻ എഴുതിയിരിക്കുന്നത് (20:6).
അവിടത്തെ യഥാർഥത്തിലുള്ള പീഡാസഹനവും കുരിശുമരണവും സംസ്കാരവും ഉത്ഥാനവും ദ്യോതിപ്പിക്കുന്ന ഏറ്റവും അർഥവത്തായ അടയാളമാണ് ഈ കച്ച. ഈശോ മനുഷ്യ വർഗത്തെ സ്നേഹിക്കുകയും മനുഷ്യന്റെ മഹത്വത്തെ ആദരിക്കുകയും ചെയ്യുന്നതിന്റെ അടയാളമാണത്.
അവിടത്തെ മഹത്തായ ആത്മദാനത്തിന്റെ ഉത്കൃഷ്ടമായ ഔന്നത്യങ്ങളിലേക്ക് ഈ കച്ച വിശ്വാസികളെ ക്ഷണിക്കുന്നു. സുവിശേഷങ്ങളെ ധ്യാനവിഷയമാക്കുവാനും സുവിശേഷമൂല്യങ്ങളിൽ ജീവിക്കുവാനും ഈ കച്ച പ്രേരണയാകുന്നു. വിശുദ്ധ കുർബാന പോലെ തന്നെ അവിടത്തെ ശരീരത്തിന്റെയും രക്തത്തിന്റെയും ജീവൻ തുടിക്കുന്ന അടയാളമാണത്.
2015ൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു, വേദനകൾ സഹിച്ച ഈശോയുടെ തിരുമുഖവും തിരുശരീരവും ധ്യാനിക്കാനുള്ള ക്ഷണമാണു കച്ച തരുന്നത്. അന്യായമായി സഹിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാവരോടുമുള്ള നമ്മുടെ ഐക്യദാർഢ്യം ഈ കച്ചയുടെ മുമ്പിൽ നിൽക്കുമ്പോൾ സജീവമാകുന്നു.
ഈശോമിശിഹായെ പോലെ സകലമനുഷ്യരെയും സ്നേഹിക്കുകയാണത്. ശാസ്ത്രം വിശ്വാസത്തിന് വിരുദ്ധമാണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ ഇവിടെ ശാസ്ത്രവും ഈ കച്ചയ്ക്കു മുമ്പിൽ നിഷ്പ്രഭവും ശക്തി ഹീനവുമായി മാറുകയാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ നിഷ്പക്ഷമായി ഉപയോഗിക്കുന്നവർക്ക് കച്ചയുടെ ആധികാരികതയിൽ വിശ്വസിക്കാനാവും. ശാസ്ത്രം വിശ്വാസത്തിന്റെ സഹായത്തിനെത്തുകയാണ്.
Tags : Sunday deepika